പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കുകയാണ് ലക്ഷ്യം. മന്ത്രി ആര്‍ ബിന്ദു ഉള്‍പ്പെടെ നിരവധി പേര്‍ നൃത്തം ആസ്വദിക്കാന്‍ എത്തിയിരുന്നു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഈ മാസം 21 ന് നടക്കുന്ന പരിപാടിയില്‍ നിന്നാണ് മന്‍സിയയെ ഒഴിവാക്കിയത്. അഹിന്ദുവാണെന്ന കാരണം പറഞ്ഞാണ് കൂടല്‍മാണിക്യം ക്ഷേത്രക്കമ്മിറ്റി നൃത്തത്തില്‍ നിന്ന് വിലക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
advertisement
മന്‍സിയക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐയും നേരത്തെ രംഗത്തെത്തിയിരുന്നു. മതത്തിന്റെ പേരില്‍ മന്‍സിയ എന്ന പ്രതിഭാധനയായ കലാകാരിക്ക് കൂടല്‍ മാണിക്യക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങള്‍ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.
മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്‍കിയപ്പോള്‍ അംഗീകരിക്കുകയും പിന്നീട് അവര്‍ ഹിന്ദുമതത്തില്‍ പെട്ടയാളല്ലെന്ന് മനസിലായപ്പോള്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ഇത് സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയാണ് മന്‍സിയ. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം എ ഭരതനാട്യം ഒന്നാം റാങ്കോടെയാണ് പാസായത്.
മന്‍സിയയ്ക്ക് ഐക്യദാർഢ്യവുമായി നർത്തകി ദേവിക സജീവൻ രംഗത്തെത്തിയിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനം ഉപേക്ഷിച്ചുകൊണ്ടാണ് ദേവിക മന്‍സിയക്ക് ഐക്യദാർഢ്യവുമായി എത്തിയത്. ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രകടനത്തിൽ വിട്ടുനിൽക്കുന്നുവെന്നാണ് ദേവിക അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദേവിക ഇക്കാര്യം അറിയിച്ചത്.