സംസ്ഥാനത്തെ രണ്ട് സംവരണ മണ്ഡലങ്ങളിലൊന്ന്. മലയാളികളുടെ അഭിമാനമായ കെ.ആർ നാരായണൻ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒറ്റപ്പാലമാണ് പിന്നീട് ആലത്തൂർ ആയി മാറിയത്. കെ.ആർ നാരായണന് ശേഷം ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും ജയിക്കാനാകാത്ത ആലത്തൂർ ഇടത് കോട്ടയായാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടുതവണയായി സിപിഎമ്മിലെ പി.കെ. ബിജുവാണ് ആലത്തൂരിൽനിന്ന് വിജയിച്ചത്. ഇത്തവണ യുഡിഎഫ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യാ ഹരിദാസിനെ കളത്തിലിറക്കിയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. ബിഡിജെഎസിലെ ടി.വി. ബാബുവാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി. ശക്തമായ അടിയൊഴുക്ക് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു...
സ്ഥാനാർത്ഥിയെ ആദ്യം പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ എത്തിയിരുന്നു. എന്നാൽ രമ്യാ ഹരിദാസിനെ കളത്തിലിറക്കി ശക്തമായ പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പാട്ടുപാടാനുള്ള കഴിവും ഓൺലൈൻ വഴിയുള്ള ചില എൻജിഒകളുടെ ക്രൌഡ് ഫണ്ടിംഗുമൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി കഴിഞ്ഞു.
ഇടതു കോട്ടയായാണ് ആലത്തൂർ അറിയപ്പെടുന്നതെങ്കിലും ഇതിനോടകം ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായി ഇത് മാറിക്കഴിഞ്ഞു. ഓരോ വോട്ടും ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. മണ്ഡലം ഇടതുമുന്നണി നിലനിർത്തുമോ അതോ യുഡിഎഫ് തിരിച്ചുപിടിക്കുമോ? അട്ടിമറി സൃഷ്ടിക്കാനുള്ള ശേഷി എൻഡിഎയ്ക്ക് ഉണ്ടോ? മെയ് 23ന് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആലത്തൂർ നൽകും...