Also Read 'വിവാഹം ആകാശത്ത്'; ലോക്ക്ഡൗൺ മറികടക്കാൻ ചടങ്ങ് വിമാനത്തിൽ
കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട് സർക്കാർ മെയ് 31 വരെ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. ഇതിനെ തുടർന്നാണ്തമിഴ്‌നാട്ടിലെ മധുര സ്വദേശികളായ യുവ ദമ്പതികൾ ബെംഗളൂരുവിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്ത് വിവാഹം നടത്താൻ തീരുമാനിച്ചത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അതിഥികളും ഉൾപ്പെടെ ബോയിംഗ് 737 വിമാനത്തിൽ 130 ആളുകൾ വിവാഹത്തിൽ പങ്കെടുത്തു. ഓൺലൈനിൽ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലാവുകയും ചെയ്തു.
advertisement
ഒരു വീഡിയോയിൽ, വരൻ വധുവിന് താലി ചാർത്തുന്നത് കാണാം, വധൂവരന്മാർക്ക് ചുറ്റും കൂട്ടമായാണ് അതിഥികൾ നിൽക്കുന്നത്. പരമ്പരാഗത ദക്ഷിണേന്ത്യൻ വിവാഹ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്. വിമാനത്തിനുള്ളിൽ ആളുകൾ ഇരിക്കുന്നതും ചടങ്ങുകൾ ആസ്വദിക്കുന്നതുമായ നിരവധി ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. അതിഥികളിൽ ഭൂരിഭാഗവും മാസ്ക് ധരിച്ചിട്ടില്ല. മാത്രമല്ല ആരും തന്നെ വിമാനത്തിൽ സാമൂഹിക അകലവും പാലിച്ചിരുന്നില്ല.
സംഭവത്തിൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അന്വേഷണം ആരംഭിച്ചു. എയർലൈനിൽ നിന്നും എയർപോർട്ട് അതോറിറ്റിയിൽ നിന്നും ഒരു സമ്പൂർണ റിപ്പോർട്ട് ആവശ്യപ്പെടുകയും ക്രൂവിനെ അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള പെരുമാറ്റ ചട്ടം ലംഘിച്ചവർക്കെതിരെ പരാതി നൽകാൻ സ്‌പൈസ് ജെറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസി എഎൻഐ വ്യക്തമാക്കി.
എന്നാൽ വിമാനത്തിൽ വച്ച് നടന്ന വിവാഹത്തെക്കുറിച്ച് പ്രതികരിക്കാൻ വിമാനത്താവള അധികൃതർ തയ്യാറായില്ല. വിവാഹാനന്തരം നടത്തുന്ന യാത്ര ആണ് എന്ന് വ്യക്തമാക്കിയതിനെ തുടർന്ന് മെയ് 23 ന് ഒരു ട്രാവൽ ഏജന്റാണ് ഫ്ലൈറ്റ് ചാർട്ട് ചെയ്തതെന്ന് ഒരു പ്രസ്താവനയിൽ സ്പൈസ് ജെറ്റ് പറഞ്ഞു. പിന്തുടരേണ്ട കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് ക്ലയിന്റിനോട് വ്യക്തമായി വിവരിക്കുകയും ചെയ്തിരുന്നു. സാമൂഹിക അകലം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി വിവരിച്ചതിന് ശേഷം ഏജന്റിനെയും അതിഥികളായ യാത്രക്കാരുടെയും രേഖാമൂലവും വാക്കാലുള്ളതുമായ ഉറപ്പും വാങ്ങിയിരുന്നതായി സ്പൈസ് ജെറ്റ് വ്യക്തമാക്കി.
ആവർത്തിച്ചുള്ള അഭ്യർത്ഥനകളും ഓർമ്മപ്പെടുത്തലുകളും ഉണ്ടായിരുന്നിട്ടും യാത്രക്കാർ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും നിയമപ്രകാരം എയർലൈൻ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. നിലവിലുള്ള കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം മെയ് 31 വരെ തമിഴ്‌നാട്ടിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്.