കൊച്ചി: കൊച്ചിയിൽ മുസ്ലീം ലീഗ് വിമതന്റെ പിന്തുണ ഇടതുമുന്നണിക്ക്. ഇതോടെ കോർപറേഷൻ ഭരണം ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് സൂചന. കോർപറേഷനില്‍ ജയിച്ച വിമതരേയും സ്വതന്ത്രരേയും ഒപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫും എൽഡിഎഫും. ഇതിനിടെയാണ് ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതൻ ടി കെ അഷ്റഫ് രംഗത്തെത്തിയത്.
പാർട്ടി തന്നോട് അനീതി കാണിച്ചുവെന്നും അതിനാല്‍ കൂടുതല്‍ സീറ്റുകളുള്ള മുന്നണിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായും ടികെ അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കൊച്ചി കോര്‍പ്പറേഷനില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഭരണത്തിലെത്തുമെന്ന് ഉറപ്പായി. കൊച്ചി കോർപറേഷൻ രണ്ടാം ഡിവിഷനില്‍ നിന്നാണ് ടി കെ അഷ്‌റഫ് വിജയിച്ചത്. ഭൂരിപക്ഷമുള്ള മുന്നണിയുമായി സഹകരിക്കും. ഉപാധികളൊന്നും മുന്നോട്ടുവെയ്ക്കില്ലെന്നും ഇരു മുന്നണികളും പിന്തുണ തേടി വിളിച്ചിരുന്നുവെന്നും ടികെ അഷ്റഫ് പറഞ്ഞു.
74 അംഗ കൊച്ചി കോർപറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എന്‍ഡിഎ സ്ഥാനാര്‍ഥികളായ അഞ്ച് പേരും വിജയിച്ചു. കേവലഭൂരിപക്ഷം നേടാന്‍ 38 പേരുടെ പിന്തുണ വേണം. അതേസമയം ലീഗ് സ്വതന്ത്രന്‍ പിന്തുണച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് കോർപറേഷന്‍ ഭരിക്കാം. അതേസമയം സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് സിപിഎം വിമതനായി ജയിച്ച കെ പി ആന്റണി പറഞ്ഞു. ഇരു മുന്നണികളും പിന്തുണ തേടി വിളിച്ചിരുന്നു, ഇന്ന് വൈകുന്നേരത്തോടെ അന്തിമതീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.