ആഗസ്റ്റ് ഏഴിന് രാവിലെ എട്ടരയോടെയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടിയെന്നും നിരവധി ലയങ്ങൾ മണ്ണിനടിയിലാണെന്നുമുള്ള വിവരം അറിയുന്നത്. പെട്ടിമുടിയിൽ മാത്രമല്ല, മൂന്നാർ പ്രദേശത്താകെ വൈദ്യുതി ബന്ധം തകരാറിലായതിനാൽ, ഒരാൾ മൂന്നാറിൽ നേരിട്ട് വന്നാണ് വിവരം അറിയിക്കുന്നത്. അപ്പോൾ തന്നെ പുറപ്പെട്ടു. മറയൂർ റോഡിലെ പെരിയവര താൽക്കാലിക പാലം തകർന്ന് കിടക്കുന്നതിനാൽ, കോളനി വഴി കറങ്ങിയാണ് പോകേണ്ടി വന്നത്. അവിടെ എത്തുമ്പോഴേക്കും, ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. ഇന്നലെ വരെയുണ്ടായിരുന്ന ലയങ്ങളുടെ സ്ഥാനത്ത് പാറകളും ചെളിയും മണ്ണും. അതിനിടിയിൽ നിന്നും ഒരു കരച്ചിൽ പോലും പുറത്ത് വന്നിരിക്കില്ല, കുഞ്ഞുങ്ങളും മുതിർന്നവരും അടക്കമുളളവരെ മരണം വിളിച്ച് കൊണ്ട് പോയപ്പോൾ അവർക്ക് ദൈവമെ എന്ന് വിളിക്കാൻ പോലും കഴിഞ്ഞിരിക്കില്ല. അല്ലെങ്കിൽ ആ മലവെള്ള പാച്ചിലിൽ അവരുടെ ശബ്ദം തൊട്ടപ്പുറത്തുള്ള ലയങ്ങളിലും എത്തിയിരിക്കില്ല.
advertisement
എന്നെ അറിയുന്ന, ഞാൻ അറിയുന്നവരാണല്ലോ ഈ മണ്ണിനടിയിൽ എന്ന ചിന്തയിൽ എന്ത് ചെയ്യണമെന്ന് അറിയുമായിരുന്നില്ല. നാല് പതിറ്റാണ്ടായി ഞാൻ വന്ന്പോയിരുന്ന വീടുകൾ. എത്രയോ തവണ ചായ കുടിച്ച കാന്റീൻ, സന്തത സഹചാരിയെ പോലെ എല്ലാ തെരഞ്ഞെടുപ്പ്കാലത്തും എനിക്കൊപ്പം ഇടമലക്കുടിയിലെ ആദിവാസി കോളണികൾ കയറിയിറങ്ങിയിരുന്ന മുൻ പഞ്ചായത്തംഗം അനന്ത ശിവന്റെയും റഫേലിൻറയും കുടുംബാംഗങ്ങൾ. എന്നെ മാമായെന്ന് വിളിച്ചിരുന്ന കുട്ടികൾ, തമ്പിയെന്ന് വിളിച്ചിരുന്ന മുതിർന്നവർ, തലൈവരേ എന്ന് വിളിച്ചിരുന്നവർ….അവരൊക്കെയാണ് ഈ മണ്ണിനടിയിൽ. തലേന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നവരാണ് അവരൊക്കെ, തുടർച്ചയായി പെയ്തിറങ്ങിയിരുന്ന മഴയിൽ വൈദ്യുതിയും ഫോൺ ബന്ധങ്ങളും ഇല്ലാതിരുന്നതിനാൽ, അവർ നേരത്തെ പുതുച്ച് മൂടി കിടന്നിരിക്കണം.
പൊതുപ്രവർത്തനം ആരംഭിക്കുന്ന കാലത്ത് തുടങ്ങിയതാണ് പെട്ടിമുടിയുമായുള്ള സൗഹൃദം. ഇടമലക്കുടിയുടെ ഇടത്താവളമെന്ന നിലയിൽ പെട്ടിമുടിയിൽ വിശ്രമിച്ചായിരുന്നു യാത്ര. തൊഴിലാളികളുടെ മകനെന്ന നിലയിലും പലരും ബന്ധുക്കൾ എന്ന നിലയിലുമുള്ള അടുപ്പം. പക്ഷെ, ഉരുൾപൊട്ടൽ ആ ബന്ധത്തെ അറുത്തു മുറിച്ചു.
ആദ്യദിവസം 26 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പരിയചയമുള്ള ഓരോത്തരുടെയും ചേതനയറ്റ ശരീരം കണ്ടെടുക്കുമ്പോഴും ദുഃഖം താങ്ങാൻ കഴിയുമായിരുന്നില്ല. അന്ന് അവരെ സംസ്കരിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടം പൂർത്തിയാകാത്തതും ഒരു മുറ്റത്ത് ഒന്നിച്ച് ജീവിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കണമെന്ന പൊതു അഭിപ്രായവുമായിരുന്നു കാരണം. പിറ്റേന്നാണ് രാജമല ശ്മശാനത്തിലേക്കുള്ള അന്ത്യയാത്ര. അടുത്ത ദിവസം 16പേരെ കിട്ടി. ഇനിയും മൃതദേഹങ്ങൾ ലഭിക്കാനുണ്ട്. 70 പേർ ഉണ്ടായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
ലയങ്ങൾക്ക് പിന്നിലൂടെ ഒഴുകുന്ന ആറ്റിലേക്കാണ് മലവെള്ളം അവരെ കൊണ്ട് പോയത്. പലരുടെയും മൃതദേഹങ്ങൾ കിട്ടിയത് കിലോമീറ്ററുകൾ അകലെ ആറ്റിൻകരയിൽ നിന്നാണ്.സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള ഈ എസ്റ്റേറ്റിൽ പ്രകൃതിയെ നോവിക്കുന്ന പ്രവർത്തനങ്ങൾ ഒന്നുമില്ല. എന്നിട്ടും എന്ത് കൊണ്ട് ഉരുൾപൊട്ടി. ഏതാണ്ട് രണ്ട് കിലോ മീറ്റർ മുകൾ ഭാഗത്തുള്ള പെട്ടിമുടി ചോലയിൽ നിന്നാണ് ഉരുൾപൊട്ടി വന്നത്. ആ ചോലയിൽ നിന്നും ഉൽഭവിക്കുന്ന അരുവിക്കൊപ്പം ഭീമൻ പാറകളും കല്ലുകളും മലവെള്ളവും ഒഴുകി വന്നു. ഉറക്കെ കരയുന്നതിന് മുമ്പ് ആ ലയങ്ങളിൽ ഉറങ്ങിയിരുന്നവരെ വിധി തട്ടിയെടുത്തിരിക്കണം. തോട്ടംതൊഴിലാളികളുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ നട്ടു വളർത്തിയ തേയില ഇന്നുവരെ അവരെ ചതിച്ചിട്ടില്ല. പക്ഷെ,……….ഇത് എങ്ങനെ. നാളെ എവിടെയും സംഭവിക്കാം.അതുകൊണ്ട് തന്നെ ഭൗമശാസ്ത്ര കേന്ദ്രം മൂന്നാറിലെ മാറിയ സാഹചര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തണം.
ലോകമാകെ പെട്ടിമുടിയുടെ ദുഃഖം കണ്ടു. ഗവർണറും മുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമൊക്കെ നേരിൽ വന്ന് ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ദുഃഖത്തിൽ പങ്ക് ചേർന്നു. കേരളത്തിൽ മറ്റൊരു ഉരുൾപൊട്ടലിലും ഇത്രയേറെ പേർ മരിച്ചിട്ടില്ല. എന്നിട്ടും പൊതുസമൂഹം മറ്റ് ചില വിഷയങ്ങൾക്ക് ഒപ്പമാണ്. പാവപ്പെട്ട തൊഴിലാളികളാണ് മരിച്ചത്. അതും പട്ടികജാതിക്കാർ. ആ പരിഗണനയെങ്കിലും നൽകണം.
ഞാനടക്കം ലയത്തിൽ ജനിച്ച് വളർന്നവരാണ്. 1951ൽ പ്ലാന്റേഷൻ ലേബർ ആക്ട് വരുമ്പോൾ, അന്നത്തെ സാഹചര്യത്തിൽ രണ്ട് മുറി വീട് മതിയായിരുന്നു. എന്നാൽ, ഇന്നതല്ല. കാലം മാറി. കുട്ടികൾ ഉയർന്ന വിദ്യാഭ്യാസം നടത്തുന്നു. അവർക്ക് പഠിക്കാനുള്ള അന്തരീക്ഷമുണ്ടാകണം. അടുക്കളയിൽ കുടുംബം നടത്താൻ കഴിയില്ല.പണ്ടൊക്കെ വിവാഹിതരാകുന്ന മക്കൾ അടുക്കളയിലാണ് കിടന്നിരുന്നത്. മുതിർന്നവർ ഹാളിലും. ഇന്നത്തെ ജീവിത സാഹചര്യമനുസരിച്ച് നാല് മുറികളോട് കൂടിയ വീട് വേണം. ഇക്കാര്യം പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ പറഞ്ഞതാണ്. മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പറഞ്ഞു. ഇതേ തുടർന്നാണ് ലൈഫ് പദ്ധതി കൊണ്ട് വന്നത്. അതു പോരാ, തോട്ടം തൊഴിലാളികൾക്കായുള്ള ഭവന പദ്ധതിയാണ് വേണ്ടത്.
കോളനുകളിലോ ലൈഫ് പദ്ധതിയുടെ ഫ്ലാറ്റുകളിലോ കഴിയേണ്ടവരല്ല, തോട്ടം തൊഴിലാളികൾ. അവരാണ് തേയിലയിലൂടെ കേരളത്തിൻറ സമ്പദ്ഘടന വളർത്തിയവർ. അവരുടെ മുൻതലമുറയാണ് കേരളത്തിൻറ തൊഴിൽ സംസ്കാരത്തിൽ നിന്നും ജാതിവ്യവസ്ഥയെ ഇല്ലാതാക്കിയത്.
TRENDING NEET JEE Exams നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റില്ല; വിദ്യാർഥികളുടെ ഭാവി അപകടത്തിലാകും: സുപ്രീം കോടതി [NEWS]COVID 19| ജീവൻരക്ഷാ മരുന്ന് നൽകാൻ പ്രത്യേക സമ്മതപത്രം വേണ്ട; ചികിത്സാ മാർഗനിർദേശം പരിഷ്കരിച്ച് ആരോഗ്യവകുപ്പ് [NEWS] Mobile App | തെങ്ങിൽ കയറാൻ ആളു വേണോ? ആപ്പ് ഉണ്ടല്ലോ.... മൊബൈൽ ആപ്പ് ഉണ്ടല്ലോ...[NEWS]
രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലിനും നിരവധി പേർ സഹകരിച്ചു. ഡീൻ കുര്യാക്കോസ് എം.പി, എസ് രാജേന്ദ്രൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിന്റുമാരായ കറുപ്പസ്വാമി, സുരേഷ്കുമാർ, ജില്ല പഞ്ചായത്തംഗം വിജയകുമാർ, കളക്ടർ എച്ച് ദിനേശൻ, സബ് കളക്ടർ പ്രേംകൃഷ്ണൻ, പൊലീസ്, ഫയർഫോഴ്സ്, എൻ.ഡിആർഎഫ്, മൂന്നാറിലെ അഡ്വഞ്ചർ അക്കാദമിയുടെയും മ്യുസിന്റയും അംഗങ്ങൾ, കണ്ണൻ ദേവൻ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ എല്ലാം മറന്ന് രംഗത്തിറങ്ങിയവരാണ്.
(മുന്‍ ദേവികുളം എംഎൽഎയായിരുന്നു എ കെ മണി കെപിസിസിയുടെയും ഐഎൻടിയുസിയുടെയും നേതാവാണ് )