ജസ്റ്റിൻ എന്ന കോണ്‍ഗ്രസ് പ്രവർത്തകനാണ് വീടിന് മുകളിൽ കയറി പ്രതിഷേധിച്ചത്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പുനൽകിയാലേ താഴെ ഇറങ്ങൂവെന്ന് വിളിച്ചുപറഞ്ഞായിരുന്നു പ്രവർത്തകന്റെ പ്രതിഷേധം. ഒടുവിൽ ഉമ്മൻചാണ്ടി ജസ്റ്റിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രിയപ്പെട്ട നേതാവ് സമാധാനപ്പിച്ചതോടെയാണ് ജസ്റ്റിൻ താഴെ ഇറങ്ങിയത്. ഹൈക്കമാൻഡ് അല്ല, ആരു ശ്രമിച്ചാലും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ നിന്ന് മാറാൻ അനുവദിക്കില്ലെന്ന് ജസ്റ്റിൻ പറഞ്ഞു.
advertisement
''സാർ വിളിച്ച്, ആശങ്കപ്പെടാൻ യാതൊന്നുമില്ലെന്ന് ഉറപ്പുനൽകിയ ശേഷമാണ് ഞാൻ താഴെ ഇറങ്ങിയത്. പക്ഷെ പുതുപ്പള്ളിയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ശ്രമിച്ചാൽ ഇതിലും വലിയ പ്രതിഷേധമുണ്ടാകും. ഹൈക്കമാൻഡോ, സോണിയാ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ ആരായാലും ഉമ്മൻചാണ്ടിയെ മാറ്റാൻ ശ്രമിച്ചാൽ ഞങ്ങൾ സമ്മതിച്ചുതരില്ല.''- ജസ്റ്റിൻ പറഞ്ഞു.
ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന് വാർത്തകൾ വന്നതോടെയാണ് അദ്ദേഹത്തിന്റെ ജന്മ നാടായ പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. സീറ്റു ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തുന്ന സമയത്തായിരുന്നു പ്രതിഷേധം. ഉമ്മൻചാണ്ടിയെത്തിയ കാറിന് ചുറ്റും പ്രവർത്തകർ വളഞ്ഞു. പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകരുടെ വികാര പ്രകടനം. ഉമ്മന്‍ചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് അണികളുടെ പ്രതിഷേധം. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. വനിതാ പ്രവര്‍ത്തകരടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. അമ്പത് വര്‍ഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
അതേ സമയം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സിരിക്കും. സംസ്ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുകയാണ് വേണ്ടതെന്ന് കെ സി ജോസഫ് പറഞ്ഞു. താന്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി സി സി നേതൃത്വം എഐസിസിക്ക് കത്തയച്ചു.
കേരളത്തില്‍ ബിജെപിയുടെ ഏകസീറ്റായ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഒരു പ്രമുഖ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് ബിജെപിയെ നേരിടുന്നത് സംസ്ഥാനത്താകെ അനുകൂല പ്രതികരണമുണ്ടാക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.