2005 മുതൽ ഇദ്ദേഹവും ഭാര്യ സുനിത അഷറഫും മാറി മാറി കൊച്ചി നഗരസഭയിൽ സ്വതന്ത്ര അംഗങ്ങളായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി സി.പി.എം മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ഇത്തവണ പാർട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്. എന്നാൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുത്തപ്പോൾ അഷറഫിനെ സി.പി.എം പരിഗണിച്ചില്ല.
Also Read- ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് ലീഗ് വിമതന്‍; കൊച്ചി കോർപറേഷനും എൽഡിഎഫിന്
കൗൺസിലിലെ സീനിയർ അംഗമായ തന്നെ പരിഗണിക്കാത്തതിൽ അഷറഫ് തൻ്റെ പ്രതിഷേധം പാർട്ടിയെ അറിയിച്ചിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റി പക്ഷേ ഇത് പരിഗണിച്ചില്ല. ജില്ലാ കമ്മിറ്റിയിലെ ആർക്കും അഷറഫിനെ അറിയില്ലെന്ന് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. യു.ഡി.എഫ്. റിബലായി ജയിച്ച സലിൽ മോനെ നഗരാസൂത്രണ സ്ഥിരം സമിതിയിൽ ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണയ്ക്കാനായിരുന്നു സി.പി.എം. തീരുമാനം. സലിൽ മോൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് പാർട്ടിക്ക് എം.എച്ച്.എം. അഷറഫ് രാജിക്കത്ത് നൽകി.
advertisement
കത്തിലെ വരികൾ ഇങ്ങനെയാണ്...
'പ്രീയ സഖാവ് റിയാദിൻ്റെ ശ്രദ്ധയിലേക്ക്,
ഞാനും എൻ്റെ ഭാര്യ സുനിത അഷറഫും 2005 മുതൽ 2015 വരെ സ്വതന്ത്രമായി മത്സരിച്ച് 15 വർഷം കോർപ്പറേഷനിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിരുന്ന വിവരം അറിയാമല്ലോ. സഖാവ് ദിനേശ് മണി, സഖാവ് മണിശങ്കർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ഈ പിന്തുണ നൽകിയിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ സി പി എമ്മിൽ വന്നിട്ടുള്ളൂ . പക്ഷേ എന്നെ ജില്ലാ കമ്മിറ്റിയിൽ അരും അറിയില്ലെന്ന സത്യം മനസ്സിലാക്കിയതു മുതൽ ഞാൻ മാനസികമായി വല്ലാത്ത സമ്മർദ്ദത്തിലാണ്. ആയതു കൊണ്ട് ഞാൻ പാർട്ടി മെംബർഷിപ്പും ബന്ധപ്പെട്ട മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗത്വവും രാജിവച്ചതായി അറിയിക്കുന്നു. ഇതു വരെ നൽകിയ എല്ലാ സഹായത്തിനും നന്ദി.എന്ന് വിശ്വസ്തതയോടെ എം.എച്ച്.എം. അഷറഫ് (അച്ചു) '
You may also like:കൊച്ചി കോർപറേഷനിലെ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു
സ്വതന്ത്രർ അടക്കം 36 പേരുടെ പിന്തുണയാണ് ഇനി എൽ.ഡി.എഫിനുള്ളത്. 74 അംഗ കൗൺസിലിൽ സി.പി.എമ്മിന് കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും ഭരണത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. അവിശ്വാസ പ്രമേയത്തിലടക്കം അഷറഫ് വോട്ട് മാറ്റി ചെയ്താൽ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് കൗൺസിലർ സ്ഥാനം നഷ്ടമാകും. എങ്കിലും സ്വതന്ത്രരുടെ പിന്തുണയിൽ ഭരണത്തിലെത്തിയ ഇടതുമുന്നണിക്ക് അടുത്ത അഞ്ച് വർഷവും ഇത് ഭീഷണിയാണ്.
ഇതിനിടെ സ്ഥിരം സമിതിയിലെ വിവിധ കമ്മിറ്റികളിലെ ചെയർമാൻമാരെ ഇന്ന് തെരഞ്ഞെടുത്തു. കൊച്ചി കോർപ്പറേഷൻ നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ബിജെപി അംഗം പ്രീയ പ്രശാന്ത് വിജയിച്ചു. ആദ്യമായാണ് കൊച്ചി കോർപ്പറേഷനിൽ ബിജെപിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവി ലഭിക്കുന്നത്. കൗൺസിലിൽ 5 അംഗങ്ങളാണ് ബി ജെ പി ക്കുളളത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി യു.ഡി.എഫിലെ സുനിതാ ഡിക്സനും തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ലീഗ് വിമതർ ടി.കെ. അഷറഫ്, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സ്വതന്ത്രൻ സലിൽ മോൻ എന്നിവർ ചെയർമാൻമാരായി. വികസന കാര്യം, ക്ഷേമകാര്യം, വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽ.ഡി.എഫ്. അംഗങ്ങൾ വിജയിച്ചു.