പണം പോയെന്ന് നിർമാതാവ് ഭയന്നു; മോഹൻലാലും പ്രിയദർശനും അഞ്ചു കോടി കളക്റ്റ് ചെയ്ത് നൽകിയ സിനിമ
- Published by:meera_57
- news18-malayalam
Last Updated:
ആദ്യ പ്രിന്റ് പുറത്തുവന്നപ്പോൾ തന്നെ നിർമാതാവിന്റെ പോക്കറ്റിൽ നിന്നും 60 ലക്ഷം ചിലവഴിച്ച മോഹൻലാൽ- പ്രിയദർശൻ ചിത്രം
അഞ്ചു കോടിക്ക് താഴെ ചെലവ് പ്രതീക്ഷിക്കുന്ന ചിത്രങ്ങളെ ലോ അല്ലെങ്കിൽ മീഡിയം ബജറ്റ് സിനിമയായി കണക്കാക്കുന്ന പ്രവണതയുണ്ട് മലയാള ചലച്ചിത്ര മേഖലയിൽ. ഇതിൽ നിന്നും കിട്ടുന്ന വിറ്റുവരവ് രണ്ടക്കം മുതൽ മൂന്നക്കം വരെയുള്ള സംഖ്യയുമായി കോടിയെ കൂട്ടികെട്ടുന്ന മാജിക് കൂടി ഇവിടെ കാണേണ്ടി വരും. എന്നാൽ, ലക്ഷങ്ങൾ വിതറി കോടികൾ വരുന്ന കൺകെട്ട് വിദ്യയും ഒരുകാലത്തെ മലയാള സിനിമയിൽ ഉണ്ടായിരുന്നു. നൂറാം ചിത്രത്തിൽ മോഹൻലാലുമായി (Mohanlal) ഒന്നിക്കുന്ന സംവിധായകൻ പ്രിയദർശന്റെ (Priyadarshan) ഒരു മുൻകാല ചിത്രത്തിന് അത്തരമൊരു കഥ പറയാനുണ്ട്. കെട്ടിവച്ച പണം പോയി എന്ന് ഭയന്ന നിർമാതാവിന് ഒന്നും രണ്ടുമല്ല, അഞ്ച് കോടി കളക്റ്റ് ചെയ്ത് നൽകിയ ചിത്രമായിരുന്നു അത്
advertisement
അക്കാലങ്ങളിൽ ഒരു സിനിമയുടെ നിർമാണ ചെലവ് 20 മുതൽ 25 ലക്ഷം രൂപയ്ക്കുള്ളിൽ ഒതുങ്ങിയിരുന്നു. അവിടേയ്ക്കാണ് ആദ്യ പ്രിന്റ് പുറത്തുവന്നപ്പോൾ തന്നെ നിർമാതാവിന്റെ പോക്കറ്റിൽ നിന്നും 60 ലക്ഷം ചിലവഴിച്ച മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിന്റെ വരവ്. തന്റെ പണം പോയി എന്നു തന്നെയായി നിർമാതാവ് ഗുഡ്നൈറ്റ് മോഹൻ എന്ന സംരംഭകന്റെ വിശ്വാസം. സിനിമയുടെ പ്രിവ്യു കൂടി കഴിഞ്ഞതും, അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൂപ്പുകുത്തി. കുറച്ചേറെ തമാശയിൽ കൂടുതലായി ഒന്നും ചിത്രത്തിൽ കണ്ടില്ല എന്ന് മോഹൻ (തുടർന്ന് വായിക്കുക)
advertisement
അതിനു മുൻപ് ഗുഡ്നൈറ്റ് മോഹൻ നിർമിച്ച ചിത്രത്തിലെ നായകൻ മമ്മൂട്ടിയായിരുന്നു. 1990ൽ റിലീസ് ചെയ്ത 'അയ്യർ ദി ഗ്രേറ്റ്' എന്ന സിനിമയുടെ ചെലവ് 50 ലക്ഷമായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രതികരണം നേടിയ വിജയചിത്രമായിരുന്നു ഇത്. "പ്രിവ്യു കണ്ടശേഷം ഇത്രയും ചിലവേറിയ സിനിമ എങ്ങനെ ലാഭമുണ്ടാക്കും എന്ന് ഞാൻ പ്രിയദർശനോട് ചോദിച്ചു. കുറേ തമാശയല്ലാതെ, ഈ സിനിമയിൽ കഥയൊന്നും ഞാൻ കണ്ടില്ല. എന്നിരുന്നാലും, പ്രിയദർശന്റെ ആത്മവിശ്വാസം മികച്ചതായിരുന്നു," സഫാരി ടി.വിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു
advertisement
പ്രിയദർശന്റെ മറുപടി അതിലും രസകരമായിരുന്നു. ചിത്രം ഒരു കോടിക്ക് മുകളിൽ കളക്റ്റ് ചെയ്താൽ, ഈ സിനിയമയുടെ മറ്റ് ഭാഷകളിലെ റീമേക്ക് അവകാശങ്ങൾ തനിക്ക് നൽകുമോ എന്നായി പ്രിയദർശൻ. അന്നാളുകളിൽ പ്രിയദർശന്റെ പ്രതിഫലം 50,000ത്തിനും 60,000ത്തിനും ഇടയിലായിരുന്നു. അതുവരെ ഗുഡ്നൈറ്റ് മോഹന്റെ ഒരു ചിത്രം പോലും ഒരു കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും നേടിയിട്ടുമില്ല. ഒരു മലയാള ചിത്രം ഇത്രയും നേടുമോ എന്നും നിർമാതാവിന് സംശയം
advertisement
ഗുഡ്നൈറ്റ് മോഹന്റെ മാത്രമല്ല, മലയാള സിനിമയുടെ വരെ കണക്കുകൂട്ടലുകൾ തെറ്റിച്ച ചിത്രമായി 'കിലുക്കം' മാറി. മലയാളത്തിലെ ആദ്യത്തെ അഞ്ച് കോടി ക്ലബ്ബ് ചിത്രം പിറന്നു. ഒരു കോടി കടക്കും എന്ന ഉറപ്പ് സംഭവിച്ച സ്ഥിതിക്ക് മോഹൻ പ്രിയദർശന് നൽകിയ വാക്ക് പാലിച്ചു. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി റീമേക്ക് അവകാശങ്ങൾ വിറ്റത് വഴി പ്രിയദർശന് 10 ലക്ഷത്തോളം രൂപ നേടാനായി
advertisement
പ്രധാനമായും ഊട്ടിയിൽ ചിത്രീകരിച്ച 'കിലുക്കം' മോഹൻലാൽ, രേവതി, തിലകൻ, ജഗതി ശ്രീകുമാർ, ഇന്നസെന്റ് എന്നിവരുടെ കഥാപാത്രങ്ങളിലൂടെ ഇന്നും കാലാതീതമായി തുടരുന്നു. പിൽക്കാലത്ത് 'കിലുക്കം കിലുകിലുക്കം' എന്ന പേരിൽ രണ്ടാം ഭാഗം വന്നുവെങ്കിലും, ആദ്യഭാഗത്തെ പോലെ ബോക്സ് ഓഫീസ് കീഴടക്കാൻ ഈ ചിത്രത്തിന് കഴിയാതെ പോയി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നായി 'കിലുക്കം' കണക്കാക്കപ്പെടുന്നു







