കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടുമുള്ള എല്ലാവരേയും സാരമായി ബാധിച്ചുവെന്ന് നമുക്കറിയാം. ഈ കാലയളവിൽ നിരവധി ബിസിനസുകൾ അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. ധാരാളം ആളുകൾ ജോലിയില്ലാതെ ജീവിക്കാൻ നിർബന്ധിതരായി. ഈ പകർച്ചവ്യാധി സംഹാരതാണ്ഡവമാടുന്ന വറുതിയുടെ ഈ കാലത്ത് ആളുകൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്.
ഇത്തരം ദുരിതപൂർണമായ സമയങ്ങളിൽ പോലും, പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്നുവരുന്ന ഈ വാർത്ത നമുക്കേവർക്കും ആവേശം നൽകുന്നതാണ്. പ്രതികൂലസാഹചര്യങ്ങളെ തൃണവൽഗണിച്ച് ജീവിതത്തെ പോസിറ്റീവായി കാണാൻ ശ്രമിക്കുന്ന 39കാരനായ ഈ ബിസിനസ് സംരംഭകൻ നമ്മുടെ യുവതലമുറയ്ക്ക് ഒരു മാർഗദീപമാണ്.
advertisement
264 ദിവസം ഓഫീസ് സൂം മീറ്റിംഗുകളിൽ ഒരേ ഷർട്ട് ധരിച്ച് യുവതി; തിരിച്ചറിയാതെ സഹപ്രവർത്തകർ!
ദെബാഷിഷ് കുണ്ടു യഥാർത്ഥത്തിൽ ഒരു കാറ്ററർ ആയിരുന്നു. അതിനോടൊപ്പം അദ്ദേഹത്തിന് ഒരു ചെറിയ ഇവന്റ് മാനേജുമെന്റ് കമ്പനിയുമുണ്ടായിരുന്നു. എന്നാൽ, പകർച്ചവ്യാധി രാജ്യത്ത് വീശിയടിച്ചപ്പോൾ, ആഡംബരപൂർണമായ കല്യാണങ്ങളും സമ്മേളനങ്ങളും പരിപാടികളും മറ്റ് പാർട്ടികളും സർക്കാർ അനുവദിക്കാത്തതിനാൽ ബിസിനസ് അവസാനിപ്പിക്കുകയല്ലാതെ അദ്ദേഹത്തിന്റെ മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അപ്പോഴാണ് 'വീണത് വിദ്യ'യാക്കാൻ അദ്ദേഹം തീരുമാനിച്ചത്.
ഉപജീവന മാർഗത്തിനായി മുളയിൽ നിന്ന് പരിസ്ഥിതി സൗഹൃദ വെള്ളക്കുപ്പികൾ ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിച്ചു. കോവിഡ് -19 ന്റെ രണ്ടാം തരംഗം തന്റെ മുൻ ബിസിനസിനെ വളരെയധികം ബാധിച്ചതായി ദേബാഷിഷ് വാർത്താ ഏജൻസിയോട് പറഞ്ഞു. തൽഫലമായി, ഈ മുള കുപ്പികൾ നിർമ്മിക്കുന്നതിനായി അദ്ദേഹം ഒരു സർഗാത്മകമായതും ക്രിയാപരമായതുമായ ഒരു വർക്ക് ഷോപ്പ് ആരംഭിച്ചു. സോഷ്യൽ മീഡിയയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ബിസിനസ്സ് കുതിച്ചുയരുകയും ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ധാരാളം ഓർഡറുകൾ ലഭിക്കാൻ തുടങ്ങുകയും ചെയ്തു. തന്റെ പ്രദേശത്ത് ധാരാളം മുള ലഭിക്കുമെന്നതിനാല്‍ കച്ചവടത്തിനാവശ്യമായ അസംസ്കൃതവസ്തു സംഭരണം എളുപ്പമാണെന്നും ഇത് പ്രത്യേകിച്ചും പരിസ്ഥിതി സൗഹൃദമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കോവിഡ്: കുടുബം പോറ്റാനും പഠന ചെലവുകൾക്കുമായി ‘ഫുഡ് ഡെലിവറി’ ജോലി ചെയ്ത് വിദ്യാർത്ഥിനി
പ്രചോദനാത്മകനായ ഈ ബിസിനസുകാരൻ ഇതിലൂടെ തനിക്കായി ഒരു ഉപജീവന മാർഗം കണ്ടെത്തുക മാത്രമല്ല ചെയ്തത്, ഒപ്പം, കൊറോണ വൈറസ് മഹാമാരിക്കാലത്ത് തന്നെപ്പോലെ ഉപജീവനമാർഗം നഷ്ടപ്പെട്ട നാട്ടുകാർക്കും തൊഴിൽ നൽകുകയും ചെയ്യുന്നു. ഇപ്പോൾ ദേബാഷിഷും സംഘവും പ്രതിമാസം 4000- 5000 വെള്ളകുപ്പികൾ ഉണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഉൽപ്പന്നത്തിന് ആളുകൾ നൽകുന്ന പ്രതികരണങ്ങളിലും അദ്ദേഹം വളരെ സന്തുഷ്ടനാണ്.
കോവിഡ് - 19 മഹാമാരിയുടെ സമയത്ത് തനിക്ക് ജോലി നഷ്ടപ്പെട്ടതായി ദേബാഷിഷിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഒരാളായ സുബാഷ് സൂത്രധാർ വാർത്താ ഏജൻസിയോട് പറഞ്ഞു. ആ സംഭവത്തിനു ശേഷം, തന്റെ കുടുംബത്തെ എങ്ങനെ പരിപാലിക്കുമെന്ന് അദ്ദേഹം വളരെയധികം ആശങ്കാകുലനായിരുന്നുവെന്നും, ദേബാഷിഷിനോടൊപ്പം ചേർന്നപ്പോൾ മുതൽ കുടുംബത്തെ പോറ്റാൻ കഴിയുംവിധം ഒരു ഉപജീവനമാർഗം ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു.
