എൻ.ഐ.എ കേരള സെക്രട്ടേറിയറ്റിന്റെ പടി കടന്ന് എത്തിയ സംഭവം ഒരു ഭരണകാലത്തും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ എല്ലാമെല്ലാമായിരുന്നു കമാൻഡർ ഇൻ ചീഫ് ഇപ്പോൾ സംശയനിഴലിലാണ്. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി കള്ളക്കടത്തുകാർക്ക് ചെയ്തുകൊടുത്ത സഹായങ്ങൾ പുറത്തു വരുമ്പോൾ എനിക്ക് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം ഇല്ലാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും ഷാഫി പറഞ്ഞു.
"സ്വപ്‍ന സുരേഷിന് തളികയില്‍ ജോലി വച്ച് കേരളത്തിന്‍റെ സെക്രട്ടറിയേറ്റിനകത്ത് കേറാനുള്ള സ്വാധീനം ഉണ്ടാക്കിനല്‍കിയത് ഞങ്ങളല്ല. സ്വപ്ന സുരേഷിനെ ജോലിക്ക് എടുക്കണമെന്ന് നിർദ്ദേശിക്കുന്നത് ശിവശങ്കറാണ്. ആ ശിവശങ്കർ വഴി തന്നെ ഫ്ലാറ്റ് പോലും ഏർപ്പെടുത്തു. ആ ശിവശങ്കറിനൊപ്പം തന്നെ യു.എഇ സന്ദർശനം നടത്തുന്നു. ആ ശിവശങ്കർ തന്നെ ചാർട്ടേഡ് അക്കൗണ്ടന്റിനെ നൽകുന്നു, ആ ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് അവർ കള്ളത്തരങ്ങളൊക്കെ നടത്തിയത്. ആ ശിവശങ്കറിന് ഒരേയൊരു ഗോഡ് ഫാദറെയുള്ളൂ അത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്."
advertisement
"മുഴുവൻ ചെറുപ്പാക്കാർക്കും സ്വപ്നയാകാൻ കഴിയില്ല സർക്കാർ സർവീസിൽ കയറാൻ, കോടിയേരിയുടെ ഭാര്യാ സഹോദരൻ ആകാൻ പറ്റില്ല, ഈ ചെറുപ്പക്കാരുടെ മുഴുവൻ ചിറ്റപ്പൻ ഇ.പി ജയരാജനല്ല, ആനത്തലവട്ടത്തിന്റെ മകനാകാൻ പറ്റില്ല, കെ വരദരാജന്റെ മകനാകാൻ പറ്റില്ല, കോലിയക്കോട് കൃഷ്ണൻ നായരുടെ മകനാകാൻ പറ്റില്ല, അവരുടെ മുഴവൻ അച്ഛനല്ല കടകംപള്ളി സുരേന്ദ്രൻ എന്ന മന്ത്രി, അവരാരും എ സമ്പത്തിനെ പോലെ തോറ്റ എം.പിമാരുമല്ല. പി.എസ്.സി പരീക്ഷ പാസായി ജോലിക്ക് കാത്തിരിക്കുമ്പോൾ അവരെ നോക്കുകുത്തിയാക്കി പിൻവാതിലിലൂടെ നിയമന ഘോഷയാത്ര നടത്തുകയാണ് സർക്കാർ. അത് കേരളത്തിലെ യുവത്വം അംഗീകരിക്കുമോ. ബക്കറ്റിൽ ജോലി എടുത്തു വച്ചിട്ടുണ്ടോയോന്നാണ് പി.എസ്.സി ചെയർമാൻ ചോദിച്ചത്. പി.എസ്.സി ചെയർമാന്റെ ബക്കറ്റിൽ ജോലി എടുത്ത് വച്ചിട്ടില്ലെങ്കിൽ സ്വപ്ന സുരേഷിന് തൊഴിലെടുത്ത് വച്ച ബക്കറ്റ് പിന്നെ ക്ലിഫ് ഹൗസിലാണോ എന്ന് ചോദിക്കേണ്ടി വരും."
ഇപ്പോൾ വിമർശനങ്ങളോട് അസഹിഷ്ണുതയാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻമാരായിരുന്നു. നിയമസഭിയിൽ ഇരുപത് മിനിട്ട് സംസാരിച്ചിട്ടും മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണത്തെ തള്ളിപ്പറയാൻ മുൻ മാധ്യമ പ്രവർത്തക കൂടിയായ വീണ ജോർജ് തയാറായില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കുണ്ടെന്നാണ് സ്തുതിപാഠകർ പാടിനടക്കുന്നത്. എന്നാൽ ഇതില്ലെന്നാണ് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.