റൂൾസ് ഓഫ് ബിസിനസിൻ്റെ ഒന്നാം ഭാഗത്തിൽ ഭേദഗതി വരുത്തിയിട്ട് 20 വർഷത്തിലധികമായി. രണ്ടാം ഭാഗത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റൂൾസ് ഓഫ് ബിസിനസിൽ കാലോചിതമായ ഭേദഗതികൾ അനിവാര്യമായി വരാറുണ്ട്. ഉദാഹരണമായി കോവിഡ്- 19 ൻ്റെ പ്രത്യേക സാഹചര്യത്തിൽ മന്ത്രിസഭാ യോഗം ഓൺലൈനായി ചേരുന്നു. ഇതിന് നിലവിലുള്ള റൂൾസ് ഓഫ് ബിസിനസിൽ വ്യവസ്ഥയില്ല. ധനകാര്യ വകുപ്പുമായി ആലോചിക്കേണ്ട വിഷയങ്ങളിലെ തുകയുടെ പരിധി 20 വർഷം മുമ്പ് നിശ്ചയിച്ചതാണ്. അത് കാലോചിതമായി ഉയർത്തേണ്ടതുണ്ട്. കാലഹരണപ്പെട്ട ചില സംജ്ഞകൾ ഒഴിവാക്കേണ്ടതുണ്ട്. ചില തസ്തികകൾ ഒഴിവാക്കേണ്ടതുണ്ട്. പുതിയ കാലത്തിൻ്റെ ആവശ്യമനുസരിച്ച് പുതിയ തസ്തികകൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഭരണത്തിന് വേഗത കൂട്ടാനും കൂടുതൽ സുതാര്യമാക്കാനും ആവശ്യമായ ഭേദഗതികളാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
advertisement
Also Read ഭാഗ്യലക്ഷ്മിയ്ക്ക് സംരക്ഷണമൊരുക്കി പൊലീസ്; അറസ്റ്റ് ചെയ്യരുതെന്ന് ഉന്നതതല നിർദേശം
റൂൾസ് ഓഫ് ബിസിനസിൽ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ഔദ്യോഗിക തലത്തിൽ തയാറാക്കിയ ഭേദഗതിയുടെ കരടാണ് കാബിനറ്റിനു മുന്നിൽ വന്നത്. കാബിനറ്റ് ആ കരട് സബ് കമ്മിറ്റിയുടെ പരിശോധനക്കായി വിട്ടു. സബ് കമ്മിറ്റി ആ കരട് പരിശോധിച്ച് കാബിനറ്റിനു മുന്നിൽ വെക്കും. കാബിനറ്റ് അംഗീകരിച്ചാണ് അത് ഗവർണർക്ക് അയക്കുക . ഗവർണർ അംഗീകരിച്ചാൽ മാത്രമേ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ഭരണഘടനാപരമായി പ്രാബല്യത്തിൽ വരികയുള്ളൂ. ഇത് നിയമസഭ പരിഗണിക്കേണ്ടതില്ല. അടുത്ത കാലത്തായി സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായി മാധ്യമങ്ങൾ നടത്തിവരുന്ന പ്രചാരണരീതിയുടെ തുടർച്ചയാണിത്.
ഇതുമായി ബന്ധപ്പെട്ട ഒരു വസ്തുതയും മനസ്സിലാക്കാതെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നത്. വസ്തുതാപരമല്ലാത്ത ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് ഉചിതമായില്ലെന്നും എ.കെ ബാലൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
