കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തിയത്. കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. എന്നാൽ, ഭാരവാഹിത്വമുള്ള നേതാക്കളൊന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ല. സിപിഎം അനുഭാവികളുടെ പ്രതിഷേധം എന്ന നിലയിലാണ് കുറ്റ്യാടിയില്‍ പ്രകടനം നടത്തുന്നത്.
Also Read- CPM Candidate List| 12 വനിതകളുമായി സിപിഎം സ്ഥാനാർഥി പട്ടിക; പ്രത്യേകതകൾ അറിയാം
advertisement
കഴിഞ്ഞ ദിവസങ്ങളിലും കുറ്റ്യാടിയില്‍ സി പി എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതിഷേധം നടന്നിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുകപോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. പാര്‍ട്ടി നേതൃത്വം നിലപാട് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടുതല്‍ പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നുമാണ് പ്രവര്‍ത്തകരുടെ നിലപാട്.
Also Read- CPM പട്ടികയിൽ 4 പേര്‍ 30 വയസില്‍ താഴെ; : 5 മന്ത്രിമാരുൾപ്പെടെ 33 MLAമാർ മത്സരിക്കാനില്ല
പാര്‍ട്ടി അംഗങ്ങളുള്‍പ്പെടെ നടത്തിയ പ്രതിഷേധത്തെ സിപിഎം ഗൗരവമായാണ് കാണുന്നത്. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. കുറ്റ്യാടി മണ്ഡലം കേരളകോണ്‍ഗ്രസ് എം വിഭാഗത്തിന് വിട്ട് നല്‍കിയെന്ന പേര് പറഞ്ഞ് തന്റെ പേരും ഫോട്ടോയും വെച്ച് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ അഭ്യർഥിച്ചിരുന്നു.
ഇടതുപക്ഷ സര്‍ക്കാറിന്റെ തുടര്‍ഭരണ സാധ്യതക്ക് മങ്ങലേല്‍പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുത്. സി പി എം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണെന്നുമായിരുന്നു കെ പി കുഞ്ഞമ്മദ് കുട്ടിയുടെ പോസ്റ്റ്. എന്നാല്‍ പോസ്റ്റിനടിയിലും കുഞ്ഞമ്മദ് കുട്ടി തന്നെയാണ് കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിയെന്നും കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ കുറ്റ്യാടിയില്‍ വേണ്ടെന്നുമുള്ള നിരവധി കമന്‍റുകളുണ്ട്. കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും മുന്‍ എംഎല്‍എ കെ കെ ലതികയ്ക്കും എതിരെയാണ് വാട്ട്സ്അപ്പ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളധികവും. കെ പി കുഞ്ഞമ്മദ് കുട്ടിയെ ഒതുക്കാനുള്ള ശ്രമമാണെന്ന ആരോപണം ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുന്നു. കുറ്റ്യാടി സീറ്റിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെത്തുടര്‍ന്ന് ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങളും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.