രാജ്യത്തെ കന്നുകാലികളുടെയും കഴുതകളുടെയും കുതിരകളുടെയും കോവർ കഴുതകളുടെയും എണ്ണത്തിൽ വ൯ കുറവ് രേഖപ്പെടുത്തിയെന്ന് പഠനം. 2012 ലെ കന്നുകാലി സെ൯സസിനേക്കാൾ 51.5 % ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ൽ നടന്ന കണക്കെടുപ്പനുസരിച്ച് രാജ്യത്തെ കഴുതകളുടെ എണ്ണം വെറും 1.2 ലക്ഷമാണ്. ഇത് 2012 ലേതിനേക്കാൾ 61.23 ശതമാനം കുറവാണ്.
മൃഗക്ഷേമ സംഘടനയായ ബ്രൂക് ഇന്ത്യയുടെ കമ്മ്യൂണിക്കേഷ൯ വിഭാഗം തലവനായ ജോദ് പ്രകാശ് കൗറാണ് ഈ വിവരങ്ങൾ കൈമാറിയത്. കഴുതകളുടെ എണ്ണത്തിൽ ഇത്രയും വലിയ കുറവ് രേഖപ്പെടുത്തിയത് ആശങ്കാജനകമാണ്. കഴുതയുടെ തോലിൽ നിന്നുണ്ടാക്കുന്ന മരുന്നിനുപയോഗിക്കുന്ന ഹൈഡ് ചെനീസ് മാർക്കറ്റുകളിൽ വ൯ ഡിമാന്റോടെയാണ് വിറ്റു പോകാറ്. എജിയാവോ എന്നാണ് അവരതിനെ വിളിക്കാറുള്ളത്. ചൈനയിലേക്കുള്ള ഡോങ്കി ഹൈഡ് കയറ്റുമതിയാണോ ഇന്ത്യയിലെ കഴുതകളുടെ എണ്ണത്തിലെ ഗണ്യമായ കുറവിന് കാരണം എന്ന് തീർച്ചയയായും അന്വേഷിക്കേണ്ടതുണ്ട്.
ഗ്രാമപ്രദേശങ്ങളിലെ ആളുകളുടെ ജീവിതത്തിൽ കഴുതകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഈയടുത്തായി ബ്രൂക്ക് ഇന്ത്യ ഡൽഹിയിൽ ഒരു ശിൽപശാല സംഘടിപ്പിച്ചിരുന്നു. ഇന്ത്യ൯ സമ്പദ്ഘടനയിൽ കഴുതകളുടെ സംഭാവന എന്തെന്ന് കൃത്യമായി കണക്ക് കൂട്ടപ്പെട്ടിട്ടില്ല എന്നല്ല ,അത് എവിടെയും പ്രതിപാദിക്കുന്നു പോലുമില്ല. 2019 ലെ കന്നുകാലി സെ൯സസ് പ്രകാരം ഇത്തരം മൃഗങ്ങളുടെ എണ്ണം വ൯തോതിൽ കുറഞ്ഞു. കുതിരകളും, കഴുതകളും, കോവർ കഴുതകളും ഗ്രാമ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് താഴ്ന്ന ജാതിയിലുള്ള ആളുകളുടെ പ്രധാന വരുമാന സ്രോതസ്സാണ്.
കല്ലുകൾ കൊണ്ടുപോകാനും നിർമ്മാണ അനുബന്ധ വ്യവസായത്തിനും, കൃഷിക്കും ടൂറിസത്തിനുമൊക്കെ ഇത്തരം ജീവികളെ ഉപയോഗിച്ചു പോരുന്നു. കുതിരകളെ ഉപയോഗിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്തരം ആളുകൾ കുടുംബം പോറ്റുന്നതും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വരെ പണം കണ്ടെത്തുന്നതും. എന്നാൽ നിർഭാഗ്യമെന്നോളം ഇന്ത്യയിലെ കന്നുകാലി നയം പശു, പോത്ത് ഇനത്തിൽപ്പെടുന്ന ജീവികളെ മാത്രം പരിഗണിച്ചാണ് രൂപപ്പെടുത്തുന്നത്. കുതിര ഇനത്തിൽപ്പെടുന്ന മൃഗങ്ങളെ ഈ നയനിർമ്മാണ ഘട്ടത്തിൽ പരിഗണിക്കാറു പോലുമില്ല. ഈ വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ബ്രൂക്ക് ഇന്ത്യ പറയുന്നു. ഇത് മൃഗ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടും.
കഴുത മണ്ട൯ ജീവിയാണെന്ന വാർപ്പു മാതൃകയെയും ഈ ശിൽപശാല ചോദ്യം ചെയ്യുന്നുണ്ട്. ബ്രൂക്ക് ഇന്ത്യ അനിമൽ വെൽഫെയറിന്റെ അധ്യക്ഷയായ ഡോക്ടർ നിധി ഭരദ്വാജാണ് കഴുതകളുടെ സ്വഭാവ ഗുണങ്ങളെ പറ്റി സംസാരിച്ചത്. ബ്രൂക്ക് ഇന്ത്യയുടെ ലണ്ട൯ ഓഫീസ് മാധ്യമ ഉദ്യോഗസ്ഥനായ ജെമ്മി വേർ ഓൺലൈ൯ വഴി പരിപാടിയുടെ ഭാഗവാക്കായി. ഡോങ്കി ഹൈഡ് കയറ്റുമതി നിരോധിക്കാ൯ ബ്രൂക്ക് ഇന്ത്യ കാംപെയ്൯ തുടങ്ങുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നിരവധി മാധ്യമ പ്രവർത്തകർ, മുസഫർ നഗർ, ബാഗ്പത്, മുറാദ് നഗർ എന്നിവിടുങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഗ്രാമവികസനം, മൃഗ ക്ഷേമം, പ്രകൃതി സംരക്ഷണം തുടങ്ങി മേഘലകളിൽ പ്രവർത്തിക്കുന്ന അനവധി പേരും പരിപാടിയിൽ പങ്കെടുത്തിരുന്നു. സർക്കാർ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്ന ബ്രൂക്ക് ഇന്ത്യ രാജ്യത്തെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.