#ഷാംഖനീൽ സർക്കാർ മതഗ്രന്ഥമായ ഖുർആൻ (Quran) കത്തിക്കാനുള്ള സ്വീഡിഷ് രാഷ്ട്രീയ പാർട്ടി നേതാവിന്‍റെ ആഹ്വാനത്തെ തുടർന്ന് സ്വീഡനിൽ (Sweden) പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ പോലീസിനെതിരെയും ആക്രമണം നടത്തി. 26 പോലീസ് ഉദ്യോഗസ്ഥർക്കും പ്രതിഷേധക്കാർ ഉൾപ്പെടെ മറ്റ് 14 പേർക്കും പരിക്കേറ്റെന്ന് സ്വീഡന്റെ ദേശീയ പോലീസ് കമാൻഡർ ജോനാസ് ഹൈസിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിഷേധക്കാരിൽ കൂടുതലും കുടിയേറ്റക്കാരും പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളും ആണെന്ന് പൊലീസ് അറിയിച്ചു. സ്വീഡിഷ് രാഷ്ട്രീയ പാർട്ടി നേതാവ് റാസ്മസ് പാലുഡൻ ആണ് ഖുറാൻ കത്തിക്കാൻ ആഹ്വാനം ചെയ്തത്.
രോഷാകുലരായ യുവാക്കൾ റോസൻഗാർഡ് ജില്ലയിൽ കാറിന്റെ ടയറുകളും അവശിഷ്ടങ്ങളും ചവറ്റുകുട്ടകളും കത്തിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ ജനക്കൂട്ടത്തിനു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
സ്വീഡനിൽ ഇനിയെന്ത്?പുരോഗമന മൂല്യങ്ങൾക്ക് പേരു കേട്ട നാടാണ് യൂറോപ്പ്. പക്ഷേ, ലോകമെങ്ങും ആവിഷ്കാര സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവുമെല്ലാം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സ്വീഡനിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ബഹുസ്വരതയ്‌ക്കും വംശീയതയ്‌ക്കെതിരെയും നിലകൊണ്ട സ്വീഡിഷ് സമൂഹവും ഇപ്പോൾ മാറിയിരിക്കുന്നതായാണ് പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഉൾച്ചേരലുകൾക്ക് താൽപ്പര്യമില്ലാത്തതും സ്വീഡിഷ് സമൂഹത്തിൽ അവരുടെ മൂല്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുമായ ഒരു വിഭാഗം കുടിയേറ്റക്കാർ സ്വീഡനിൽ ഉണ്ടെന്നും രാജ്യത്തെ പൗരൻമാർ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു.
റമദാൻ മാസത്തിൽ സ്വീഡനിലെ മുസ്ലീം ജനതയെ ലക്ഷ്യം വച്ചുള്ള പലൂഡന്റെ പരാമർശങ്ങൾ വിമർശനാർഹമാണ്. എന്നാൽ, പുരോഗമന രാഷ്ട്രീയക്കാരുടെ 'പൊളിറ്റിക്കൽ കറക്ടനസിൽ' തങ്ങൾ മടുത്തെന്ന് പറയുന്ന ഒരു വിഭാഗം പൗരൻമാരുമുണ്ട് സ്വീഡനിൽ. തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ തുരങ്കം വയ്ക്കുന്ന നിലപാടാണ് ഇത്തരം രാഷ്ട്രീയക്കാരുടേതെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം രാജ്യത്തുണ്ടെന്നതും എടുത്തു പറയേണ്ടതുണ്ട്. കുടിയേറ്റക്കാർക്ക് അഭയം നൽകണമെന്ന് ആവശ്യപ്പെട്ട പൗരൻമാർ പോലും ഇപ്പോൾ മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
സ്വീഡന്റെ തുറന്ന സംസ്‌കാരത്തിന് വിപരീതമാണ് ഇസ്‌ലാം എന്നു വിശ്വസിക്കുന്ന പൗരൻമാരുമുണ്ട്. വംശീയ മനോഭാവം പുലർത്തുന്നവരല്ല തങ്ങളെന്നും എല്ലാ കുടിയേറ്റക്കാരും തങ്ങൾ നൽകിയ ആതിഥ്യത്തോട് നന്ദികേട് കാട്ടാറില്ലെന്നും അവർ പറയുന്നു. ഇസ്‌ലാമിലെ ലിംഗ വിവേചനം, വിവാഹ രീതികൾ, സ്ത്രീകളോടുള്ള പെരുമാറ്റം എന്നിവയെ അവർ എതിർക്കുന്നു. ഇത്തരം കാര്യങ്ങൾ സ്വീഡന്റെ സംസ്കാരത്തിന് വിപരീതമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ബലാത്സംഗം ഉൾപ്പെടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പരിശോധിച്ചാൽ, പ്രതികളിൽ കൂടുതലും (47.7%) സ്വീഡന് പുറത്തു നിന്നുള്ളവർ ആണെന്നും 34.5 ശതമാനവും പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നുമുള്ളവരാണെന്നും അത് സമ്മതിക്കാൻ രാജ്യത്തെ പുരോഗമന നേതാക്കൾ മനസു വെയ്ക്കുന്നില്ലെന്നും അടുത്തിടെ വന്ന ഒരു ലേഖനത്തിൽ വ്യക്തമാക്കുന്നു.
സ്വീഡിഷ് സ്പാ സെന്ററുകളും നീന്തൽക്കുളങ്ങളും ലിംഗഭേദം ഇല്ലാതെ പ്രവർത്തിക്കുന്നവയാണ്. മുസ്ലീം സാംസ്കാരം മതപരവുമായ ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതിനായി സ്ത്രീകൾക്കു വേണ്ടി മാത്രം സമയം ക്രമീകരിക്കാൻ ഒരു പ്രാദേശിക കൗൺസിൽ നിർബന്ധിതമായതായി ‘The Rise of Sweden Democrats: Islam, Populism and the End of Swedish Exceptionalism’ എന്ന ഗവേഷണ ലേഖനത്തിൽ പറയുന്നു.
ഇത്തരം സംഭവങ്ങളെയും കണക്കുകളെയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക എന്ന വെല്ലുവിളിയാണ് സ്വീഡനു മുന്നിലുള്ളത്. ചിലരുടെ പ്രവർത്തികൾ ഒരു സമുദായത്തിനു നേരെ തിരിയാനുള്ള കാരണമാകാതെ അതിനെ രാജ്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.