തിരുവനന്തപുരം: സ്ത്രീകൾക്കെതിരേ സംസ്ഥാനത്ത് വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരേ പരസ്യ പ്രതിഷേധവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വൈകിട്ട് നാലര മുതൽ ആറു മണി വരെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഗവർണറുടെ ഉപവാസം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ പരസ്യ പ്രതിഷേധത്തിന് തയാറെടുക്കുന്നത്.
സ്ത്രീ സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഗാന്ധി സംഘടനകൾ നാളെ ഉപവാസ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ എട്ടു മുതൽ വൈകിട്ട് ആറുമണി വരെയാണ് ഉപവാസം. കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലാണ് സമരം. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി തുടർന്നുള്ള ദിവസങ്ങളിൽ ഗാന്ധിയൻ സംഘടനകൾ സoയുക്തമായി നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും നാളെ ഗവർണർ നിർവഹിക്കും.
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് ഗവർണർ സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഗവർണർ വൈകാരികമായാണ് അന്ന് സംസാരിച്ചത്. വിസ്മയ തനിക്ക് മകളെപ്പോലെയാണ്. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെൺകുട്ടികളും മകളെപ്പോലെയാണ്. വിസ്മയയുടെ വീട് സന്ദർശിച്ചപ്പോൾ താൻ ഏറെ വികാരാധീനനായെന്നും അന്ന് ഗവർണർ പറഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരെ കേരളത്തിൽ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണം. സ്ത്രീധനം എന്ന സാമൂഹിക തിന്മ തുടച്ചു മാറ്റപ്പെടണം. ഇതിനായി യുവാക്കൾ തന്നെ രംഗത്തിറങ്ങണം.
വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം തുടങ്ങി എല്ലാ രംഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. സ്ത്രീധനം പോലുള്ള കുറ്റകൃത്യങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. സ്ത്രീധനം ആവശ്യപ്പെടുന്നതും നൽകുന്നതും ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. സ്ത്രീധനം കൊടുക്കുന്നു എന്നറിഞ്ഞാൽ വിവാഹത്തിന് പങ്കെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. ആൺ വീട്ടുകാർ സ്ത്രീധനം ചോദിച്ചാൽ ആ ബന്ധവുമായി പെൺവീട്ടുകാർ മുന്നോട്ടുപോകരുതെന്നും ഗവർണർ വികാരാധീനനായി പറഞ്ഞിരുന്നു. അതിൻറെ തുടർച്ചയാണ് ഇപ്പോഴത്തെ സമരം എന്നാണ് വിലയിരുത്തൽ.
എന്നാൽ ഗവർണറുടെ സമരത്തിലെ രാഷ്ട്രീയവും ചർച്ചയാകുകയാണ്. സംസ്ഥാന സർക്കാരിനെതിരെ പല വിഷയങ്ങളിലും കടുത്ത നിലപാടെടുത്ത ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു പ്രതിഷേധത്തിന് തയാറാകുന്നത് സർക്കാരിനും തിരിച്ചടിയായാണ്. അതിലെ രാഷ്ട്രീയമാകും വരും ദിവസങ്ങളിൽ ചർച്ചയാകുക.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.