പെരുമാതുറ മാടൻവിള പുളിമൂട് ഹൗസിൽ അബ്ദുള്ള ജീവിത മാർഗം തേടി 1980 കളിൽ ഗൾഫിലെത്തിയതാണ്. ജോലി തിരയുന്നതിനിടെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ഏറെ അലഞ്ഞിട്ടും ജോലി ലഭിച്ചില്ല. കൈവശമുള്ള പണവും തീർന്നു. അപ്പോഴാണ് ഒപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി ലൂയിസ് കൈവശമുണ്ടായിരുന്ന ചെറിയ തുക നൽകി സഹായിച്ചത്. ഈ പണം ഉപയോഗിച്ചു ജോലി അന്വേഷിക്കുന്നതിനിടെ അബ്ദുള്ളയ്ക്കു ഒരു ക്വാറിയിൽ ജോലി ലഭിച്ചു. തൊഴിൽ സംബന്ധമായി മാറിത്താമസിക്കേണ്ടി വന്നതോടെ ലൂയിസ് ഉൾപ്പെടെ സുഹൃത്തുക്കളുമായുള്ള ബന്ധം മുറിഞ്ഞു.
advertisement
വർഷങ്ങൾക്കു ശേഷം പ്രവാസ ജീവിതം മതിയാക്കി അബ്ദുള്ള നാട്ടിലെത്തി. വിശ്രമ ജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ച് അബ്ദുള്ള മക്കളോടു പറഞ്ഞു. എവിടെയാണെങ്കിലും ലൂയിസിനെ നേരിട്ടു കണ്ടു കടം വീട്ടണമെന്ന ആഗ്രഹവും അറിയിച്ചു. പരിചയക്കാർ പലരോടും തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു പത്രത്തിൽ പരസ്യം നൽകി. എന്നിട്ടും ലൂയിസിനെ കണ്ടെത്താനായില്ല.
വിഷമാവസ്ഥയിൽ താങ്ങായ സ്നേഹിതനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുള്ള കഴിഞ്ഞ 23 ന് 83ാം വയസിൽ മരിച്ചു. എങ്ങനെയും ആ കടം വീട്ടണമെന്ന് അന്ത്യാഭിലാഷമായി പിതാവ് അറിയിച്ചെന്നും നാസറിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോഴത്തെ മൂല്യമനുസരിച്ച് 22,000 രൂപയേ നൽകാനുളളൂവെങ്കിലും ബാപ്പയുടെ ആഗ്രഹത്തിന് അതിലും എത്രയോ മടങ്ങ് മൂല്യമുണ്ടെന്ന് അബ്ദുള്ളയുടെ കുടുംബത്തിന് അറിയാം. നാസർ ഉൾപ്പെടെ 7 മക്കളാണുള്ളത്. ലൂയിസിനെയോ സഹോദരൻ ബേബിയെയോ കണ്ടെത്താനായി വീണ്ടും പത്രത്തിൽ പരസ്യം നൽകിയിരിക്കുകയാണ് നാസർ. ഫോൺ 7736662120.