കരട് ഓഡിറ്റ് റിപ്പോർട്ട് മേയ് അഞ്ചിനാണ് സർക്കാരിനു നൽകിയത്. നവംബർ ആറിന് അന്തിമ റിപ്പോർട്ട് കൈമാറിയെന്ന് സി.എ.ജി പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കരട് റിപ്പോർട്ടാണ് ലഭിച്ചതെന്നാണ് നവംബർ 14-ന് ധന മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ചട്ടപ്രകാരം ധനമന്ത്രിയുടെ ഓഫീസിന് ലഭിക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കും നിയമന്ത്രിക്കും കൈമാറണം. തുടർന്ന് ഗവർണറുടെ അംഗീകാരത്തോടെ നിയമസഭയിൽ സമർപ്പിക്കണം. അതുവരെ റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണം. എന്നാൽ ഇതൊക്കെ ലംഘിച്ചാണ് സി.എ.ജി പരാമർശങ്ങൾക്കെതിരെ ധനമന്ത്രി തോമസ് ഐസക് പരസ്യമായി രംഗത്തെത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
advertisement
2018-’19-ലെ സംസ്ഥാനസർക്കാരിന്റെ വരവുചെലവ് കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണങ്ങളടങ്ങുന്ന സംസ്ഥാന ഫിനാൻസ് ഓഡിറ്റ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചെന്നാണ് എ.ജി. വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
കിഫ്ബി മസാല ബോണ്ട് വഴി പണം സ്വരൂപിച്ചതിനെതിരെ സി.എ.ജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ധനമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്.
അതേസമയം അന്തിമ റിപ്പോർട്ട് സമർപ്പിച്ചതായി സി.എ.ജി. പറയുന്നുണ്ടെങ്കിലും റിപ്പോർട്ട് കിട്ടിയില്ലെന്ന നിലപാടിലാണ് ധനമന്ത്രിയുടെ ഓഫീസ്.