ഗോതമ്പ് മാവ് ഉള്‍പ്പടെയുള്ള എല്ലാ തരം ഗോതമ്പ് ഉത്പന്നങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണെന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് 13 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുക. വാർത്താ ഏജൻസിയായ വാമിനോട് (Wam) യുഎഇ ധനകാര്യ മന്ത്രാലയമാണ് തീരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.
ഇന്ത്യയിലുണ്ടായ ഉഷ്ണതരംഗം ഗോതമ്പ് അടക്കമുള്ള ഭക്ഷ്യവിളകളെ കാര്യമായി ബാധിച്ചിരുന്നു. കർഷകർക്ക് ഇതിനെ തുടർന്ന് വലിയ നഷ്ടമാണ് നേരിട്ടത്. ഗോതമ്പ് ഉൽപ്പാദനം പ്രതിസന്ധിയിലായതോടെ രാജ്യത്ത് നിന്നുള്ള കയറ്റുമതി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. ആഭ്യന്തര ആവശ്യത്തിനുള്ള ഗോതമ്പ് നിലനിർത്തണമെന്നത് കൂടി മുന്നിൽ കണ്ടായിരുന്നു തീരുമാനം. മെയ് 13 മുതലാണ് കയറ്റുമതി നിർത്താൻ കേന്ദ്രം തീരുമാനിച്ചത്. പ്രാദേശിക വിപണിയിൽ ഗോതമ്പിനും ഗോതമ്പ് ഉൽപ്പന്നങ്ങൾക്കും വില റെക്കോർഡ് നിലയിലേക്ക് കുതിച്ചുയരുകയും ചെയ്തു.
advertisement
എന്നാൽ പിന്നീട് ഇന്ത്യ ഈ തീരുമാനം പിൻവലിച്ചു. ഇന്ത്യയിൽ ആവശ്യത്തിന് ഗോതമ്പ് സ്റ്റോക്കുണ്ടെന്നും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ തയ്യാറാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ വർഷം മേയിൽ ഗോതമ്പിൻെറ കയറ്റുമതി നിരോധിച്ചതിന് ശേഷം മൂന്ന് തവണയാണ് ഇന്ത്യ ഈ തീരുമാനത്തിൽ ഇളവ് വരുത്തിയത്. രാജ്യത്ത് പ്രതിസന്ധിയുണ്ടെങ്കിലും ക്ഷാമകാലത്ത് മറ്റ് രാജ്യങ്ങളെ സഹായിക്കണമെന്നതാണ് നിലപാടെന്നും സർക്കാർ അറിയിച്ചു. ഇതോടെ യുഎഇ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യണമെന്ന് അഭ്യർഥിച്ചു.
ആഭ്യന്തര ഉപഭോഗത്തിനായി യുഎഇയിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യയും യുഎഇയും തമ്മിൽ വ്യാപാര കരാർ ഒപ്പിട്ടിട്ടുണ്ടെന്നും വാം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
മെയ് 13 ന് മുമ്പ് യുഎഇയിൽ എത്തിയിട്ടുള്ള ഗോതമ്പ്, ഗോതമ്പ് മാവ്, മറ്റ് ഗോതമ്പ് ഉൽപ്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യാനോ വീണ്ടും കയറ്റുമതി ചെയ്യാനോ ആഗ്രഹിക്കുന്ന കമ്പനികൾ പ്രത്യേകമായി പെർമിറ്റിന് അപേക്ഷിക്കണമെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലുണ്ടായ ഉഷ്ണതരംഗത്തിന് പുറമേ, യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശവും ആഗോളതലത്തിൽ ഗോതമ്പ്, ധാന്യങ്ങൾ, വളം എന്നിവയുടെ ദൗർലഭ്യത്തിന് കാരണമായിട്ടുണ്ട്. യുക്രെയ്നിലെ കരിങ്കടൽ തുറമുഖങ്ങളിലെ റഷ്യൻ ഉപരോധവും റഷ്യയ്ക്ക് മേൽ മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമത്തിന് കാരണമാവുകയാണ്. ഈ രണ്ട് രാജ്യങ്ങളും ധാന്യങ്ങളുടെ കയറ്റുമതിയിൽ ലോകത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങളാണ്.