Also Read- ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍; തിരഞ്ഞെടുപ്പ് കോവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിച്ച്
ഉപതെരഞ്ഞെടുപ്പുകൾ എന്നും ഭരണ മുന്നണിക്ക് വലിയ വെല്ലുവിളിയാണ്. സിറ്റിംഗ് സീറ്റുകൾ കൂടിയാകുമ്പോൾ ആ വെല്ലുവിളി വലുതാകും. പ്രത്യേകിച്ചും പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തറ പറ്റിയ ഇടതുമുന്നണിക്കും സർക്കാരിനും വലിയ ആത്മവിശ്വാസം നൽകിയത് പാലായിലേയും വട്ടിയൂർക്കാവിലേയും അട്ടിമറി വിജയങ്ങളായിരുന്നു. തുടർഭരണം എന്ന മോഹത്തിന് പോലും അടിത്തറയിട്ടതും ഇതു തന്നെ.
advertisement
Also Read- ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; ചവറയിൽ സ്ഥാനാർഥി ചർച്ചകൾ സജീവം
എന്നാൽ അന്നത്തെ സാഹചര്യമല്ല ഇപ്പോൾ കേരളത്തിൽ. കോവിഡ് പ്രതിരോധത്തിലൂടെയുണ്ടായ മേൽക്കൈ പോലും വിവാദങ്ങളിൽപ്പെട്ട് നഷ്ടമായി. ദിവസേന എന്നവണ്ണം പുതിയ പുതിയ വിവാദങ്ങളിൽ പെടുകയാണ് സർക്കാരും മുന്നണിയും. സ്വർണക്കടത്ത് വിവാദം വലിയ ഭീഷണിയായി നിലനിൽക്കുന്നു. അതിനു പുറമേയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരേയുള്ള ആരോപണങ്ങൾ.
വിവാദങ്ങളെ വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും കൊണ്ട് മറികടക്കാമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. കുട്ടനാടും ചവറയും ഇടതുമുന്നണിക്ക് രാഷ്ട്രീയ അപ്രമാദിത്യമുള്ള മണ്ഡലങ്ങളുമല്ല. പ്രത്യേക സാഹചര്യങ്ങളിലും കടുത്ത പോരാട്ടത്തിലൂടേയും ഇടതു മുന്നണി ഒപ്പം നിർത്തിയതാണ് രണ്ടു മണ്ഡലങ്ങളും. എൻസിപിക്ക് നൽകിയ കുട്ടനാട് സീറ്റിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് സ്ഥാനാർഥിയാകാനാണ് സാധ്യത.
ചവറയിൽ വിജയൻ പിള്ളയുടെ പകരക്കാരനെ കണ്ടെത്തണം. സി പി എം തന്നെയാകും ഇവിടെ മത്സരിക്കുക. രണ്ടു സിറ്റിംഗ് സീറ്റുകളും നില നിർത്താനായാൽ വർധിത വീര്യത്തോടെ ഇടതു മുന്നണിക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാം. ഫലം മറിച്ചായാൽ വലിയ രാഷ്ട്രീയ പ്രതിരോധത്തിലേക്ക് മുന്നണിയും സർക്കാരും മാറും.
