ഹൈദരാബാദിനു വേണ്ടി റാഷിദ് ഖാൻ മൂന്നു വിക്കറ്റും, സന്ദീപ് ശർമ, ടി. നടരാജൻ എന്നിവർ രണ്ടു വിക്കറ്റും, ഷഹബാസ് നദീം, വിജയ് ശങ്കർ, ജെയ്സൻ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റും നേടി. 36 റൺസെടുത്ത ഋഷഭ് പന്ത് മാത്രമാണ് ഡൽഹി നിരയിൽ അൽപ്പമെങ്കിലും തിളങ്ങിയത്.
120 പന്തിൽ 220 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഡൽഹിയ്ക്ക് തുടക്കത്തിലേ പിഴച്ചു. ഡൽഹി നിരയുടെ ഏറ്റവും പ്രതീക്ഷയായിരുന്ന ശിഖർ ധവാനെ (0)മൂന്നാം പന്തിൽ സന്ദീപ് ശര്‍മ പുറത്താക്കി. ടീം സ്കോർ വെറും 14ൽ നിൽക്കെ 5 റൺസെടുത്ത മാർക്കസ് സ്റ്റോയിൻസിനെ ഷഹബാസ് നദീം പുറത്താക്കി.
advertisement
അജിങ്ക്യ രഹാനെയും ഷിംറോൺ ഹെറ്റ്മെയറും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഏഴാം ഓവറിൽ റാഷിദ് ഖാൻ ഇരട്ട പ്രഹരം നൽകി. ആദ്യ പന്തിൽ ഹെറ്റ്മെയറെയും (16 റൺസ്) അഞ്ചാം പന്തിൽ രഹാനയെയും(26 റൺസ്) പുറത്താക്കി. പത്ത് ഓവർ പിന്നിട്ടപ്പോൾ നാല് വിക്കറ്റിന് 73 റൺസ് എന്ന നിലയിലായിരുന്നു ഡൽഹി.
ക്യാപ്റ്റന്‍ ശ്രേയാസ് അയ്യർ(7), അക്സർ പട്ടേൽ(1) എന്നിങ്ങനെ വിക്കറ്റുകൾ വീഴുമ്പോഴും ഋഷഭ് പന്ത് പ്രതിരോധിച്ചു. 16ാം ഓവറിൽ ഡൽഹി സ്കോർ 100 കടന്നു. അതേഓവറിൽ കഗിസോ റബാഡ(3) നടരാജൻ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ പന്തിനെ സന്ദീപ് ശർമയും പുറത്താക്കി. അശ്വിൻ(7), ടി നടരാജൻ(1) എന്നിവർക്കും കൂടുതലൊന്നും സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ ആക്രമിച്ച് കളിച്ച തുഷാർ ദേശ്പാണ്ഡെ(20) പുറത്താകാതെ നിന്നു.
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വൃദ്ധിമാൻ സാഹയുടെയും ഡേവിഡ് വാർണറുടെയും അർധ സെഞ്ചുറിയിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് മികച്ച സ്കോർ നേടുകയായിരുന്നു. വൃദ്ധിമാൻ സാഹ 87 റൺസും ഡേവിഡ് വാർണർ 66 റൺസും എടുത്തു. പുറത്താകാതെ 44 റൺസെടുത്ത മനീഷ് പാണ്ഡെ മികച്ച പിന്തുണ നൽകി. ഡൽഹിയ്ക്കു വേണ്ടി ആർ. അശ്വിൻ, ആൻറിച്ച് നോർജെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.