ചെന്നൈ: മധുരയെ തമിഴ്നാടിന്റെ രണ്ടാം തലസ്ഥാനമാക്കണമെന്ന ആവശ്യവുമായി എഐഎഡിഎംകെ മന്ത്രിമാർ. പാർട്ടിയുടെ മധുര വെസ്റ്റ് വിഭാഗം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോടും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രണ്ടുമന്ത്രിമാർ തന്നെ ഈ ആവശ്യത്തെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തി. ഈ രണ്ടുമന്ത്രിമാരും മധുരയിൽ നിന്നുള്ളവരാണെന്ന് മാത്രമല്ല, ഇരുവരും നിയമസഭയിലേക്ക് എത്തിയതും ഇവിടത്തെ നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ്.
ഞായറാഴ്ച ഒരു യോഗത്തിൽ പങ്കെടുത്തു സംസാരിക്കവെ ഐടിയുടെയും ദുരന്ത നിവാരണ വിഭാഗത്തിന്റെയും ചുമതലയുള്ള മന്ത്രി ആർ ബി ഉദയകുമാർ, മധുര സംസ്ഥാനത്തെ രണ്ടാം തലസ്ഥാനമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് തമിഴ്നാടിന്റെ തെക്കൻ മേഖലയിൽ കൂടുതൽ വികസന സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ''മധുരയെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിച്ചാൽ അത് സാമ്പത്തിക വികസനം, വ്യവസായ വികസനം, കൂടുതൽ തൊഴിൽ അവസരങ്ങൾ എന്നിവക്ക് വഴി തുറക്കും. തെക്കൻ ജില്ലകൾക്ക് വളർച്ചയുണ്ടാകും''- ഉദയകുമാർ പറഞ്ഞു.
advertisement
സഹകരണ മന്ത്രി സെല്ലൂർ രാജയും ഉദയകുമാറിന്റെ ആവശ്യത്തെ പിന്തുണച്ചു. ''മധുരയെ രണ്ടാം തലസ്ഥാനമാക്കാൻ ഞങ്ങളുടെ നേതാവ് എം ജി രാമചന്ദ്രൻ (എംജിആർ) ആഗ്രഹിച്ചിരുന്നു. മധുരയിൽ നിന്നുള്ളയാൾ എന്ന നിലയിൽ മധുരയെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഞാൻ മുന്നോട്ടുവയ്ക്കുകയാണ്'' - മധുരയിൽ വാർത്താസമ്മേളനത്തിനിടെ സെല്ലൂർ രാജ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, രണ്ട് മന്ത്രിമാരുടെ പ്രസ്താവനകൾ വെറും രാഷ്ട്രീയ നാടകമാണെന്ന് പ്രതിപക്ഷ കക്ഷിയായ ഡിഎംകെയുടെ നേതാക്കൾ പറഞ്ഞു. മധുര കേഡറിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് എ.ഐ.എ.ഡി.എം.കെ ഉന്നത നേതൃത്വത്തിനുള്ള സന്ദേശമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
TRENDING NEET JEE Exams നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റില്ല; വിദ്യാർഥികളുടെ ഭാവി അപകടത്തിലാകും: സുപ്രീം കോടതി [NEWS]COVID 19| ജീവൻരക്ഷാ മരുന്ന് നൽകാൻ പ്രത്യേക സമ്മതപത്രം വേണ്ട; ചികിത്സാ മാർഗനിർദേശം പരിഷ്കരിച്ച് ആരോഗ്യവകുപ്പ് [NEWS] Mobile App | തെങ്ങിൽ കയറാൻ ആളു വേണോ? ആപ്പ് ഉണ്ടല്ലോ.... മൊബൈൽ ആപ്പ് ഉണ്ടല്ലോ...[NEWS]
“രണ്ട് തലസ്ഥാനം വേണമെന്ന ചിന്ത അർത്ഥശൂന്യമാണ്. രണ്ടാമത്തെ തലസ്ഥാനമായാൽ മധുരയോ മറ്റേതെങ്കിലും നഗരമോ മാന്ത്രികമായി വികസിക്കാൻ പോകുന്നില്ല. നിക്ഷേപം വരാൻ അടിസ്ഥാന സൗകര്യങ്ങൾ, വിദഗ്ധ തൊഴിലാളികൾ, കോടതികൾ, നല്ല ജീവിത നിലവാരം എന്നിവ ആവശ്യമാണ്. ”- രാഷ്ട്രീയ നിരീക്ഷകൻ സുമന്ത് സി രാമൻ ട്വീറ്റ് ചെയ്തു.
