Also Read- എസ്എസ്എൽസി രണ്ടാം റാങ്ക്; ശിവശങ്കര്‍ ഐ എ എസ് എങ്ങനെയാണ് കേരളത്തിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥനായത്?
രാവിലെ 9 മുതൽ വൈകിട്ട് 6 മണിവരെ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാവൂ എന്നും കോടതി വ്യക്തമാക്കി. അതിനുശേഷം വിശ്രമം അനുവദിക്കണം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും രണ്ടരമണിക്കൂറിൽ കൂടുതൽ തുടർച്ചയായി ചോദ്യം ചെയ്യലിന് വിധേയനാകാൻ ബുദ്ധിമുട്ടുണ്ടെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. നടുവേദനയ്ക്ക് 14 ദിവസത്തെ ചികിത്സയിലായിരുന്നു താൻ. ഒൻപത് ദിവസമായപ്പോഴായിരുന്നു അറസ്റ്റ്. കടുത്ത നടുവേദനയുണ്ടെന്നും വൈദ്യസഹായം വേണമെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.
advertisement
കസ്റ്റഡി കാലത്ത് ആവശ്യമെങ്കിൽ ശിവശങ്കറിന് ആയുർവേദ ചികിത്സ നൽകണമെന്ന് കോടതി വ്യക്തമാക്കി. ഇത് ചോദ്യം ചെയ്യൽ തടസപ്പെടാതെ വൈകിട്ട് 6ന് ശേഷം ആകാം. ഡോക്ടറുടെ അടുത്ത് ശിവശങ്കറിനെ കൊണ്ടു പോകണം. അടുത്ത ബന്ധുക്കളെയും അഭിഭാഷകനെയും കാണാൻ അനുവദിക്കണം. ഭാര്യ ഡോ.ഗീത, സഹോദരൻ നാരായണൻ, അനന്തരവൻ അനന്തകൃഷ്ണൻ എന്നിവരെ കാണാൻ അനുവദിക്കണം. മൂന്ന് മണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്താൽ ഒരു മണിക്കൂർ വിശ്രമം നൽകണമെന്നും കോടതി നിർദേശിച്ചു.
എന്നാൽ, ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. സ്വർണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചെന്ന് ഇഡി അറസ്റ്റ് ഓർഡറിൽ വ്യക്തമാക്കിയിരുന്നു. ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതായും, ചാർട്ടേഡ് അക്കൗണ്ടിനെ മുൻനിർത്തിയായിരുന്നു ഇടപെടലുകളെന്നും ഇഡി പറയുന്നു.