മാഞ്ചെസ്റ്റർ: തന്റെ വ്യത്യസ്തമായ പന്തുകൾ കൊണ്ട് ബാറ്റ്സമാൻമാരെ വട്ടംകറക്കിയിരുന്ന അഫ്ഗാനിസ്താന്റെ ലെഗ് സ്പിന്നർ റാഷിദ് ഖാന് ലോകകപ്പിൽ നാണക്കേടിന്റെ പുതിയ റെക്കോർഡ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ബൗളിങ് പ്രകടനത്തിന്റെ റെക്കോഡ് ഇനി റാഷിദിന്റെ പേരിൽ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒൻപത് ഓവറില്‍ 110 റണ്‍സ് വഴങ്ങിയ റാഷിദ്, ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറുമായി. 1983ലെ ലോകകപ്പില്‍ 12 ഓവറില്‍ 105 റണ്‍സ് വഴങ്ങിയ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ സ്‌നെഡന്റെ പേരിലായിരുന്നു ഇതുവരെ ഈ നാണക്കേടിന്റെ റെക്കോഡ്. 2015 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സിഡ്‌നിയില്‍ 104 റണ്‍സ് വഴങ്ങിയ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് മൂന്നാം സ്ഥാനത്ത്.
ഏകദിന ചരിത്രത്തിൽ ഒരു മത്സരത്തിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നറും 13ാമത്തെ ബൗളറുമായി റാഷിദ് ഖാൻ. ഏകദിന ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന നാണക്കേടില്‍ നിന്ന് റാഷിദ് രക്ഷപ്പെട്ടത് വെറും മൂന്നു റണ്‍സിനാണ്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ഓസീസ് താരം മൈക്കല്‍ ലൂയിസിന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്.
ഇതിനുപുറമെ റാഷിദിന്റെ 9 ഓവറിൽ 11 സിക്സറുകളാണ് ഇംഗ്ലണ്ട് ബാറ്റ്സമാൻമാർ അടിച്ചുകൂട്ടിയത്. ആകെ വഴങ്ങിയ 110 റണ്‍സിൽ 58 റൺസും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗന്റെ വകയായിരുന്നു. 11 സിക്സുകളിൽ ഏഴു പന്തും അതിർത്തി കടത്തിയത് മോർഗനായിരുന്നു. മൊയിൻ അലി രണ്ടും ജോ റൂട്ടും ജോന്നി ബെയർസ്റ്റോയും ഓരോ സിക്സറുകളും നേടി. ഇത്രയും റണ്‍സ് വഴങ്ങിയെങ്കിലും റാഷിദിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഈ ലോകകപ്പിൽ നിറംമങ്ങിയ പ്രകടനമാണ് റാഷിദിന്റേത്. അഞ്ച് മത്സരങ്ങളിൽ നിന്ന് റാഷിദിന് നേടാനായത് മൂന്ന് വിക്കറ്റുകൾ മാത്രം. അതേസമയം, ആദ്യ നാല് മത്സരങ്ങളിലും റണ്‍സ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.