അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സർക്കാർ പദ്ധതിക്കാണെന്നും, ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യൂണിടാകും കോൺസുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാറെങ്കിലും ഇതിലെ രണ്ടാം കക്ഷി സർക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സർക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതിൽ സർക്കാരിന് ബാദ്ധ്യതയില്ലെങ്കിൽ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ കോൺസുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും ചോദ്യമുണ്ട്.
കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ വിദേശ ധനസഹായം സ്വീകരിച്ചുവെന്ന കേസിൽ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമാതാക്കളായ യൂണിടാക് ബിൽഡേഴ്സിനെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. സ്ഥാപനത്തിന്റെ ഓഫീസിൽ ഇന്നലെ പരിശോധനയും നടത്തി. കേസിൽ ഒന്നാം പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലുളള ലൈഫ് മിഷൻ ഓഫീസിലും വൈകാതെ പരിശോധന ഉണ്ടാകുമെന്നാണ് വിവരം.
advertisement
20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നെന്നു ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതിനാൽ കേസ് ഏറ്റെടുക്കാൻ സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ അനുമതി ആവശ്യമില്ല.
ലൈഫ് മിഷന്‍ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യുണിടാക് എംഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് അനിൽ അക്കര എം.എൽ.എ നൽകിയിരുന്ന പരാതിയിലെ ആവശ്യം. വടക്കാഞ്ചാരിയിലെ 2.17 ഏക്കറില്‍ 140 ഫ്ലാറ്റ് നിര്‍മിക്കുന്നതിന് 2019 ജൂലൈ 11നാണ് സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രസന്റുമായി ധാരണയിലെത്തിയത്.