എന്നാല്‍ വിഷയം ചര്‍ച്ചചെയ്യാനോ ഗൗരവമായി ഉള്‍ക്കൊള്ളാനോ സമൂഹം മുന്നോട്ടുവന്നിട്ടില്ലെന്നതാണ് സത്യം. ജൈവകൃഷിയെന്ന പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് ഏതുതരം കൃഷിയാണെന്നും കൃഷിവകുപ്പിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലാണെന്നും ചര്‍ച്ചയാക്കേണ്ട സമയമാണിത്. നിലവില്‍ സര്‍ക്കാര്‍ തലത്തില്‍ ജൈവകൃഷിയെ സംബന്ധിച്ച ക്ലാസുകളും ബോധവത്കരണവും പേരിനു മാത്രമാണ് നടക്കുന്നതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
Also Read: കീടനാശിനി ഉപയോഗിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏറെ; ഇല്ലാത്തത് ബോധവത്ക്കരണം
ജൈവകൃഷിയില്‍ സര്‍ക്കാരിന് ഒരു നയമുണ്ടെങ്കിലും പൂര്‍ണ്ണമായ അര്‍ത്ഥത്തിലേക്ക് ജൈവകൃഷി ഇപ്പോഴും വന്നട്ടില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തക ഉഷ തണല്‍ പറയുന്നത്. നിലവില്‍ വിവിധ സംഘടനകളുടെയും കര്‍ഷകരുടെയും നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നതെന്നും ഉഷ ന്യൂസ്18 മലയാളത്തോട് പറഞ്ഞു. കീടനാശിനി കച്ചവടക്കാരുടെ സ്വാധീനം കേരളത്തിലെ കര്‍ഷകരില്‍ ഇപ്പോഴും ഉണ്ടെന്നും കര്‍ഷകര്‍ പൂര്‍ണ്ണമായും കീടനാശിനി ഉപയോഗത്തില്‍ നിന്ന് മോചിതരായിട്ടില്ലെന്നും അവര്‍ പറയുന്നു. '40, 50 വര്‍ഷങ്ങളായി കീടനാശിനികള്‍ ഉപയോഗിച്ചുവന്ന കര്‍ഷകര്‍ അതു പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. അതിനു പകരം വയ്ക്കാനുള്ള സംവിധാനങ്ങളില്ല എന്നതും വിഷയമാണ്' ഉഷ പറഞ്ഞു.
advertisement
സാങ്കേതികപരമായി ജൈവകൃഷിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതുപൂര്‍ണ്ണമായി കര്‍ഷകരിലേക്കെത്താത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കീടനാശിനികള്‍ ഉപയോഗിതക്കരുതെന്ന് പറയുമ്പോള്‍ പകരം ഉപയോഗിക്കേണ്ട വസ്തുക്കള്‍ കര്‍ഷകര്‍ക്ക് കിട്ടാത്തതും അവരെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കര്‍ഷകരെ ഇത്തരം ജൈവകൃഷിയിലേക്ക് നയിക്കാനും അവരുടെ കൃഷി രീതിയില്‍ മാറ്റം വരുത്താനും കൃഷിവകുപ്പിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നതും പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്.
കീടനാശിനികള്‍ നിരോധിക്കുകയും കൃഷി ഓഫീസറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രമെ കീടനാശിനികള്‍ വില്‍ക്കാന്‍ പാടുള്ളുവെന്നും തുടങ്ങിയ നിബന്ധനകള്‍ കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ അതൊന്നും നടപ്പിലായിട്ടില്ല എന്നതാണ് വസ്തുത. ഇതില്‍ കൃഷിവകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നത് തള്ളാന്‍ കഴിയുകയുമില്ല. കേരളം ജൈവ കര്‍ഷക നയം ഉണ്ടാക്കിയിട്ടും കര്‍ഷകരിലേക്ക് അത് പൂര്‍ണ്ണമായും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും വകുപ്പുകളുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
Dont Miss: സബ്‌സിഡിക്കു മാത്രമായി ഓഫീസുകൾ; സ്വയം ചികിൽസിക്കാൻ കർഷകർ
'കുട്ടനാട്ടില്‍ വ്യാപകമായി കൃഷി ചെയ്യുന്ന മേഖലകളില്‍ ജൈവകൃഷി ഇന്നും പൂര്‍ണ്ണമായി എത്തിയിട്ടില്ലെന്ന് പറയാം. അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. ആന്ധ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം കര്‍ഷകരെ ലക്ഷ്യമിട്ട് സീറോ ബജറ്റ് കൃഷി ആരംഭിച്ചിട്ടുണ്ട്. അത്തരത്തിലൊരു മാറ്റത്തിലേക്കെത്താന്‍ കേരളത്തിനു കഴിയുന്നില്ല.' ഉഷ തണല്‍ പറഞ്ഞു. ജൈവ കൃഷി പഠിപ്പിക്കാന്‍ കഴിയുന്ന നിലയില്ല ഇപ്പോള്‍ കൃഷി വകുപ്പെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ഷകരെ ജൈവകൃഷിയിലേക്ക് മാറ്റുക എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ലെന്നും അതിനു വ്യക്തമായ പദ്ധതികള്‍ ആവശ്യമാണെന്നും പറയുന്ന ഉഷ കൃഷി ഓഫീസര്‍മാര്‍ക്കും അസിസ്റ്റുമാര്‍ക്കും ഇതുസംബന്ധിച്ച അറിവുണ്ടാകണമെന്നും പറഞ്ഞു. ഇപ്പോള്‍ ഓഫീസുകളില്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യാനുള്ള ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂവെന്നും ഫീല്‍ഡ് സന്ദര്‍ശിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കുട്ടനാട്ടിലെ കീടനാശിനി ദുരന്തം; അന്വേഷണം വേണമെന്ന് ചെന്നിത്തല
അപകടങ്ങള്‍ സംഭവിക്കുമ്പോഴെങ്കിലും ഇതിനെക്കുറിച്ച് ചിന്തിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഉഷ തണല്‍ പറഞ്ഞു. കീടനാശിനികള്‍ക്കും മറ്റുമായി റെയ്ഡ് നടത്തുന്നതായി പറയുന്നുണ്ട്. പക്ഷേ ഇത് നിരന്തരമായി ചെയ്യേണ്ട കാര്യമാണ്. കീടനാശിനി വില്‍ക്കുന്നുണ്ടെങ്കില്‍ അത് പരിശോധിച്ചേ മതിയാവുകയുള്ളു. നിരോധിച്ചവ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് എങ്ങിനെയെന്ന് കണ്ടെത്തണം നടപടികള്‍ എടുക്കേണ്ടതുണ്ട്' അവര്‍ പറഞ്ഞു. കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ജൈവകൃഷിയെ സംബന്ധിച്ച് വ്യക്തമായ ക്ലാസുകളും മറ്റും സംഘടിപ്പിക്കേണ്ട സമയമിതാണെന്നുമാണ് ജൈവകൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
തയ്യാറാക്കിയത്- ലിജിന്‍ കടുക്കാരം