അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നരേന്ദ്രമോദി സർക്കാരിന് നോട്ടീസയച്ച് നിർവാണി അഖാര സന്യാസി മഹന്ത് ധർമദാസ്. അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടർന്ന് രൂപീകരിച്ച ട്രസ്റ്റിൽ വൈഷ്ണവ വിഭാഗത്തിനെ പ്രതിനിധീകരിച്ച് ഒരാളെ പോലും നിയമിച്ചിട്ടില്ലെന്ന് ധർമദാസ് പറയുന്നു. സുപ്രീംകോടതി ഉത്തരവിൽ പറയുന്ന യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്നകന്ന് ട്രസ്റ്റിന്റെ പേരിൽ ബിസിനസാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുൻപ് സംഭാവനയായി ലഭിച്ച തുകയുടെയും വാഗ്ദാനങ്ങളുടെയും വിവരങ്ങൾ എന്തുകൊണ്ട് ട്രസ്റ്റ് പ്രദർശിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
advertisement
Also Read- വീട് വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ
ട്രസ്റ്റ് വെറും കച്ചവട കേന്ദ്രമായി മാറിയെന്ന് മഹന്ത് ധർമദാസ് മാധ്യമങ്ങളോട് പറഞ്ഞു. ''ട്രസ്റ്റ് രൂപീകരിക്കേണ്ടത് അയോധ്യയിലായിരുന്നു. സംഭാവനയായി ലഭിച്ച തുകയുടെ വിവരങ്ങൾ പുറത്തുവിടുന്നില്ല. ട്രസ്റ്റ് രൂപീകരിക്കുന്നതിന് മുൻപും ശേഷവും ജനങ്ങൾ ക്ഷേത്ര ഫണ്ടിലേക്ക് നൽകിയ സംഭാവനകളുടെ വിശദാംശങ്ങളടക്കം പുറത്തുവിടുന്നില്ല. ഏകദേശം 8- 10 കോടി രൂപയാണ് ട്രസ്റ്റ് കണക്കിൽ കാണിക്കാത്തത്. ട്രസ്റ്റിന്റെ പേരിൽ കച്ചവടം നടത്തുകയാണ് ഇവർ''- മഹന്ത് ധർമദാസ് കൂട്ടിച്ചേർത്തു.
Also Read- സുപ്രീംകോടതിയെ പരിഹസിച്ച് ട്വീറ്റ്; കുനൽ കാമ്രയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് നിർദേശം
''11 ലക്ഷം ഗ്രാമങ്ങളിൽ നിന്നാണ് സംഭാവനകൾ പിരിച്ചത്. ഭഗവാൻ രാമന്റെ പേരിൽ പണം പിരിക്കാൻ ആരാണ് ഉത്തരവ് നൽകിയത്? ആഗ്രഹിക്കുന്ന അത്രയും വലുപ്പത്തിൽ ക്ഷേത്രം നിർമിക്കാനുള്ള സ്വത്ത് ഭഗവാനുണ്ട്. ഇതിനോടകം തന്നെ ഒട്ടനവധി തുക സംഭാവനയായി ലഭിച്ചിട്ടുണ്ട്. ഇനിയും എന്തിനാണ് രാമഭഗവാനെ യാചകനാക്കുന്നത്? രാമന്റെ പേരുപറഞ്ഞ് സമൂഹത്തോട് നിങ്ങൾ യാചിക്കുകയാണ്''- ട്രസ്റ്റിനെ കടന്നാക്രമിച്ചുകൊണ്ട് ധർമദാസ് പറഞ്ഞു.
കേന്ദ്ര സർക്കാരിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നോട്ടീസയിച്ചിട്ടുണ്ടെന്നും രണ്ടുമാസത്തിനകം ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മഹന്ത് ധർമദാസ് പറഞ്ഞു.
