ഈ മത്സരത്തിലും തോറ്റ മുംബൈ 2013നു ശേഷം ഐപിഎല്ലിലെ ഉദ്ഘാടന മത്സരങ്ങളിൽ നിന്നും ഒമ്പതാമത്തെ മത്സരമാണ് ഇന്ന് തോറ്റത്. ചെപ്പോക്കിൽ 2012 മുതൽ മുംബൈ തോറ്റിട്ടില്ല എന്ന റെക്കോർഡും കോഹ്‌ലിയും സംഘവും തിരുത്തി. ചെന്നൈയിലെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നും മുംബൈയുടെ ആദ്യത്തെ തോൽവിയും ബാംഗ്ലൂരിന്റെ ആദ്യത്തെ വിജയവുമായി ഈ മത്സരഫലം.
അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ തകർത്തത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ രണ്ട് വിക്കറ്റ് ബാക്കി നിർത്തിയാണ് അവർ മറികടന്നത്. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസായിരുന്നു മുംബൈ നേടിയത്. ടോസ് നേടിയ ബാംഗ്ലൂർ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വാഷിങ്ടൺ സുന്ദറുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. സ്കോർ 36-ൽ നിൽക്കെ പത്ത് റൺസെടുത്ത സുന്ദറിനെ ക്രുണാൽ പാണ്ഡ്യ മടക്കി. അരങ്ങേറ്റ മത്സരം കളിച്ച രജത് പാട്ടീധറിന് എട്ടു റൺസ് മാത്രമേ നേടാനായുള്ളൂ.
മുംബൈക്കായി ഓപ്പൺ ചെയ്ത ക്രിസ് ലിന്നും രോഹിത് ശർമയും ചേർന്ന് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. ആദ്യ ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ച ഇരുവരും ശ്രദ്ധയോടെയാണ് ബാംഗ്ലൂർ ബോളർമാരെ നേരിട്ടത്. പതിയെ സ്കോർ ഉയർത്തുന്നതിനിടയിൽ മുംബൈയുടെ സ്കോർ 24-ൽ എത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയെ (19) നഷ്ടമായി. ക്രിസ് ലിനുമായുള്ള ധാരണപ്പിശകിൽ രോഹിത് റണ്ണൗട്ടാകുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്രിസ് ലിൻ - സൂര്യകുമാർ യാദവ് സഖ്യം 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 23 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 31 റൺസെടുത്ത സൂര്യകുമാറിനെ പുറത്താക്കി കൈൽ ജാമിസൺ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇഷാൻ കിഷൻ 19 പന്തുകൾ നേരിട്ട് 28 റൺസെടുത്തു. ഹർദിക് പാണ്ഡ്യയ്ക്ക് 13 റൺസെടുക്കാനേ സാധിച്ചുള്ളൂ.