'പുലയന്‍മാര്‍ക്കും ജീവിയ്ക്കണ്ടേ?'.. ഭർതൃവീട്ടിലെ പീഡനത്താൽ ആത്മഹത്യ ചെയ്ത സംഗീതയുടെ അമ്മ
- Published by:Rajesh V
- news18-malayalam
Last Updated:
സംഗീതയുടെ ഭര്‍ത്താവ് സുമേഷ്, ഇയാളുടെ അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരെ റിമാൻഡ് ചെയ്തു (റിപ്പോർട്ട്- എം എസ് അനീഷ് കുമാർ)
കൊച്ചി : ദളിത് യുവതി സംഗീതയുടെ മരണത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സംഗീതയുടെ ഭര്‍ത്താവ് സുമേഷ്, ഇയാളുടെ അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകിട്ടാണ് ഭര്‍ത്താവ് സുമേഷ് കീഴടങ്ങിയത്. ഇവരെ പുലര്‍ച്ചയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. സംഗീതയുടെ മരണം നടന്ന് 42 ദിവസം പിന്നിട്ടപ്പോഴാണ് പ്രതികള്‍ അറസ്റ്റിലായത്.
advertisement
കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ഹൈക്കോടതിയ്ക്ക് സമീപം മംഗളവനത്തോട് ചേര്‍ന്ന പുറമ്പോക്കു ഭൂമിയിലെ വീട്ടില്‍ സംഗീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു കുടുംബത്തിന്റം പരാതി. മരണത്തിന് പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
advertisement
അറസ്റ്റ് വൈകിയതോടെ പ്രതിഷേധ നടപടികൾ ഊർജ്ജിതമാക്കി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിതിരുന്നു. ഇതിനിടയിലാണ് പോലീസ് നടപടി ക്രമങ്ങളുമായി മുന്നോട്ടു പോയത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനൊപ്പം സ്ത്രീധന പീഡനം പട്ടികജാതി-വർഗ അതിക്രമ കുറ്റങ്ങളടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിയ്ക്കുന്നത്. മരണത്തിലെ ദുരൂഹതയടക്കമുള്ള കാര്യങ്ങളേക്കുറിച്ച് അന്വേഷിക്കും
advertisement
പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചതോടെ സംഗീതയുടെ അമ്മയും സഹോദരിയും ബന്ധുക്കളും പോലീസ് സ്‌റ്റേഷനിലെത്തിയത് വൈകാരിക രംഗങ്ങള്‍ സൃഷ്ടിച്ചു. അമ്മയുടെ സാന്നിദ്ധ്യത്തില്‍ തലകുനിച്ചു നില്‍ക്കുകയായിരുന്നു സുമേഷും കുടുംബവും. തലയുയര്‍ത്തി നിന്നു പുലയനെന്ന് വിളിച്ച് ആക്രോശിച്ചവര്‍ തലകുനിച്ചു തങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നതുകണ്ടെന്ന് സംഗീതയുടെ അമ്മ വിലപിച്ചു. പുലയന്‍മാര്‍ക്കും ജീവിയ്ക്കണ്ടേ.. നിങ്ങളേപ്പെലെ മജ്ജയും മാംസവുമുള്ള മനുഷ്യരാണ് ഞങ്ങള്‍.. മറ്റുള്ളവര്‍ക്ക് കളിയ്ക്കാനുള്ള കളിപ്പാട്ടമല്ലെന്നും അവര്‍ വിലപിച്ചു.
advertisement
2020 സെപ്റ്റംബറിലാണ് തൃശൂര്‍ സ്വദേശിയായ സുമേഷും സംഗീതയും വിവാഹിതരാകുന്നത്. തൃശൂര്‍ കുന്നംകുളത്തെ സുമേഷിന്റെ വീട്ടില്‍ വെച്ച് കുടുംബാംഗങ്ങളില്‍ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു. പ്രതീക്ഷിച്ചത്ര സ്ത്രീധനം കിട്ടിയില്ലെന്നതായിരുന്നു പീഡനങ്ങളുടെ ആദ്യ കാരണം. ജാതിയുടെ പേരിലുള്ള നിരന്തര പീഡനങ്ങളാണ് പിന്നീട് സംഗീതയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. കുന്നംകുളത്തെ ഭര്‍തൃവീട്ടില്‍ കസേരയില്‍ ഇരിയ്ക്കുന്നതിനുപോലും സംഗീതയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. വീട്ടില്‍ നിന്നും സ്ത്രീധനമായി ഒന്നും കൊടുക്കാത്തതിനാല്‍ കസേരയില്‍ ഇരുന്ന് ടി വി കാണരുതെന്ന് സംഗീതയ്ക്ക് സുമേഷിന്റെ അമ്മ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭക്ഷണം കഴിയ്ക്കുന്നതിന് പ്രത്യേക പാത്രങ്ങളും വെള്ളം കുടിയ്ക്കാന്‍ ഗ്ലാസുമൊക്കെ വീട്ടിലുണ്ടായിരുന്നു.
advertisement
വീട്ടുകാരുടെ പീഡനത്തേത്തുടര്‍ന്ന് സുമേഷും സംഗീതയും കൊച്ചിയിലെ വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ സമ്മര്‍ദ്ദം തുടര്‍ന്നു. സ്ത്രീധനം തന്നില്ലെങ്കില്‍ ബന്ധം വിട്ടൊഴിയുമെന്നായിരുന്നു സുമേഷിന്റെ ഭീഷണി. ഇതിനിടയില്‍ സംഗീത ഗര്‍ഭിണിയായി. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് മരിച്ചു. ഇതോടെ സുമേഷിന്റ വീട്ടുകാരുടെ ഭാഗത്ത് നിന്നും അധിക്ഷേപം വര്‍ധിച്ചു. ഒടുവില്‍ സഹിക്കവയ്യാതെ ഒരു സാരിത്തുമ്പില്‍ സംഗീത ജീവനൊടുക്കുകയായിരുന്നു.