ജൂനിയർ ആർട്ടിസ്റ്റായി തുടക്കം..സ്വന്തമായി 25 മുറികളുള്ള ബംഗ്ലാവ്..7 ആഡംബര കാറുകൾ; പക്ഷേ നടൻ മരിച്ചത് ഒറ്റമുറി വീട്ടിൽ വച്ച്!
- Published by:Sarika N
- news18-malayalam
Last Updated:
ആഴ്ചയിലെ ഓരോ ദിവസം ഓരോ കാറിൽ സഞ്ചരിച്ചിരുന്ന ഇന്ത്യൻ സിനിമയിലെ ധനികനായ നായകൻ എന്നറിയപ്പെട്ടിരുന്ന നടനേക്കുറിച്ചറിയാം
പ്രശസ്തിയുടെ കൊടുമുടിയിലായിരുന്ന നടന്മാർ അവരുടെ അവസാന വർഷങ്ങളിൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണ പല കഥകളും നാം കേട്ടിട്ടുണ്ട്. സിനിമാ ലോകത്ത് എപ്പോഴാണ് ഭാഗ്യം തേടിവരികയെന്നും അതുപോലെ എപ്പോൾ അപ്രത്യക്ഷമാകുമെന്നും ആർക്കും പ്രവചിക്കാൻ കഴിയില്ല. അത്തരത്തിൽ സമ്പന്നതയിൽ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പുകുത്തിയ ഒരു പ്രമുഖ ബോളിവുഡ് നടനെ പരിചയപ്പെടാം. ബോളിവുഡിന്റെ ദൈവം എന്നറിയപ്പെടുന്ന നടൻ ഭഗവാൻ ദാദയാണ് (Bhagwan Dada) അത്. ഇന്ത്യയിലെ ഏറ്റവും ധനികനായ നടനായി അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കാം.
advertisement
1940 കളിലും 1950 കളിലും ഹിന്ദി ചലച്ചിത്രമേഖലയിൽ ഒന്നിലധികം വേഷങ്ങൾ ചെയ്ത പ്രതിഭാധനനായ നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു ഭഗവാൻ ദാദ. ഒരു തുണി മിൽ തൊഴിലാളിയുടെ മകനായി മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ഭഗവാൻ ദാദ ജനിച്ചത്. ഭഗവാൻ അബാജി പലവ് എന്നാണ് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകിയ പേര്. മറാത്തി കുടുംബത്തിൽ ജനിച്ച താരത്തിന് ചെറുപ്പം മുതൽ തന്നെ അഭിനയത്തോട് താല്പര്യമുണ്ടായിരുന്നു.
advertisement
ഗുസ്തി സമൂഹത്തിൽ ഭഗവാൻ ദാദ എന്ന പേരിലാണ് അദ്ദേഹം പ്രശസ്തനായത്, അതേ പേരിൽ തന്നെ അദ്ദേഹം സിനിമാ ലോകത്തും പ്രശസ്തനായി. ആദ്യകാലങ്ങളിൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന അദ്ദേഹം ചെറുപ്പം മുതലേ അഭിനയത്തിൽ താല്പര്യം കാണിച്ചിരുന്നു. 'ക്രിമിനൽ' എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ച നടൻ പിന്നീട് 'ഫഹദ്', 'കിസാൻ' തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
advertisement
1938 ൽ പുറത്തിറങ്ങിയ ബഹദൂർ കിഷൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് അദ്ദേഹം ചലച്ചിത്രനിർമ്മാണവും കുറഞ്ഞ ബജറ്റിൽ സിനിമകളും നിർമ്മിച്ചു.അദ്ദേഹത്തിന്റെ ആക്ഷൻ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വളരെ പ്രചാരത്തിലായിരുന്നു. അഭിനേതാക്കൾക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് അദ്ദേഹമായിരുന്നു. പിന്നീട് രാജ് കപൂറിന്റെ ഉപദേശപ്രകാരം അദ്ദേഹം സാമൂഹിക സിനിമകൾ സംവിധാനം ചെയ്യാൻ തുടങ്ങി. 1951 ൽ അദ്ദേഹം സംവിധാനം ചെയ്ത അൽബേല എന്ന ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി.
advertisement
അമിതാഭ് ബച്ചൻ, ഗോവിന്ദ, മിഥുൻ ചക്രവർത്തി തുടങ്ങിയ മുൻനിര നടന്മാർ അദ്ദേഹത്തിന്റെ നൃത്തച്ചുവടുകൾ അനുകരിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ ആക്ഷൻ താരമായി കണക്കാക്കപ്പെടുന്ന അദ്ദേഹം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറി. ആഡംബര ജീവിതം നയിച്ച അദ്ദേഹം ഏഴ് ആഡംബര കാറുകളും മുംബൈയിലെ ജുഹുവിൽ 25 മുറികളുള്ള ഒരു ബംഗ്ലാവും സ്വന്തമാക്കി. എന്നാൽ, കിഷോർ കുമാർ അഭിനയിച്ച 'ഹെൻസ് രഹ്ന' എന്ന അദ്ദേഹത്തിന്റെ സിനിമ പാതിവഴിയിൽ ഉപേക്ഷിച്ചപ്പോൾ, തന്റെ എല്ലാ സ്വത്തുക്കളും വിൽക്കാൻ അദ്ദേഹം നിർബന്ധിതനായി.
advertisement
പിന്നീട് സിനിമ ലോകം സാക്ഷ്യം വഹിച്ചത് നടന്റെ പതനത്തിനായിരുന്നു. സ്വത്തുക്കൾ വിറ്റശേഷം അദ്ദേഹം മദ്യത്തിന് അടിമപ്പെടുകയും ചൂതാട്ടത്തിലൂടെ ബാക്കി സമ്പാദ്യവും നഷ്ടപ്പെടുത്തുകയും ചെയ്തു. 1950 കളുടെ അവസാനത്തിൽ അദ്ദേഹത്തിന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെടാൻ തുടങ്ങി. 60 കളിൽ അദ്ദേഹം ചെറിയ വേഷങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. അവസരങ്ങളുടെ അഭാവം മൂലം അദ്ദേഹം ഒരു ജീർണിച്ച ഒറ്റമുറി അപ്പാർട്ട്മെന്റിൽ താമസിക്കാൻ തുടങ്ങി. പതിയെ ഇങ്ങനെയൊരു നടൻ ഉണ്ടെന്ന കാര്യം സിനിമാലോകം മറന്നു. 2002 ൽ അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചു.