കഴിഞ്ഞ രണ്ടാഴ്ചകളായി രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 3,548 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 15 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്ന് സര്‍ക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. സമ്പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടാവില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തള്ളിയിരുന്നില്ല.
Also Read-COVID 19| മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ; വാരാന്ത്യങ്ങളിൽ ലോക്ക്ഡൗൺ
advertisement
നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും രോഗികളുടെ എണ്ണം ഉയർന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് കർഫ്യു അടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നത്. രാത്രി കര്‍ഫ്യു സമയത്ത് ഗതാഗതത്തിന് തടസം ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകൾക്ക് പോകുന്നവർക്ക് ഇ-പാസ് വഴി യാത്രാനുമതി നൽകും. അതുപോലെ തന്നെ റേഷൻ, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, പാൽ, മരുന്നുകൾ തുടങ്ങി അവശ്യ സേവനങ്ങൾക്കായുള്ള യാത്രയും സമാനമായ രീതിയിൽ ഇ-പാസ് വഴി അനുവദിക്കും. മാധ്യമ പ്രവർത്തകർക്കും ഇ-പാസ് വഴി ആകും യാത്രാനുമതി. സ്വകാര്യ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും ഐഡി കാർഡുകൾ ഉപയോഗിച്ച് സഞ്ചരിക്കാൻ അനുവാദമുണ്ട്.
ഗർഭിണികളെയും ചികിത്സ ആവശ്യമുള്ളവരെയും ഈ വിലക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അവശ്യസേവനങ്ങളുടെയല്ല ആളുകളുടെ സഞ്ചാരം നിയന്ത്രിക്കാനാണ് രാത്രി കർഫ്യു നടപ്പാക്കുന്നതെന്നാണ് ദില്ലി സർക്കാർ ഉത്തരവിൽ അറിയിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ രാത്രി കർഫ്യു പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ ചലനം നിയന്ത്രിക്കുന്നതിനായിരുന്നു ഇത്. മഹാരാഷ്ട്രയിൽ രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെയും രാജസ്ഥാനിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് മണി വരെയുമാണ് കർഫ്യു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.