ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളിൽ 81 എണ്ണത്തിലെയും സ്ഥാനാർതികളെ തീരുമാനിച്ചു. പത്തെണ്ണത്തില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവർ മാധ്യമങ്ങളെ അറിയിച്ചു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്നകേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. മുല്ലപ്പള്ളി ഡൽഹിയിൽ തുടരും. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കേരളത്തിലേക്ക് മടങ്ങും.
വിശദമായ ചർച്ച വേണ്ടതിനാലാണ് പത്തു സീറ്റുകളിൽ തീരുമാനം ആകാത്തതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിസന്ധി ഇല്ലെന്നും വൈകാനുള്ള കാരണം പട്ടിക വരുമ്പോൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തൃപ്തികരമായ തീരുമാനം എടുക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും ഒരാൾ രണ്ടു മണ്ഡലത്തിൽ മത്സരിക്കില്ലന്നും ഇരുവരും വ്യക്തമാക്കി.
Also Read കോൺഗ്രസ് നേതാവ് എൽഡിഎഫ് സീറ്റിന് ശ്രമിച്ചെന്ന ജിൻസിന്റെ ആരോപണം; പിറവത്ത് യുഡിഎഫ് യോഗത്തിൽ കയ്യാങ്കളി
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേമം ഉള്‍പ്പെടെ 10 സീറ്റുകള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അക്കാര്യത്തില്‍ക്കൂടി തീരുമാനം ഉണ്ടായശേഷമാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.
മുസ്ലിം ലീഗിന് 27 സീറ്റുകള്‍ നല്‍കി. കേരള കോണ്‍ഗ്രസിന് 10 സീറ്റുകള്‍ നല്‍കും. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് തിരുവല്ല, തൃക്കരിപ്പൂര്‍ എന്നിവയാണിത്. ആര്‍എസ്പിക്ക് അഞ്ച് സീറ്റുകള്‍- മട്ടന്നൂര്‍, ചവറ, കുന്നത്തൂര്‍, ഇരവിപുരം, ആറ്റിങ്ങല്‍. എന്‍സിപിക്ക് രണ്ട് സീറ്റ്- എലത്തൂര്‍, പാല. ജനതാദള്‍- മലമ്പുഴ. സിഎംപി- നെന്മാറ. കേരള കോണ്‍ഗ്രസ് ജേക്കബ്- പിറവം. ആര്‍എംപി- വടകരയില്‍ രമ മത്സരിക്കുകയാണെങ്കില്‍ യുഡിഎഫ് പിന്തുണയ്ക്കും.
Also Read ചെന്നൈയിലെ കുപ്പത്തൊട്ടികൾ നിബിഡ വനമാക്കി മാറ്റി ഐഎഎസ് ഉദ്യോഗസ്ഥൻ
പേരാമ്പ്രയും പുനലൂരും മുസ്‍ലിം ലീഗിന് നൽകാനും കോൺഗ്രസ് യോഗത്തിൽ ധാരണയായി. എ.കെ.ആന്റണി, രാഹുൽ ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
എം.പിമാര്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെ മുരളീധരന്‍ മത്സരിക്കില്ലെന്നകാര്യം ഏകദേശം ഉറപ്പായി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എ.ഐ.സി.സി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മുരളീധരന്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും പോയെങ്കിലും ചില നിര്‍ണായക മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ടുകൊണ്ട് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പരസ്യമാക്കുകയായിരുന്നു.
ഏറ്റവും ശക്തമായ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ഏറ്റവും സാദ്ധ്യത കല്‍പിച്ചിരുന്ന നേതാവായിരുന്നു മുരളീധരന്‍. ഏറ്റവും ശക്തമായ സ്ഥാനാര്‍ത്ഥിയെ ആകും ഇവിടെ മത്സരിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Congress, Kerala Assembly Elections 2021, Kerala Assembly Polls 2021, Kpcc, Mullappalli ramachandran, Oomman chandy, Ramesh Chenithala