അറബിക്കടല്‍, ചാലിയാര്‍ പുഴ തീരങ്ങളിൽ നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷി സങ്കേതം, കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, അപൂര്‍വ്വ കണ്ടല്‍ച്ചെടികളുടെ പച്ചപ്പു നിറഞ്ഞ കണ്ടൽക്കാടുകള്‍ എന്നിങ്ങനെ വിവിധ ആകര്‍ഷണങ്ങളാണ് ബേപ്പൂരിലുള്ളത്. കൂടാതെ കലാസാംസ്കാരിക തനിമയും, ഭക്ഷണ വൈവിധ്യവും, ഗ്രാമീണ ജീവിത രീതികളും ഉള്‍പ്പെടെ ഒരു വിനോദസഞ്ചാര സഞ്ചാര കേന്ദ്രത്തിനു ആവശ്യമായ എല്ലാ ഘടകങ്ങളും ബേപ്പൂരിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
ബേപ്പൂര്‍ ടൂറിസം ഡെസ്റ്റിനേഷനെ ലോകത്തെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കി മാറ്റുന്നതിനുള്ള ഒരു സമഗ്ര ടൂറിസം വികസന പദ്ധതിയാണ് കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.- മന്ത്രി കൂട്ടിച്ചേർത്തു
advertisement
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ രൂപേഷ്‌കുമാർ കൺവീനറും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അംഗങ്ങളുമായിട്ടുള്ള കമ്മിറ്റിപദ്ധതിയുടെ മേൽനോട്ടം വഹിക്കും. നാലുവർഷംകൊണ്ട് വിവിധ ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 2024 ൽ ബേപ്പൂരിനെ ഒരു അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Also read- സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നാളെ ഗവർണറുടെ ഉപവാസ സമരം; സംസ്ഥാന ചരിത്രത്തിൽ ആദ്യം
ബേപ്പൂരിൽ നടക്കുന്ന മറ്റ് ടൂറിസം വികസന പദ്ധതികളും ഈ പദ്ധതിയിലൂടെ ഏകോപിപ്പിച്ച് നടപ്പിലാക്കും. നാലു വർഷക്കാലം കൊണ്ട് 1000 പേർക്ക് പരിശീലനം നൽകുകയും കുറഞ്ഞതു 500 ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ പദ്ധതിപ്രദേശത്ത് നിലവിൽ വരികയും ചെയ്യും. ആവശ്യമായ അടിസ്ഥാന സൗകര്യ വികസനവും ടൂറിസം വകുപ്പ് നടപ്പിലാക്കും.
പ്രദേശത്ത് വികസിപ്പിക്കേണ്ട ടൂറിസം പദ്ധതികളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കരട് ലിസ്റ്റ് തയ്യാറാക്കല്‍, സ്പെഷ്യൽ ടൂറിസം ഗ്രാമ സഭകള്‍, സ്റ്റോക് ഹോള്‍ഡര്‍മാര്‍ക്കും ഇൻവെസ്റ്റർമാർക്കുമുള്ള യോഗങ്ങൾ, ടൂറിസം റിസോഴ്‌സ് മാപ്പിംഗ്, തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള വിവിധ പരിശീലനങ്ങള്‍, ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍ വീഡിയോകൾ, ബ്ലോഗര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവർക്കായുള്ള ഫീല്‍ഡ് ട്രിപ്പുകളും പദ്ധതിയുടെ ഭാഗമായി നടത്താനും തീരുമാനമായി.
ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ, അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. വേണു വി, കോഴിക്കോട് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
