ന്യൂഡൽഹി: ബോളിവുഡ് നടിമാർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ ഈ ദിവസങ്ങളിൽ പുറത്തുവന്നുകഴിഞ്ഞു. ചലച്ചിത്ര താരങ്ങളെ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ (എൻസിബി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും റിപ്പോർട്ടുകൾ വന്നു. ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ് തുടങ്ങി നിരവധി നടിമാർക്ക് സമൻസ് അയച്ചിട്ടുണ്ട്. അതേസമയം, ഐപിഎല്ലിലും മയക്കുമരുന്ന് ധാരാളം ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്ര രംഗത്തെത്തി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് ശേഷം ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയും ഭാര്യമാർ വാഷ്‌റൂമിൽ കയറി മയക്കുമരുന്ന് ഉപയോഗിക്കുന്നതായാണ് ഷെർലിൻ ചോപ്ര പറയുന്നത്.
വാർത്താ ചാനലിലായ എബിപിയോട് സംസാരിക്കവെയാണ് ഗുരുതരമായ ആരോപണം ഷെർലിൻ ചോപ്ര ഉയർത്തിയത്. എൻസിബിയിൽ നിന്ന് ചോദ്യം ചെയ്യാൻ വിളിച്ചാൽ എല്ലാ രഹസ്യങ്ങളും വെളിപ്പെടുമെന്നും അവർ പറഞ്ഞു. ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയും ഭാര്യമാർ കൊൽക്കത്തയുടെ മത്സരത്തിന് ശേഷം വാഷ്‌റൂമിൽവെച്ച് കൊക്കെയ്ൻ ഉപയോഗിച്ചു. എന്നാൽ ഈ സംഭവം ഐപിഎൽ ഏത് സീസണിലാണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.
"കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം കാണാൻ ഞാൻ കൊൽക്കത്തയിലേക്ക് പോയിരുന്നു”മയക്കുമരുന്ന് പാർട്ടിയെക്കുറിച്ച് ഷെർലിൻ ചോപ്ര പറഞ്ഞു. മത്സരശേഷം പാർട്ടി നടന്നു. ഞാൻ ആ പാർട്ടിയിൽ പങ്കെടുത്തു. ബോളിവുഡ്-ക്രിക്കറ്റ് താരങ്ങളും ഉണ്ടായിരുന്നു. നൃത്തം ചെയ്തു ക്ഷീണിച്ചപ്പോഴാണ് ഞാൻ ഒന്ന് ഫ്രഷാകാൻ വാഷ് റൂമിലേക്ക് പോയത്. അവിടെ നടക്കുന്നത് എന്ന് ഞാൻ ശരിക്കും ഞെട്ടിപ്പോയി. പ്രമുഖരുടെ ഭാര്യമാർ അവിടെവെച്ച് കൊക്കെയ്ൻ ഉപയോഗിക്കുയായിരുന്നു.
ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്‍റെ ആത്മഹത്യ കേസ് അന്വേഷണം ഊർജിതമായതോടെയാണ് ബോളിവുഡ് താരങ്ങൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. മയക്കുമരുന്ന് വിൽപനയുടെ ഇടനിലക്കാരിയായി സുശാന്തിന്‍റെ സുഹൃത്ത് റിയ ചക്രബർത്തി പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കിട്ടാൻ വേണ്ടി സുശാന്ത് തന്നെ ഉപയോഗിച്ചിരുന്നതായും അവർ വെളിപ്പെടുത്തിയിരുന്നു.