ഐപിഎൽ മത്സരങ്ങൾക്ക് വേദിയാകാൻ വീണ്ടും യുഎഇ ഒരുങ്ങുകയാണ്. 2014ൽ തെരഞ്ഞെടുപ്പ് കാലമായതിനാൽ ആദ്യപാദ മത്സരങ്ങൾക്ക് യുഎഇ വേദിയായിരുന്നു. ഇത്തവണ കൊറോണ വൈറസ് വ്യാപനമാണ് ഐപിഎൽ മത്സരങ്ങളെ വീണ്ടും യുഎഇയിലെത്തിക്കുന്നത്. സെപ്തംബർ- നവംബർ മാസങ്ങളിലായി ടൂർണമെന്റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ മത്സരങ്ങൾ നടത്തുക സാധ്യമാകില്ല.
ഈ സാഹചര്യത്തിൽ രാജ്യത്തിന് പുറത്തേക്ക് ടൂർണമെന്റുകൾ മാറ്റുകയല്ലാതെ, ബിസിസിഐക്ക് മുന്നിൽ മറ്റുവഴികളില്ല. കോവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് യുഎഇയിൽ മത്സരം നടത്താമെന്ന ആലോചന തുടങ്ങിയത്. കൊറോണ വ്യാപനം ഏറ്റവും കുറച്ചുമാത്രം റിപ്പോർട്ട് ചെയ്ത ശ്രീലങ്കയും ആദ്യം പരിഗണനയിലുണ്ടായിരുന്നു.
വിമാനയാത്രാ സൗകര്യവും കണക്ടിവിറ്റിയും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് അനുകൂലമായ മറ്റൊരു ഘടകം. ഐപിഎൽ ടീമുകൾ തങ്ങൾക്ക് ആവശ്യമായ താമസ സൗകര്യമൊരുക്കാനുള്ള നടപടികൾ തുടങ്ങിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജെഡബ്ല്യു മാരിയറ്റ് ഗ്രൂപ്പുമായി വാണിജ്യ പങ്കാളിത്തമുള്ള മുംബൈ ഇന്ത്യൻസ് അവരുടെ ദുബൈയിലുള്ള സ്ഥലത്ത് താവളമൊരുക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ജൂലൈ 24ന് നടക്കുന്ന ഐപിഎൽ ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷം മാത്രമേ മത്സരവേദി സംബന്ധിച്ച് വ്യക്തത വരൂ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബിയിൽ ഷേയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജയിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണ് യുഎഇയിലെ പ്രധാന സ്റ്റേഡിയങ്ങൾ. ഇതുകൂടാതെ ഐസിസി ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് ഒന്നും രണ്ടും ദുബായ് ക്രിക്കറ്റ് കൗൺസിൽ ഗ്രൗണ്ടുകളും ദുബായിലുണ്ട്.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയവും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയവും ടെസ്റ്റ് മത്സരങ്ങൾ നടത്താൻ അനുമതിയുള്ള വേദികളാണ്. ഐസിസി ക്രിക്കറ്റ് അക്കാദമിയിൽ ഏകദിനങ്ങളും ടി20 മത്സരങ്ങളും നടന്നിട്ടുണ്ട്. ഷേയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം കോംപ്ലക്സിൽ രണ്ട് ചെറിയ സ്റ്റേഡിയങ്ങളാണുള്ളത്. ഇവിടെ രാജ്യാന്തര ടി20 മത്സരങ്ങളടക്കം നടന്നിട്ടുണ്ട്.