നിങ്ങളുടെ ഇപ്പോഴുള്ള പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് തന്നെ പുതിയ അക്കൗണ്ട് തുടങ്ങുകയും അതിൽ നിന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുകയുമാണ് ആദ്യം ചെയ്യുക. ഇതിനുശേഷം മെസഞ്ചര്‍ വഴി. അത്യാവശ്യമാണെന്നും ഉടനടി മടക്കി നൽകാമെന്നും കാട്ടി സന്ദേശമെത്തും. അടുത്ത സുഹൃത്തായതിനാൽ, പ്രത്യേകിച്ച് പൊലീസ് ഉദ്യോഗസ്ഥൻ ആണെന്ന വിശ്വാസം കൂടിയുള്ളതിനാൽ ചിലരെങ്കിലും അബദ്ധത്തിൽപ്പെടും. കൈയിലുള്ള പണം നഷ്ടപ്പെടുകയും ചെയ്യും. സമീപകാലത്ത് ഇത്തരം നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
advertisement
ഏറ്റവും ഒടുവിലായി ഐ ജി പി.വിജയന്റെ പേരിലാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിന് ശ്രമം നടന്നത്. ഒറിജിനൽ എഫ്ബി പേജിന്റെ അതേ മാതൃകയിലും അതേ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജപേജും നിർമിച്ചിരിക്കുന്നത്. പ്രൊഫൈൽ വിവരണങ്ങൾ ഒഴികെ എല്ലാം ഒരുപോലെ. ജനന തീയതിയായി യഥാർത്ഥ പേരിൽ നൽകിയിരിക്കുന്നത് 25 സെപ്റ്റംബർ ആണ്. എന്നാൽ വ്യാജനിൽ ഇത് 2005 ജനുവരി ഒന്നാണ്. ഇത് മാത്രമാണ് പ്രകടമായ മാറ്റം. കഴിഞ്ഞ കുറച്ചുനാളായി നിരവധി പേർക്ക് ഐജി പി.വിജയന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ് സംശയത്തിന് ഇടയായത്. ചിലർ പൊലീസിൽ തന്നെയുള്ള സുഹൃത്തുക്കളോട് ഇത് പങ്കുവച്ചു. എറണാകുളത്തെ പൊലീസ് ഉദ്യോഗസ്ഥനായ പി എസ് രഘുവാണ് ഇക്കാര്യം ഐജിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഡിജിപിയുടെ കൺട്രോൾ റൂമിൽ പരാതി നൽകുകയും ചെയ്തത്.
പിന്നാലെ താൻ ആർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കാറില്ലെന്നും അതിനാൽ റിക്വസ്റ്റ് ലഭിക്കുന്നവർ സ്വീകരിക്കരുതെന്നും വ്യക്തമാക്കി ഐജി പി. വിജയൻ തന്നെ രംഗത്തെത്തി. ഐജിയുടെ പരാതിയാൽ സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read-എസ്.ഐയുടെ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സമ്പത്തിക തട്ടിപ്പ്; വ്യാജൻ രാജസ്ഥാനിലെന്ന് പൊലീസ്
നേരത്തെ ആലുവ നാർക്കോട്ടിക് കൺട്രോൾ ഡിവൈഎസ്പിയുടെ പേരിൽ സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം നടന്നിരുന്നു. ഡിവൈഎസ്പി മധു ബാബു രാഘവിന്റെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച് പണം തട്ടാൻ ശ്രമം നടന്നത്. പുതിയ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് സൗഹൃദം സ്ഥാപിക്കാൻ അറിയിപ്പ് വന്ന കാര്യം സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടെന്ന കാര്യം മധു ബാബു അറിഞ്ഞത്. ഡിവൈഎസ്പിയുടെ ഔദ്യോഗിക വേഷം ധരിച്ച ചിത്രങ്ങൾ വ്യാജ അക്കൗണ്ടിൽ ചേർത്തിട്ടുമുണ്ട്. നിലവിലുള്ള അക്കൗണ്ടിലുള്ള പ്രൊഫഷണലുകൾക്കും സമ്പന്നർക്കുമാണ് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇതിൽ നൂറോളം പേർ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. ഇവരിൽ നിന്ന് ക്രമേണ പണം ആവശ്യപ്പെടുകയാണ് അക്കൗണ്ട് തുടങ്ങിയവർ ലക്ഷ്യംവച്ചതെന്ന് കരുതുന്നു. എന്നാൽ വ്യാജ അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കകം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ആരുടേയും പണം നഷ്ടമായില്ല.
ഇതിന് മുൻപ് പാനൂർ പ്രിൻസിപ്പൽ എസ്ഐ കെ വി ഗണേഷിന്റെ പേര് ഉപയോഗിച്ചും തട്ടിപ്പ് നടത്താൻ ശ്രമം നടന്നു. കുട്ടി അപകടത്തിൽപ്പെട്ടെന്ന സന്ദേശം നൽകിയായിരുന്നു എസ്ഐയുടെ പേരിലുള്ള തട്ടിപ്പ്. യാഥാർത്ഥ അക്കൗണ്ടിലെ വിവരങ്ങൾ പകർത്തിയാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്. 15,000 രൂപയാണ് ഒരാളോട് ആവശ്യപ്പെട്ടത്. മറ്റൊരാളോട് 2000 രൂപ. എന്നാൽ ഇക്കാര്യം സുഹൃത്തുകൾ അറിയിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. വിജിലൻസ് ഉദ്യോഗസ്ഥാനായ സുമേഷിന്റെ വ്യാജ അക്കൗണ്ടിൽ നിന്ന് 10, 000 രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകുന്നതിന് മുമ്പ് സുഹൃത്ത് വിളിച്ച് അന്വേഷിച്ചതോടെയാണ് അന്നും തട്ടിപ്പ് പുറത്തായത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിലെ തന്നെ വിജിലിൻസ് സി.ഐ യുടെ പേര് ഉപയോഗിച്ചും സമാനമായ രീതിയിൽ തട്ടിപ്പിനുള്ള ശ്രമം നടന്നിരുന്നു.
