ബിജെപി പ്രവര്‍ത്തകന്റെ തലയ്ക്കാണ് പരിക്ക്. ബൂത്ത് ഓഫിസില്‍ ബിജെപിക്കു വേണ്ടി സ്ലിപ്പ് എഴുതുന്നവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചതെന്ന് ബിജെപി പ്രവർത്തകർ പറയുന്നു. ബൂത്തും തല്ലിതകര്‍ത്തു. ബൂത്ത് ഓഫീസിൽ സ്ലിപ്പ് എഴുതാൻ ഇരുന്ന പെൺകുട്ടി അടക്കം നാലുപേർക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് സംഭവം. ബിജു കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും അനാമികയുടെ കൈ കത്തികൊണ്ട് കുത്തി കീറിയെന്നും ജ്യോതിയെ കസേര കൊണ്ട് മാരകമായി മർദ്ദിച്ചുവെന്നുമാണ് ബിജെപി ആരോപിക്കുന്നത്.
advertisement
ബൂത്ത് ഓഫീസിൽ പ്രവർത്തകർ ഇരിക്കെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബോർഡുകൾ വ്യാപകമായി നശിപ്പിക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരെ നിരവധി തവണ പോലീസിന് പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു. ഇന്നലെ രാത്രിയും ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് അക്രമം ആരംഭിച്ചപ്പോൾ തന്നെ സമീപത്തുള്ള പൊലീസിനെ അറിയിച്ചെങ്കിലും നടപടിയെടുക്കാൻ തയാറായില്ലെന്നും ഇവർ ആരോപിച്ചു.
Also Read- വോട്ടു ചെയ്യാൻ എത്തിയപ്പോൾ സെൽഫിയെടുക്കാൻ തിരക്ക്; ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി അജിത്
അതേസമയം, കഴക്കൂട്ടത്ത് സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാൽ ആവശ്യപ്പെട്ടു.
ബിജെപിയും സിപിഎമ്മും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച് വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മണ്ഡലത്തിൽ ബിജെപിയും, സിപിഎമ്മും മുന്നോട്ട് വെച്ച കാര്യങ്ങൾ വോട്ടർമാർ തള്ളിയ സാഹചര്യത്തിൽ അക്രമത്തിന്റെ പാതയാണ് ഇരുവരും സ്വീകരിക്കുന്നത്. കഴക്കൂട്ടത്ത് സമാധാനപരമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും, പൊലീസും ഇടപെടണമെന്നും ഡോ.എസ്.എസ്. ലാൽ ആവശ്യപ്പെട്ടു.