അർജന്റീന കപ്പടിക്കുമെന്ന് കൃത്യമായി പ്രവചിച്ചു; തുടർച്ചയായ നാലാം ലോകകപ്പിലും ചാംപ്യൻമാരെ പ്രവചിച്ച് ഇ.എ സ്പോർട്സ്
- Published by:Anuraj GR
- news18-malayalam
Last Updated:
അർജന്‍റീനയെ ജേതാക്കളായി പ്രവചിച്ചെങ്കിലും റണ്ണേഴ്സ് അപ്പ് പ്രവചനത്തിൽ ഇഎ സ്പോർട്സിന് പിഴച്ചു
ലോക ഫുട്ബോളിനെ മികച്ച ടീമുകളാണ് ഫിഫ ലോകകപ്പിൽ അണിനിരക്കുന്നത്. ഒന്നിനൊന്ന് മികച്ചവർ അണിനിരക്കുമ്പോൾ അട്ടിമറികളും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് ജേതാക്കളെ പ്രവചിക്കുക അത്ര എളുപ്പമല്ല. എന്നാൽ കഴിഞ്ഞ നാല് തവണയായി ലോകചാംപ്യൻമാരെ കൃത്യമായി പ്രവചിക്കുന്ന ഒരു കൂട്ടരുണ്ട്. ഫിഫയ്ക്കുവേണ്ടി ഔദ്യോഗികമായി ഗെയിം ഡെവലപ്പ് ചെയ്യുന്ന ഇ.എ സ്പോർട്സ് ആണ് പ്രവചനത്തിലൂടെ ശ്രദ്ധ നേടുന്നത്. 2010ൽ സ്പെയിനും, 2014 ജർമ്മനിയും 2018ൽ ഫ്രാൻസും ലോകചാംപ്യൻമാരാകുമെന്ന് പ്രവചിച്ച ഇ.എ സ്പോർട്സിന് ഇത്തവണയും തെറ്റിയില്ല. അർജന്‍റീന ജേതാക്കളാകുമെന്ന് ഇ.എ സ്പോർട്സ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അത് യാഥാർഥ്യമാകുകയും ചെയ്തു.
advertisement
ഏതായാലും ഇ എ സ്പോർട്സ് ട്വിറ്റർ അക്കൌണ്ടിൽ ഇക്കാര്യം പരാമർശിച്ച് ട്വീറ്റ് ചെയ്തു. അതിനടിയിൽ നിരവധിപ്പേർ കമന്‍റുകളുമായി എത്തി. “ഒരു ഐതിഹാസിക കരിയറിലെ കിരീട നിമിഷം. #FIFAWorldCup ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ,” EA Sports ട്വീറ്റ് ചെയ്തു. "നിങ്ങളുടെ പ്രവചനം ശരിയായിരുന്നു. അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. “നിങ്ങളുടെ പ്രവചനങ്ങൾ ശരിയാകുമ്പോൾ ഇവിടെ മറിച്ചെന്തെങ്കിലും സംഭവിക്കുന്നത് അസാധ്യമാണ്. 2010-ൽ സ്‌പെയിൻ, 2014-ൽ ജർമ്മനി, 2018-ൽ ഫ്രാൻസ്, 2022-ൽ അർജന്റീന. ഇനി ആരു ജയിക്കുമെന്ന് ദയവായി പറയൂ? മറ്റൊരാൾ കമന്‍റ് ചെയ്തു.
advertisement
“ഇഎ സ്‌പോർട്‌സ് ലോകകപ്പ് പ്രവചനം നടക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അർജന്റീന വിജയിക്കുമെന്ന് ഉറപ്പായിരുന്നു,” മറ്റൊരാൾ എഴുതി. “ഇഎ സ്‌പോർട്‌സ് പ്രവചനം മാത്രം നോക്കുമ്പോൾ ലോകകപ്പ് കാണുന്നതിൽ എന്ത് അർത്ഥമുണ്ട്,” മറ്റൊരു നെറ്റിസൺ പരിഹസിച്ചു. "അവസാന 4 ലോകകപ്പുകളിൽ ഓരോ തവണയും ഇഎ സ്‌പോർട്‌സ് ശരിയായ വിജയിയെ എങ്ങനെ പ്രവചിക്കുന്നു എന്നത് സംശയാസ്പദമാണെന്ന് മറ്റാരെങ്കിലും കരുതുന്നുണ്ടോ?" ഒരു ഉപയോക്താവ് എഴുതി.
advertisement
ഇഎ സ്പോർട്സ് ഏറ്റവും പുതിയതായി വികസിപ്പിച്ച ഫിഫ 23 ഗെയിമിലൂടെയാണ് വിജയികളെ പ്രവചിച്ചത്. ഓരോ ടീമിന്‍റെയും കളിക്കാരുടെയും ശേഷിക്ക് അനുസരിച്ചാണ് പുതിയ ഗെയിം ഡെവലപ്പ് ചെയ്തിരിക്കുന്നത്. ഈ ഗെയിം അവരുടെ വിദഗ്ദർ തന്നെ കളിച്ചാണ് ജേതാക്കളെ പ്രവചിക്കുന്നത്. ഓരോ ഗ്രൂപ്പ് മത്സരങ്ങളും പ്രീ-ക്വാർട്ടറും ക്വാർട്ടറും സെമിയും ഫൈനലും കളിച്ചാണ് ജേതാക്കളെ നിശ്ചയിക്കുന്നത്. അതേസമയം അർജന്‍റീനയെ ജേതാക്കളായി പ്രവചിച്ചെങ്കിലും റണ്ണേഴ്സ് അപ്പ് പ്രവചനത്തിൽ ഇഎ സ്പോർട്സിന് പിഴച്ചു. ബ്രസീലിനെ തോൽപ്പിച്ച് അർജന്‍റീന ജയിക്കുമെന്നാണ് ഇഎ സ്പോർട്സ് പറഞ്ഞിരുന്നത്. ഫ്രാൻസിന് മുന്നാം സ്ഥാനമാണ് അവർ നൽകിയത്. എന്നാൽ ബ്രസീൽ സെമിയിലെത്താതെ പുറത്താകുകയാണുണ്ടായത്.
advertisement
അതുപോലെ ടൂർണമെന്‍റിൽ ഏറ്റവുമധികം ഗോളുകൾ നേടുമെന്ന് ഇ എ സ്പോർട്സ് പ്രവചിച്ചത് ലയണൽ മെസിയെയാരുന്നു. എന്നാൽ ഫൈനലിൽ ഹാട്രിക്ക് ഉൾപ്പടെ എട്ട് ഗോളടിച്ച് കീലിയൻ എംബാപ്പെ ടൂർണമെന്‍റീലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. 35-കാരനായ മെസ്സി നവംബർ 8-ന് ഇ എ സ്പോർട്സ് പ്രവചനപ്രകാരം ലോകകപ്പിന്റെ ഗോൾഡൻ ബോൾ (മികച്ച കളിക്കാരൻ) പുരസ്ക്കാരം കരസ്ഥമാക്കി, ആ അവാർഡ് രണ്ട് തവണ നേടിയ ഏക വ്യക്തിയായി അദ്ദേഹംചരിത്രം സൃഷ്ടിച്ചു.
advertisement
അർജന്റീന ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൌട്ടിൽ തോൽപ്പിച്ച് 36 വർഷത്തിനിടെ തങ്ങളുടെ മൂന്നാം ലോകകപ്പ് ഉയർത്തിയപ്പോൾ നെറ്റിസൺസിനെ അമ്പരപ്പിച്ചത്, ഇഎ സ്‌പോർട്‌സിന്‍റെ പ്രവചനം കൂടിയാണ്. തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ അർജന്റീന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെ അർജന്‍റീനയുടെ സാധ്യതകൾ ഒട്ടുമിക്ക ഫുട്ബോൾ വിദഗ്ദരും എഴുതിത്തള്ളിയിരുന്നു. എന്നാൽ അവരുടെ പ്രയാണം ലോകകിരീടത്തിലെത്തി നിൽക്കുകയായിരുന്നു. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ലയണൽ മെസി മുന്നിൽനിന്ന് നയിച്ചതോടെയാണ് അർജന്‍റീന ലോകത്തിന്‍റെ നെറുകയിലേക്ക് എത്തിയത്.
advertisement
30 വർഷത്തോളം ഫിഫയ്ക്കുവേണ്ടി ഗെയിമുകൾ ഡെവലപ്പ് ചെയ്ത ഇഎ സ്പോർട്സ് അവരുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇനി ഡെവലപ്പ് ചെയ്യുന്ന ഫുട്ബോൾ ഗെയിമിന് എഫ്.സി എന്നായിരിക്കും പേരു നൽകുകയെന്നും ഫിഫയുടെ അടയാളങ്ങളോ ചിഹ്നങ്ങളോ ഒന്നും ഉപയോഗിക്കില്ലെന്ന് ഇ എ സ്പോർട്സ് വ്യക്തമാക്കിയിട്ടുണ്ട്.


