അഫ്ഗാനിസ്ഥാനിലെ മാധ്യമ സ്ഥാപനങ്ങള്‍ക്കായി താലിബാന്‍ പുതിയ 11 നിയമങ്ങള്‍ പുറത്തിറക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. മാധ്യമ സ്വാതന്ത്ര്യത്തിനെ അടിച്ചമര്‍ത്തുകയാണ് ഈ നിയമങ്ങള്‍ കൊണ്ട് താലിബാന്‍ ലക്ഷ്യമിടുന്നതെന്ന് എഎന്‍ഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ കൊണ്ടു വന്ന ഈ നിയമങ്ങളില്‍ ഇസ്ലാമിക വിരുദ്ധമായ വിഷയങ്ങള്‍ പ്രസിദ്ധിപ്പെടുത്തുന്നതിനും ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. കൂടാതെ, സര്‍ക്കാരിന്റെ കീഴിലുള്ള മാധ്യമ സ്ഥാപനവുമായി ഏകോപനം നടത്തി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ടെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
'മാധ്യമ പ്രവര്‍ത്തകരാകെ ഭയന്നിരിക്കുകയാണ്' എന്ന്, അമേരിക്ക ആസ്ഥാനമായുള്ള മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ മുതിര്‍ന്ന അംഗം സ്റ്റീവന്‍ ബട്‌ലര്‍ അഭിപ്രായപ്പെട്ടു. 'സഹായം ആവശ്യപ്പെട്ട് സംഘടനയ്ക്ക് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും നൂറുകണക്കിന് ഈമെയിലുകളാണ് ലഭിക്കുന്നത്' എന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനില്‍ നിലനിന്നിരുന്ന സര്‍ക്കാരിന്റെ പതനത്തോട് കൂടി, ഏതാണ്ട് 150 ഓളം മാധ്യമ സ്ഥാപനങ്ങളാണ്, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത സ്ഥിതിയെ തുടർന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചത്. കാരണം താലിബാന്‍ നിരന്തരമായി മാധ്യമങ്ങളുടെ 'വിവരാവകാശ സ്വാതന്ത്ര്യത്തിലേക്ക്' നുഴഞ്ഞു കയറ്റങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇത് പത്രപ്രവര്‍ത്തക സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ വിഘാതത്തിന് കാരണമായിത്തീര്‍ന്നെന്നാണ് ടോളോ ന്യൂസ് നല്‍കുന്ന വിവരം.
അഫ്ഗാനിസ്ഥാനിലെ ഭരണ അട്ടിമറിയോട് കൂടെ ഉണ്ടായ കനത്ത സാമ്പത്തിക മാന്ദ്യത്തിനെ തുടര്‍ന്ന് ഇതിനോടകം തന്നെ പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളും അച്ചടി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ച് ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലേക്ക് മാത്രമായി ചുരുങ്ങിയെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനാധിപത്യമായി രീതികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഒരു സൈനിക അട്ടിമറിയിലൂടെ താലിബാന്‍ ഭരണം പിടിച്ചെടുത്തത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 13നായിരുന്നു. തുടര്‍ന്ന് ഈ മാസം ആദ്യം, 'പുതിയ സര്‍ക്കാരി'നെതിരെയുള്ള ജനരോഷവും പ്രകടനങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ താലിബാന്‍ ആക്രമണങ്ങള്‍ അഴിച്ച് വിട്ടിരുന്നു.
മനുഷ്യാവകാശങ്ങളെയും മാനവ മൂല്യങ്ങളെയും മാനിക്കുമെന്ന തങ്ങളുടെ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പ്പറത്തിയ പ്രവര്‍ത്തനങ്ങളാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ മനുഷ്യാവകാശങ്ങള്‍ നിരന്തരമായി ലംഘിക്കുകയും അവരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തു വരുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിലെ സ്വകാര്യ ടിവി ചാനലില്‍ അവതരിപ്പിക്കുന്ന പരിപാടികളുടെ ഉള്ളടക്കത്തിനും മാറ്റം വന്നിട്ടുണ്ട്. പ്രധാനപ്പെട്ട വാര്‍ത്താ ബുള്ളറ്റിനുകള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍, വിനോദ പരിപാടികള്‍, സംഗീത പരിപാടികള്‍, വിദേശ നാടകങ്ങള്‍ തുടങ്ങിയവ മാറ്റി തൽസ്ഥാനത്ത് താലിബാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പരിപാടികളാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രതികാരത്തെ ഭയക്കാതെ അവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും മാധ്യമ കൂട്ടായ്മയായ കമ്മറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് (സിപിജെ) ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക സംഘത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ പ്രഖ്യാപനം വന്നയുടനെയാണ് അഫ്ഗാനിസ്ഥാനില്‍ നാടകീയമായ മാറ്റങ്ങള്‍ അരങ്ങേറിയത്.
ഓഗസ്റ്റ് ആദ്യ വാരമായിരുന്നു, കാബൂളില്‍ സ്ഥിതി ചെയ്യുന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിവരാവകാശ കേന്ദ്രത്തിന്റെ അധ്യക്ഷനായിരുന്ന ദവാ ഖാന്‍ മെനാപാല്‍ കൊല്ലപ്പെട്ടത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, പക്ത്യ ഘാഗ് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തകനായ തൂഫാന്‍ ഒമര്‍, താലിബാന്‍ പോരാളികളാല്‍ കൊല്ലപ്പെട്ടു. കാബൂളിന്റെ പതനത്തെ തുടര്‍ന്ന്, താലിബാന്‍ പോരാളികൾ മാധ്യമ പ്രവര്‍ത്തകർക്കായി പരക്കെ അന്വേഷണങ്ങള്‍ ആരംഭിച്ചു. കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരെ താലിബാന്‍ പീഡിപ്പിക്കുകയും മറ്റു ചിലരെ കൊലപ്പെടുത്തുകയും ചെയ്തതായി, അല്‍ അറേബ്യ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Afghanistan, Media, Taliban