തൃശൂര്‍: വിവാഹത്തിനു മുന്നോടിയായി അനുഗ്രഹം തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്തും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അനന്തും രാധികയും അടുത്ത സുഹൃത്തുക്കളുടെ കൂടെ ഗുരുവായൂരില്‍ എത്തിയത്. ശ്രീവല്‍സം അതിഥിമന്ദിരത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ ചേര്‍ന്ന് അനന്തിനെയും രാധികയെയും സ്വീകരിച്ചു. ചെയര്‍മാന്‍ (ഫോട്ടോ- രാജു ഗുരുവായൂർ)
ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പമാണ് അനന്തും രാധികയും ക്ഷേത്രത്തിലെത്തിയത്. അനന്തും രാധികയും സോപാനത്തിന് മുന്നില്‍നിന്ന് ഗുരുവായൂരപ്പനെ തൊഴുകയും നെയ്യ് സമർപ്പിക്കുകയും ഭണ്ഡാരത്തില്‍ കാണിക്കയർപ്പിക്കുകയും ചെയ്തു. പിന്നീട് കൊടിമരച്ചുവട്ടില്‍ വെച്ച് ഭഗവാന്റെ പ്രസാദ കിറ്റ് ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, അനന്തിനും രാധികയ്ക്കും നല്‍കി. ദേവസ്വം ഉപഹാരമായി മ്യൂറല്‍ പെയിന്റിങ്ങും ഇരുവര്‍ക്കുമായി സമ്മാനിച്ചു. ദേവസ്വം മൾട്ടി ലെവൽ സ്പെഷൽ ആശുപത്രിയുടെ ഡിപിആർ അനന്തിന് ദേവസ്വം ചെയർമാൻ വി. കെ. വിജയൻ സമർപ്പിച്ചു. 55 കോടിയുടെ ഡിപിആർ ആണ് സമർപ്പിച്ചത് എന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കി (ഫോട്ടോ- രാജു ഗുരുവായൂർ)
ജനുവരി 19 വ്യാഴാഴ്ച മുംബെയിലെ അംബാനിയുടെ വസതിയായ അന്‍റീലിയയിലായിരുന്നു അനന്തിന്റെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്. ഇരുവരും ഉടൻ വിവാഹിതരാകും. വിവാഹത്തിന് മുന്നോടിയായി രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിവരികയാണ് ഇരുവരും. കഴിഞ്ഞ ദിവസം ഇവർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. (ഫോട്ടോ- രാജു ഗുരുവായൂർ)