HBD Suresh Gopi| സൂപ്പർ സ്റ്റാറിൽ നിന്ന് കേന്ദ്ര മന്ത്രിയിലേക്ക്! സുരേഷ് ഗോപിക്ക് പിറന്നാൾ
- Published by:Sarika N
- news18-malayalam
Last Updated:
ആറാം വയസ്സിൽ 'ഓടയിൽ നിന്ന്' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വെള്ളിത്തിരയിലെ നടന്റെ അരങ്ങേറ്റം
ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് (Suresh Gopi) ഇന്ന് 67 ആം പിറന്നാൾ. 1965ൽ ബാലതാരമായി ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ നിന്ന് തുടങ്ങി ഇന്ന് 253 ആം ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം വരെ നീണ്ടുനിൽക്കുന്നു സുരേഷ് ഗോപിയുടെ സിനിമ ജീവിതം. 'ഓർമയുണ്ടോ ഈ മുഖം' എന്ന കമ്മീഷണറിലെ തീപാറുന്ന സംഭാഷണം ഇന്നത്തെ യുവതലമുറയ്ക്ക് പോലും മനപ്പാഠമാണ്. ഈ ഡയലോഗ് നിത്യജീവിതത്തിൽപ്പോലും നമ്മളിൽ പലരും ഉപയോഗിക്കുന്നുണ്ട്. എന്നാൽ 80-ഓളം ചിത്രങ്ങളിൽ അഭിനയിച്ചശേഷമായിരുന്നു സുരേഷ് ഗോപിയുടെ ഉള്ളിലെ യഥാർത്ഥ തീപ്പൊരി എന്തെന്ന് മലയാളി പ്രേക്ഷകർ കണ്ടത്.
advertisement
കൊല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനി നടത്തിയിരുന്ന കെ.ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലു മക്കളിൽ മൂത്തയാളാണ് സുരേഷ് ജി. നായർ എന്ന സുരേഷ് ഗോപി. ആറാം വയസ്സിൽ 'ഓടയിൽ നിന്ന്' എന്ന സിനിമയിൽ ബാലതാരമായാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. മുതിർന്ന ശേഷം 'നിരപരാധികൾ' എന്ന ചിത്രത്തിൽ ആദ്യമായി അവസരം നൽകിയ സംവിധായകൻ കെ.ബാലാജിയാണ് സുരേഷ് ജി.നായരെ സുരേഷ് ഗോപിയാക്കി മാറ്റിയത്. ടി.പി.ബാലഗോപാലൻ എം.എയിലെ വേഷത്തിലൂടെ ശ്രദ്ധനേടി.
advertisement
വില്ലൻവേഷങ്ങളായിരുന്നു പിന്നീട്. ഇരുപതാം നൂറ്റാണ്ട്, നാടോടി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. എന്നാൽ പിന്നീട് ഓരോ ചിത്രങ്ങൾ കഴിയുന്തോറും സുരേഷ് ഗോപിയിൽനിന്ന് കൂടുതൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ വന്നുകൊണ്ടേയിരുന്നു. ഇന്നലെയിലെ ഡോ നരേന്ദ്രനും മനു അങ്കിളിലെ എസ്.ഐ മിന്നൽ പ്രതാപനും വടക്കൻ വീരഗാഥയിലെ ആരോമലുണ്ണിയും മണിച്ചിത്രത്താഴിലെ നകുലനും കളിയാട്ടത്തിലെ കണ്ണൻ പെരുമലയനും ഇതിനുദാഹരണം.
advertisement
മനു അങ്കിളിലെ മിന്നൽ പ്രതാപൻ എന്ന 10 മിനുട്ട് മാത്രം നീണ്ടുനിൽക്കുന്ന പോലീസ് വേഷം കൊണ്ട് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ചു. എന്നാൽ അതേ പോലീസ് വേഷങ്ങളിൽ പിന്നീട് മലയാളികൾ സുരേഷ് ഗോപിയെ കണ്ടത് മറ്റൊരു അവതാരത്തിലാണ്. 1992-ൽ പുറത്തിറങ്ങിയ ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ വന്ന തലസ്ഥാനം എന്ന ചിത്രം ഒരു ഗിയർ ഷിഫ്റ്റ് ആയിരുന്നു. ഇതേ കൂട്ടുകെട്ടിൽ തൊട്ടുപിന്നാലെയെത്തിയ ഏകലവ്യനും ബോക്സോഫീസിൽ തകർത്തു. മലയാളത്തിൽ പുതിയൊരു സൂപ്പർതാരം ഉദയംകൊണ്ടു. കമ്മീഷണർ കൂടി പുറത്തിറങ്ങിയതോടെ പോലീസ് വേഷം എന്നാൽ സുരേഷ് ഗോപി എന്നായി. കമ്മീഷണറും അതിലെ നായകൻ ഭരത്ചന്ദ്രൻ ഐ.പി.എസും തെലുങ്കിലും വെന്നിക്കൊടി പാറിച്ചു. സുരേഷ് ഗോപിയുടെ ചിത്രം വരുന്നുവെന്നറിഞ്ഞാൽ സൂപ്പർതാരം ചിരഞ്ജീവിയുടെ ചിത്രത്തിന്റെ റിലീസ് പോലും മാറ്റിവച്ച ചരിത്രമുണ്ട്. അങ്ങനെ തൊണ്ണൂറുകളിൽ സുരേഷ് ഗോപി തെലുങ്കിൽ തന്റെ സാമ്രാജ്യം പണിഞ്ഞു.
advertisement
ആനകാട്ടിൽ ചാക്കോച്ചിയെ കണ്ട് സീറ്റിൽ നിന്ന് എഴുന്നേൽപ്പിച്ച് കയ്യടിപ്പിച്ച സുരേഷ് ഗോപി സമ്മർ ഇൻ ബത്‌ലഹേമീൽ ഡെന്നിസ് ആയി റൊമാന്റിക് ഹീറോയായി. അവതാരാകൻ, ഗായകൻ, ഡാൻസർ.. കൈവെക്കാത്ത മേഖലകളില്ല. ഇപ്പോൾ കേന്ദ്രമന്ത്രി. 2019ൽ ലോക് സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട സുരേഷ് ഗോപിയെ തൃശൂരുകാർ 2024ൽ 74686 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയാണ് ജയിപ്പിച്ചത്. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിയുടെ 253ആം ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. റിലീസ് പ്രതിസന്ധിയിൽ നിൽക്കുമ്പോഴും തിരശീലയിലെ ആ ഫയർ ബ്രാൻഡ് നടനെ കൈവിട്ടിട്ടില്ല മലയാളി സമൂഹം.