തിരുവനന്തപുരം: ജാമ്യമില്ലാ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ സംരക്ഷിച്ച് സംസ്ഥാന പൊലീസ്. പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക്
ഉന്നതതല നിർദേശം ലഭിച്ചു. സർക്കാർ തീരുമാനപ്രകാരമാണ് പ്രതികളുടെ അറസ്റ്റ് ഒഴിവാക്കിയതെന്നാണ് സൂചന.
സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ നടപടിയെ മന്ത്രി കെ കെ ശൈലജ അടക്കമുള്ളവർ പരസ്യമായി പിന്തുണച്ചിരുന്നു. ഭാഗ്യലക്ഷ്മിയെ അറസ്റ്റ് ചെയ്താൽ തിരിച്ചടിയാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ വിമർശനമുയരുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെ തമ്പാനൂർ പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതികളുടെ സുഹ്യത്തുക്കളുടെയടക്കം വീടുകളിൽ പോലീസ് വിവരശേഖരണവും നടത്തി. മൂന്നു പേരും എവിടെയുണ്ടെന്ന കൃത്യമായ വിവരം പൊലീസിന് ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ് വേണ്ടെന്ന നിർദേശം മുകളിൽ നിന്നെത്തിയത്.
രണ്ടുദിവസം അവധിയായതിനാൽ അറസ്റ്റ് ഉണ്ടായാൽ പ്രതികൾ റിമാൻഡിലാകും. ഇക്കാര്യം മുൻകൂട്ടി കണ്ടാണ് അറസ്റ്റ് തടയാൻ തീരുമാനമായത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ കെ പി ജയചന്ദ്രൻ ന്യൂസ് 18 നോട് പറഞ്ഞിരുന്നു.
വിജയ് പി നായരെ ലോഡ്ജിൽ അതിക്രമിച്ചു കയറി മർദ്ദിച്ചുവെന്നും, ലാപ്ടോപ് അടക്കം മോഷ്ടിച്ചുവെന്നുമാണ് കേസ്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.