നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയ ഒരു മത സൗഹാർദ്ദ അനുസ്മരണത്തിന്റെ പിന്തുടർച്ച പതിവ് തെറ്റിക്കാതെ ആചരിക്കുകയാണ് മലപ്പുറത്തെ ഒരു ഹൈന്ദവ കുടുംബം. മലപ്പുറം വല്യങ്ങാടി വലിയ ജുമാ മസ്ജിദ് പള്ളിയിലേക്ക് അങ്ങാടിത്തലക്കൽ കുടുംബത്തിൽ നിന്നും ഇക്കുറിയും അപ്പം എത്തിച്ചു. പെട്ടി വരവ് എന്ന് പേരിട്ട ഈ ചടങ്ങിന് പിന്നിൽ മത മൈത്രിയുടെ വലിയ ഒരു ചരിത്രം ഉണ്ട്.
ചരിത്രകാരൻ കൂടിയായ ഹംസ യോഗ്യൻ പറയുന്നു." സാമൂതിരി നാട് ഭരിച്ചിരുന്ന കാലം.. അന്ന് ഈ മേഖല ഭരിച്ചിരുന്നത് പാറ നമ്പിമാർ ആണ്. കരം പിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുസ്ലിം സമുദായത്തിൽ പെട്ടവരായിരുന്നു നടപടികളെ എതിർത്തിരുന്നത്. കുഞ്ഞേലു പ്രദേശത്തെ തട്ടാൻ കുടുംബത്തിൽ പെട്ട ആളായിരുന്നു. ഇദ്ദേഹത്തിൻ്റെ സുഹൃത്തുകൾ എല്ലാം മുസ്ലിംങ്ങൾ ആയിരുന്നു.
ഒരിക്കൽ പാറ നമ്പിയുടെ സൈനികരും നാട്ടുകാരും തമ്മിൽ പോരാട്ടം ഉണ്ടായി. അന്ന് ഇന്നത്തെ വലിയ പള്ളിയുടെ സ്ഥാനത്ത് മറ്റൊരു ചെറിയ മസ്ജിദ് ആയിരുന്നു. സൈന്യത്തെ എതിർക്കുന്നവർ എല്ലാം അവിടെ ആയിരുന്നു. കുഞ്ഞേലുവും പള്ളിയിൽ എത്തി അവർക്കൊപ്പം ചേർന്നു. അവർക്ക് ഒപ്പം വീര ചരമം പ്രാപിച്ചു. കുഞ്ഞേലുവിനെയും അവിടെ ഖബറടക്കി. "
അങ്ങാടിതലക്കൽ തറവാട്ടുകാർ മൂന്ന് നൂറ്റാണ്ടായി ഈ പള്ളിയിലേക്ക് അപ്പം കൊണ്ട് പോയി സമർപ്പിക്കുന്ന ചടങ്ങ് തുടരുന്നു..മുടങ്ങിയത് അല്പകാലം മാത്രം." ഞങ്ങൾക്ക് ഇത് പാരമ്പര്യമായി തുടരുന്ന ആചാരമാണ്..മുന്നൂറു കൊല്ലത്തിൽ അധികമായി ഈ ചടങ്ങ് തുടങ്ങിയിട്ട്..ഇത് ഞങ്ങളുടെ കാലം കഴിയുന്ന വരെ ഇങ്ങനെ തുടരുക തന്നെ ചെയ്യും...ഇടക്കാലത്ത് ഒരു 20 കൊല്ലത്തോളം എന്തോ കാരണത്താൽ മാത്രം ആണ് ഇത് മുടങ്ങിയത്." തറവാട്ടിലെ അംഗങ്ങളായ ശ്രീധരനും രാധാകൃഷ്ണനും പറയുന്നു.
ഒരുകാലത്ത് മേഖലയിലെ മുസ്ലിം സമുദായത്തെ ഏറെ വിഷമിപ്പിച്ച പാറ നമ്പിയുടെ പിന്തലമുറക്കാരാണ് പ്രായശ്ചിത്താർത്ഥം നിലവിലുള്ള ഈ വലിയ ജുമാ മസ്ജിദ് പള്ളി സ്ഥാപിച്ചത് എന്നത് മറ്റൊരു ചരിത്രം.. ചുരുക്കത്തിൽ മലപ്പുറത്തിന്റെ മതേതര മനസ്സിൻറെ പ്രതിഫലനങ്ങൾ ആണ് വലിയ ജുമാ മസ്ജിദും കാലങ്ങളായി തുടരുന്ന പെട്ടി വരവ് ചടങ്ങും..