ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും നികുതിയും എക്സൈസ് തീരുവയുമാണ്. കോവിഡ് വ്യാപനം സാമ്പത്തിക മേഖലയെ ബാധിച്ച സാഹചര്യത്തിൽ അതിൽ നിന്നും കരകയറുന്നതിന്റെ ഭാഗമായി കഴിഞ്ഞ 12 മാസത്തിനിടെ പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി സർക്കാർ രണ്ടുതവണയാണ് ഉയർത്തിയത്.
സർക്കാരിന്റെ വരുമാനത്തെ ബാധിക്കാതെ തന്നെ ഉപഭോക്താക്കളുടെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗം കണ്ടെത്താൻ ധനമന്ത്രാലയം ചില സംസ്ഥാനങ്ങളുമായും എണ്ണ കമ്പനികളുമായും കൂടിയാലോചകൾ ആരംഭിച്ചിട്ടുണ്ട്. "വില സ്ഥിരമായി നിലനിർത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയാണ്. മാർച്ച് പകുതിയോടെ ഞങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ കഴിയും," - കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നികുതി വെട്ടിക്കുറയ്ക്കുന്നതിന് മുൻപ് എണ്ണവില സ്ഥിരപ്പെടുത്തണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്നും നികുതി ഘടനയിൽ മാറ്റം വരുത്തേണ്ടെന്നും ക്രൂഡ് വില ഇനിയും ഉയരുമെന്നുമാണ് സർക്കാർ നിലപാട്. "എപ്പോൾ ഇന്ധന നികുതി കുറയ്ക്കുമെന്ന് ഇപ്പോൾ പറയാനാവില്ല, പക്ഷേ കേന്ദ്രവും സംസ്ഥാനങ്ങളും ഇന്ധനനികുതി കുറയ്ക്കുന്നതിനെ പറ്റി ആലോചിക്കണം"- ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
എണ്ണ ഉൽപാദന നിയന്ത്രണം ലഘൂകരിക്കണമെന്ന ആവശ്യം ഒപെക് സമ്മതിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇതിലൂടെ എണ്ണവിലയിൽ സ്ഥിരത കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു. ക്രൂഡ് വില ഇന്ധന ആവശ്യകതയെ ബാധിക്കുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ ഉൽപാദനം വർധിപ്പിക്കാൻ ഇന്ത്യ ഒപെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2020 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് 5.56 ലക്ഷം കോടി രൂപയാണ് പെട്രോളിയം മേഖലയിൽ നിന്നും സമാഹരിച്ചത്. പ്രാദേശിക സാമ്പത്തിക ഇന്ധന ആവശ്യകതയിൽ ഗണ്യമായ ഇടിവുണ്ടായിട്ടും ഈ സാമ്പത്തിക വർഷത്തിലെ (2020 ഏപ്രിൽ-ഡിസംബർ) ഒമ്പത് മാസങ്ങളിൽ ഈ മേഖലയിൽ നിന്നും ഏകദേശം 4.21 ലക്ഷം കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. Petrol price, Disel Price, Fuel price, പെട്രോൾ വില, ഇന്ധന വില, ഡീസൽ വില