'ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം'; ബിജെപി വേദിയിൽ ഇ. ശ്രീധരൻ
- Published by:Rajesh V
- news18-malayalam
Last Updated:
''രാഷ്ട്രത്തെ സേവിക്കാൻ ബിജെപി തന്നെ വേണം എന്നതുകൊണ്ടാണ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്'' - ഇ. ശ്രീധരൻ പറഞ്ഞു. (റിപ്പോർട്ട്- സി വി അനുമോദ്)
ആദ്യമായി ബി ജെ പിയുടെ പൊതുവേദി പങ്കിട്ട് മെട്രോമാൻ ഇ.ശ്രീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ വിജയ യാത്രക്ക് മലപ്പുറം ചങ്ങരം കുളത്ത് നൽകിയ സ്വീകരണത്തിൽ ആണ് അദ്ദേഹം പങ്കെടുത്തത്. വിജയ യാത്രയുടെ മലപ്പുറം ജില്ലയിലെ സമാപന സമ്മേളനം ആയിരുന്നു ചങ്ങരംകുളത്ത്. ആദ്യമായി ബിജെപി വേദിയിൽ എത്തിയ ഇ ശ്രീധരനെ ഹർഷരവങ്ങളോടെ ആണ് സ്വീകരിച്ചത്.
advertisement
ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇതെന്ന് ഇ ശ്രീധരൻ പറഞ്ഞു. '18 മാസം കൊണ്ട് തീരേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീർത്തതോടെ തൻ്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായി. 67 വർഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാൻ ബിജെപി തന്നെ വേണം എന്നതുകൊണ്ടാണ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്'.
advertisement
കേന്ദ്ര ഊർജ വകുപ്പ് മന്ത്രി ആർ.കെ. സിംഗ് ആയിരുന്നു യോഗത്തിലെ മുഖ്യാതിഥി. കോവിഡ് പ്രതിരോധം അടക്കം നിരവധി കാര്യങ്ങളിൽ സംസ്ഥാനത്തെ നിശിതമായി വിമർശിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം കേന്ദ്രം അധിക വൈദ്യുതി നൽകാൻ തയ്യാറായിട്ടും കേരളം സ്വീകരിക്കുന്നില്ല എന്ന് കേന്ദ്രമന്ത്രി ആർ.കെ. സിംഗ് പറഞ്ഞു. ബിജെപി ഭരണത്തിൽ കേന്ദ്രത്തിൽ വൈദ്യുതി മിച്ചം വെക്കുകയാണ്. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ വൈദ്യുതി ആവശ്യാനുസരണം നൽകുന്നു. എന്നാൽ കേരളത്തിൻ്റെ ആവശ്യത്തിന് അത് തികയില്ല.
advertisement
അധികമായി രണ്ടായിരം മെഗാവാട്ട് വൈദ്യുതി കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും അത് മുഴുവനായി സ്വീകരിക്കാൻ കേരളം തയ്യാറാകുന്നില്ല. വാഗ്ദാനം ചെയ്ത മുഴുവൻ വൈദ്യുതിയും സ്വീകരിക്കാനുള്ള സൗകര്യം കേരളം ഒരുക്കുന്നതിൽ പരാജയപ്പെട്ടു. കേരള സർക്കാരിൻ്റെ കഴിവുകേടാണ് പ്രകടമാകുന്നത്. കേരളം ഭരിച്ച ഇരുമുന്നണികളും അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നു. ഏറ്റവും ഒടുവിൽ ഒരു മന്ത്രി അമേരിക്കയിൽ പോയി മത്സ്യതൊഴിലാളികളുടെ കടലെല്ലാം വിദേശ കമ്പനിക്ക് തീറെഴുതി. ഈ രണ്ടു കൂട്ടരും കേരളത്തിൻ്റെ വികസനം തടസപ്പെടുത്തുന്നു. കോവിഡ് നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെട്ടു. രജ്യത്തിന്ന് കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ് - ആർ.കെ.സിംഗ് പറഞ്ഞു.
advertisement
നേരത്തെ മലപ്പുറത്ത് പച്ചയായ വര്‍ഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്നു എന്നും ലീഗിൻ്റെ ലക്ഷ്യം മലബാർ സംസ്ഥാനം ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. കേരളത്തില്‍ പച്ചയായ വര്‍ഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്ന സ്ഥലമാണ് മലപ്പുറമെന്ന് അദേഹം പറഞ്ഞു. 'മുസ്ലിം ലീഗിന്റെ വര്‍ഗീയ അജണ്ടയാണ് മലപ്പുറത്ത് നടപ്പാകുന്നത്. കോണ്‍ഗ്രസ് നാമാവശേഷമായിരിക്കുന്നു. ആത്മാഭിമാനം നഷ്ടമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. മുസ്ലിം ലീഗിന്റെ തീരുമാനം മാത്രം നടക്കുന്ന പ്രദേശമാണ് മലപ്പുറം. യുഡിഎഫ് നേതൃത്വം മുസ്ലിംലീഗ് ഏറ്റെടുത്തിരിക്കുന്നുട- സുരേന്ദ്രൻ ആരോപിച്ചു.
advertisement
തുഞ്ചത്ത് എഴുത്തച്ഛൻറ പ്രതിമ പോലും സ്ഥാപിക്കാൻ ഇവിടെ കഴിയാത്ത അവസ്ഥ ആണ്. പിണറായി വിജയനും പികെ കുഞ്ഞാലിക്കുട്ടിക്കും ഒരേ മുഖം ആണ് എന്നും ഇരു പാർട്ടികളും പരസ്പരം കാർബൺ കോപ്പി ആണ് സുരേന്ദ്രൻ പറഞ്ഞു. ചേളാരി, മലപ്പുറം, താനൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ആണ് വിജയ യാത്ര ചങ്ങരംകുളത്ത് എത്തിയത്. ബിജെപി അധ്യക്ഷന്റെ ഇത് വരെ ഉള്ള യാത്രയിലെ തന്നെ ഏറ്റവും സുപ്രധാന പരിപാടി ഇ ശ്രീധരൻ ആദ്യമായി ബിജെപി വേദിയിൽ പങ്കെടുത്ത ചങ്ങരംകുളത്തെ സമാപന സമ്മേളനം ആയിരുന്നു.