കരിപ്പൂർ സ്വർണക്കടത്തിൽ പിടിയിലായവരിൽ യുവജനക്ഷേമ കമ്മീഷൻ പഞ്ചായത്ത് കോഡിനേറ്ററും; അർജുൻ ആയങ്കി ഒന്നാം പ്രതി
- Published by:Naseeba TC
- news18-malayalam
Last Updated:
കാക്കനാട് ജയിലിൽ വച്ച് പരിചയപ്പെട്ട എറണാംകുളം സ്വദേശികളെ കൂട്ടി അർജുൻ ആയങ്കി പുതിയ സംഘം രൂപീകരിച്ചു വരികയായിരുന്നു. (റിപ്പോർട്ട്: സിവി അനുമോദ്)
അർജുൻ ആയങ്കിയെ കൊണ്ടോട്ടി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത് കണ്ണുർ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളിൽ വെച്ചാണ്. ഈ മാസം 10 ന് പോലീസ് രജിസ്റ്റർ ചെയ്ത സ്വർണ കവർച്ചാ കേസിലെ ഒന്നാം പ്രതിയാണ് അർജുൻ ആയങ്കി. അർജുൻ ആയങ്കി ഉൾപ്പെടെ സംഘത്തിലെ 4 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അർജുൻ ആയങ്കിക്ക് പുറമെ അഴിക്കൽ സ്വദേശി നിറച്ചൻ വീട്ടിൽ പ്രണവ് എന്ന കാപ്പിരി പ്രണവ് (25) കണ്ണൂർ അറവഞ്ചാൽ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എൻ എൻ മൻസിൽ നൗഫൽ (26) എന്നിവരാണ് അറസ്റ്റിലായത്.
advertisement
ഈ മാസം പത്താം തിയ്യതി കരിപ്പൂർ എയർപോർട്ട് പരിസരത്തു നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അർജ്ജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 5 പേരെ പിടികൂടിയിരുന്നു. ഈ കേസിൽ ആണ് ഇപ്പോൾ ഒന്നാം പ്രതിയായി അർജുൻ ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണുർ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളിൽ വച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെയും സംഘത്തെയും പോലീസ് പിടികൂടിയത്. സനൂജും പ്രണവും അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവരാണ്. മറ്റൊരു പ്രതിയായ നൗഫലിനെ 2 ദിവസം മുൻപ് വയനാട്ടിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടിയിരുന്നു.
advertisement
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ് ചെയ്ത ജാമ്യത്തിൽ ഇറങ്ങിയ അർജുൻ കാക്കനാട് ജയിലിൽ വച്ച് പരിചയപ്പെട്ട എറണാംകുളം സ്വദേശികളെ കൂട്ടി പുതിയ സംഘം രൂപീകരിച്ചു വരികയായിരുന്നു. തിരുവനന്തപുരം സ്വദേശി നൗഫലുമായി ചേർന്ന് കാക്കനാട് വീട് വാടകക്ക് എടുത്ത് താമസിച്ചാണ് കേരളത്തിലെ വിവിധ ജില്ല കളിലെ ക്വട്ടേഷൻ സംഘങ്ങള നിയന്ത്രിച്ചിരുന്നത്. യുവജനക്ഷേമ കമ്മീഷൻ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫൽ.
advertisement
advertisement
സ്വർണം കടത്തിയ ആളും, കവർച്ച ചെയ്യാനെത്തിയ നാല് പേരുമാണ് അന്ന് പോലീസ് പിടിയിലായത്. തിരൂർ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വർണമിശ്രിതം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ മൊയ്‌ദീൻ കോയ, മുഹമ്മദ് അനീസ്, അബ്ദുൽ റഊഫ്, നിറമരുതൂർ സ്വദേശി സുഹൈൽ എന്നിവരാണ് അന്ന് പിടിയിലായത്. പിടിയിലായ അർജുൻ ആയങ്കി കൊലപാതക ശ്രമമുൾപ്പെടെയുള്ള കേസിൽ പ്രതിയാണ്. ഇവരിൽ നിന്നും 2 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന കവർച്ചകളിൽ ഈ സംഘത്തിന്റെ പങ്ക് അന്വേഷിച്ചുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. കാപ്പ ചുമത്താനുള്ള നടപടികളും സ്വീകരിക്കും.
advertisement
കഴിഞ്ഞ വർഷം ജൂണിൽ സ്വർണ കടത്ത് സംഘാംഗങ്ങൾ വാഹനാപകടത്തിൽ മരിച്ചതിനു ശേഷമാണ് കള്ളക്കടത്ത് സ്വർണം മോഷ്ടിക്കുന്ന സംഘങ്ങളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നത്. ഇത്തരത്തിൽ സ്വർണം മോഷ്ടിക്കുന്ന ഒരു സംഘത്തിന്റെ തലവൻ അർജുൻ ആയങ്കി ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അന്ന് സ്വർണം തട്ടിയെടുത്ത് കൊണ്ടുപോകാൻ കരിപ്പൂരിൽ എത്തിയ അർജുൻ ആയങ്കി സ്വർണം കസ്റ്റംസ് പിടികൂടിയത് അറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലും അർജുൻ ആയങ്കിയെ പ്രതി ചേർക്കാനുള്ള സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.
advertisement
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന്റെ നിർദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ് മലപ്പുറം ഇൻസ്പക്ടർ ജോബി തോമസ്, കരിപ്പൂർ ഇൻസ്പക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീർ, സഹേഷ്, സാദിഖലി റഹ്മാൻ,ഹമീദലി, സുബ്രഹ്മണ്യൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.