പരാതിക്കാരികളെ വിളിക്കുന്ന പേര്; രഞ്ജിത്ത് അനുകൂലിയെ തൂക്കി അഭയ ഹിരണ്മയി
- Published by:meera_57
- news18-malayalam
Last Updated:
രഞ്ജിത്ത് ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകർക്കെതിരെ പരാതി നൽകിയവരെ അപമാനിച്ചയാളെ പൊക്കി അഭയ ഹിരണ്മയി
ബംഗാളി നടിയുടെ ആരോപണത്തിന് പിന്നാലെ, സംവിധായകൻ രഞ്ജിത്ത് (Director Ranjith) ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുന്നതേയുള്ളൂ. അതിനു കുറച്ചു മുൻപാണ് നടൻ സിദ്ധിഖ് സമാന സാഹചര്യത്തിൽ 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനവും സ്വമേധയാ ഒഴിഞ്ഞത്. കേവലം രണ്ടു മാസത്തെ ചുമതലക്ക് ശേഷം സിദ്ധിഖ് പിൻവാങ്ങിയെങ്കിൽ, രണ്ടുവർഷമായി രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനത്തെത്തിയിട്ട്. ഇവരും ഗായിക അഭയ ഹിരണ്മയിയും (Abhaya Hirnamayi) തമ്മിൽ എന്ത് ബന്ധം എന്ന് ചുവടെ വ്യക്തമായി മനസിലാക്കാം
advertisement
വളരെക്കാലം നീണ്ടു പോയ ലിവിങ് ടുഗെദർ ബന്ധം അവസാനിച്ചതിന് പിന്നാലെയാണ് അഭയ സൈബർ പോരാളികളുടെ ഇരയായത്. ഗോപി സുന്ദറിന്റെ ഒപ്പം വർഷങ്ങളോളം പങ്കിട്ട ജീവിതം അവസാനിച്ച വിവരം, ഗോപി മറ്റൊരു പ്രണയം പ്രഖ്യാപിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. പിന്നെ അഭയയുടെ ഓരോ പോസ്റ്റും ചിത്രവും തിരഞ്ഞുപിടിച്ചായി ആക്രമണം. ഗോപിക്കെതിരെ എവിടെയും ഒരാരോപണവും അഭയ ഉയർത്തിയില്ലെങ്കിലും, ഇന്നത്തെ ചുറ്റുപാടിൽ അഭയ താൻ നേരിട്ടത് പോലൊരു ഒരു സാഹചര്യത്തിൽ പ്രതികരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ വന്നുചേർന്ന രഞ്ജിത്ത് അനുകൂലിയെ കയ്യോടെ പൊക്കിയിരിക്കുന്നു അഭയ. ഇത്തരക്കാരുടെ സ്വൈര്യവിഹാര കേന്ദ്രമായ കമന്റ് ബോക്‌സാണ് ഇവിടെയും പ്രധാന മേഖല. സ്ഥലം അഭയയുടെ ഇൻസ്റ്റഗ്രാം പേജ് അല്ലെന്നു മാത്രം. മറ്റൊരു പേജ് ആണ്. രഞ്ജിത്ത് രാജിവച്ച വാർത്ത വന്ന പോസ്റ്റിലാണ് ഒരാൾ പരാതിക്കാരികളെ മോശം ഭാഷയിൽ അഭിസംബോധന ചെയ്യുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തിട്ടുള്ളത്
advertisement
ഈ സാഹചര്യത്തെക്കുറിച്ച് വന്ന ലക്ഷക്കണക്കിന് കമന്റുകളിൽ ഒന്ന് എന്ന് രേഖപ്പെടുത്തിയാണ് കമന്റ് ഇട്ടയാളുടെ പേരുപോലും മറച്ചു വെക്കാതെ അഭയ ഹിരണ്മയി സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. പരാതികൊടുത്ത സ്ത്രീകളെ അഭിസാരികകൾ എന്ന നിലയിലാണ് ഇയാൾ വിശേഷിപ്പിച്ചത്. 'പരാതി കൊടുത്ത സ്ത്രീകൾ വേശ്യകളും, തെറ്റ് അംഗീകരിക്കുകയോ അല്ലാതെയോ രാജിവച്ച മഹാൻ കുലപുരുഷനും' എന്ന് അഭയ മറ്റൊരു വരിയിൽ ക്യാപ്‌ഷൻ നൽകിയിട്ടുണ്ട്. അറിയപ്പെടുന്ന പുരുഷന്മാരെ തെരഞ്ഞ് പിടിച്ച് മനഃപൂർവം അപമാനിക്കുന്നു എന്ന തരത്തിൽ ഇയാൾ കമന്റിൽ പ്രതിപാദിക്കുന്നു
advertisement
'പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന സിനിമയ്ക്ക് വേണ്ടി കാസ്റ്റിംഗ് നടക്കുന്ന സമയത്താണ് ബംഗാളി നടിക്ക് രഞ്ജിത്തിൽ നിന്നും ദുരനുഭവം ഉണ്ടായത്. ചർച്ച നടക്കുന്നതിനിടെ നടിയോടായി രഞ്ജിത്ത് വളരെ മോശം രീതിയിൽ ചില കാര്യങ്ങൾ ആവശ്യപ്പെട്ടുവെന്നും, അതിൽ ഭയന്ന് സിനിമയിൽ തുടരുന്നതിനെക്കുറിച്ച് ചിന്തിക്കാതെ നടി അവിടെ നിന്നും സ്ഥലംവിട്ടുവെന്നുമാണ് ആരോപണം ഉന്നയിച്ചത്. പാലേരി മാണിക്യം റീ-റിലീസ് നടക്കാൻ പോകുന്ന വേളയിൽ സംവിധായകനെതിരെ പരാതിയുയർന്നു എന്നുകൂടിയുണ്ട്. ശങ്കർ രാമകൃഷ്ണൻ ഉൾപ്പെടെ മറ്റു രണ്ടുപേർ കൂടി സന്നിഹിതരായിരുന്ന നേരത്തായിരുന്നു ചർച്ച
advertisement
രഞ്ജിത്ത് ആരോപണ വിധേയനായതും, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും രഞ്ജിത്തിന്റെ രാജിക്കായി മുറവിളി തുടങ്ങിയിരുന്നു. എന്നാൽ പരാതി ലഭിച്ചാൽ മാത്രമേ അന്വേഷണം ഉണ്ടാകൂ എന്നും, രഞ്ജിത്ത് രാജ്യംകണ്ട ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളാണ് എന്നുമായിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. ഈ പ്രതികരണവും ഏറെ വിമർശനം ഏറ്റുവാങ്ങി. എന്നാൽ, വിവാദം കൊഴുക്കുന്നതിനിടെ ഞായറാഴ്ച രാവിലെ രഞ്ജിത്ത് രാജി പ്രഖ്യാപിച്ചു. ചിത്രത്തിൽ കാണുന്നത് അഭയ ഹിരണ്മയി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ടും, അതിൽ പരാമർശിച്ചിരിക്കുന്ന കമന്റും