ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന പദവി ലഭിക്കാന്‍ ആഗ്രഹിച്ച നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കാതെയാണ് ശിവശങ്കറിനെമുഖ്യമന്ത്രി തെരഞ്ഞെടുത്തത്. ഉദ്യോഗസ്ഥനെന്ന നിലയിലെ ഭരണമികവായിരുന്നു അടിസ്ഥാനം. പിന്നീട് കേരളത്തിലെ ഏറ്റവും ശക്തനായ ബ്യൂറോക്രാറ്റായി ശിവശങ്കർ മാറുന്നതാണ് കണ്ടത്. Also Read- 'സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇടപെട്ടു' ; ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമാക്കി അറസ്റ്റ് ഓർഡർ സ്വർണക്കടത്തിന്മുൻപുള്ള വിവാദങ്ങളിലെല്ലാം മുഖ്യമന്ത്രി സംരക്ഷിച്ചുനിർത്തി. സ്വർണക്കടത്ത് കേസിന്റെ ആദ്യഘട്ടത്തിലും ശിവശങ്കറിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയാറായില്ല. ആരോപണങ്ങൾ ശക്തമായതോടെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്പെന്റ് ചെയ്യുന്നത്.
1979 എസ്എസ്എല്‍സി പരീക്ഷയില്‍ രണ്ടാം റാങ്കോടെ ജയം.
പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിങ് കോളജില്‍ ബിടെക്കിന് ചേര്‍ന്നു. അവിടെ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.
ഗുജറാത്തിലെ 'ഇര്‍മ'യില്‍നിന്നു റൂറല്‍ മാനേജ്മെന്റില്‍ പിജി ഡിപ്ലോമ നേടി. മികച്ച വിദ്യാര്‍ഥിയെന്ന നിലയില്‍ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസ നേടി.
പഠന ശേഷം റിസര്‍വ് ബാങ്കില്‍ ഓഫീസറായിരുന്നു. പിന്നീട് റവന്യു വകുപ്പില്‍ ഡെപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചു.
1995ല്‍ ഐഎഎസ് ലഭിച്ചു. 2000 മാര്‍ച്ച് ഒന്നിന് ഐഎഎസില്‍ സ്ഥിരപ്പെടുത്തി.
മലപ്പുറം കലക്ടര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് ശിവശങ്കര്‍ കാഴ്ചവച്ചത്.
പിന്നീട് ടൂറിസം ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി, മരാമത്ത് സെക്രട്ടറി എന്നീ നിലകളില്‍ മികവു കാട്ടി.
വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയുമായിരിക്കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യകരമായ പല പ്രവണതകള്‍ക്കും തടയിട്ടു.
വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഒപ്പുവച്ചു കൊണ്ടു സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ നേട്ടമായി.
ശിവശങ്കര്‍ സ്പോര്‍ട്സ് സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാനത്ത് മികച്ച രീതിയില്‍ ദേശീയ ഗെയിംസ് നടന്നത്.
ഏറെ മികവ് തെളിയിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് പിണറായി വിജയന്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ശിവശങ്കറിനെ തെരഞ്ഞെടുത്തതെന്ന് ഇതില്‍ നിന്ന് അറിയാം. കെഫോണ്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളുടെ കാവലാള്‍ കൂടിയായിരുന്നു അദ്ദേഹം.
പല തരത്തിലുള്ള ആഗോള കരാറുകളിലൂടെയും വിപണന തന്ത്രങ്ങളിലൂടെയും ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച പരിപാടികളിലൂടെയും അദ്ദേഹം ഐടി വകുപ്പിനെ ശ്രദ്ധേയമാക്കി. സ്‌റ്റാര്‍ട്ടപ് മിഷന്‍, സ്‌പേസ് പാര്‍ക്ക്, ഐസിഫോസ്, ഐടി മിഷന്‍, ഐഐഐടിഎംകെ. എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.
പദ്ധതികളിലൂടെയും സ്ഥാപനങ്ങളിലൂടെയും സൃഷ്‌ടിക്കപ്പെട്ട ബന്ധങ്ങള്‍ ഒടുവില്‍ വിനയായി. സ്‌പ്രിങ്ക്ളറും ബെവ്‌കോ ആപ്പും കെപിഎംജിയുമൊക്കെ വിവാദങ്ങള്‍ സൃഷ്‌ടിച്ചപ്പോഴും മുഖ്യമന്ത്രി കൈവിട്ടില്ല. പക്ഷേ, സ്വര്‍ണക്കടത്തിന് മുന്നില്‍ മുഖ്യമന്ത്രിക്ക് കൈവിടേണ്ടിവന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.