ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു. തന്റെ അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹിന്ദുമഹാസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായും പി സി ജോര്‍ജ് അറിയിച്ചു.
advertisement
''ബഹുമാനപ്പെട്ട കോടതി എനിക്ക് ജാമ്യം തന്നു. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷമുണ്ടാക്കരുത് എന്നാണ് കോടതി പറഞ്ഞത്. ഞാന്‍ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ അതില്‍ ഉറച്ചുനില്‍ക്കുന്നയാളാണ്. ഇന്നുവരെ ഞാന്‍ ഏതെങ്കിലും കാര്യം പറഞ്ഞത് പിന്‍വലിച്ചിട്ടുണ്ടോ.
കഴിഞ്ഞദിവസം ഹിന്ദുമഹാസമ്മേളനത്തില്‍ ഹാളില്‍ നടത്തിയ പ്രസംഗമാണ്. മുസ്ലീം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട, ഇന്ത്യാരാജ്യത്തെ സ്‌നേഹിക്കാത്തവന്‍, അത് മുസല്‍മാനായാലും ക്രൈസ്തവനായാലും ഹൈന്ദവനായാലും എനിക്ക് വേണ്ട എന്ന് പറഞ്ഞ ഞാന്‍ എങ്ങനെ വര്‍ഗീയവാദിയാകും.
എന്നെ ഫോണില്‍ വിളിച്ചാല്‍ ഞാന്‍ കോടതിയില്‍ വരില്ലേ, പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി വിളിച്ച് പറഞ്ഞാല്‍ പോരെ പൊലീസുകാരോട്, ഞാന്‍ വരുമല്ലോ. അതിനാണ് പാതിരായ്ക്ക് പത്തമ്പത് പോലീസുകാര്‍ ഇവിടെനിന്ന് വണ്ടിയും വിളിച്ച് ഈരാറ്റുപേട്ട വന്നിരിക്കുന്നത്.
Also Read-PC George വിദ്വേഷ പ്രസംഗം മുതൽ അറസ്റ്റ് വരെ
പുലര്‍ച്ചെ 4.50 ന് ബെല്ലടിക്കുന്നത് കേട്ടാണ് വീടിന്റെ വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ പൊലീസുകാര്‍. ആ പാവങ്ങള്‍ പറഞ്ഞു ഞങ്ങള്‍ ഇതിനുവന്നതാണെന്ന്, എനിക്ക് സങ്കടം തോന്നി. ഫോണില്‍വിളിച്ചാല്‍ പോരെ, ഞാന്‍ വരുമല്ലോ എന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം ഇതാണെന്നായിരുന്നു മറുപടി. അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ ഒന്ന് കുളിച്ചോട്ടെയെന്ന് പറഞ്ഞു. ശേഷം പല്ലുതേച്ച് കുളിച്ച് സന്തോഷമായിട്ട് അവരോടൊപ്പം ഇങ്ങോട്ടുപോന്നു. വരുന്നവഴിക്ക് കൊട്ടാരക്കര ഹോട്ടലില്‍ കയറി ഭക്ഷണവും കഴിച്ചു.
മുസ്ലീങ്ങള്‍ അവരുടെ ഹോട്ടലുകളില്‍ ഇതരമതരസ്ഥര്‍ക്ക് നല്‍കുന്ന ആഹാരങ്ങളില്‍ വന്ധ്യത വരുത്തുന്നതിനുള്ള തുള്ളിമരുന്ന് ചേര്‍ക്കുന്നുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
തുള്ളിമരുന്നിനെക്കുറിച്ച് പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ അറിവനുസരിച്ചെന്നാണ് ഞാന്‍ അക്കാര്യം പറഞ്ഞത്. വയനാട്ടുകാരനായ ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞ കാര്യമാണ് പറഞ്ഞത്. അവന്‍ അസുഖബാധിതനായി കിടക്കുകയാണ്. ഒരു ലേഖനത്തിലും ഇക്കാര്യം വായിച്ചിട്ടുണ്ട്. കോണ്‍ഗ്രസും എല്‍ഡിഎഫും ഒന്നാണ്. ഞാന്‍ പറഞ്ഞത് അവര്‍ക്ക് കൊണ്ടു. രണ്ടുപേരുടെയും പിന്തുണ മുസ്ലീം തീവ്രവാദികളുടേതാണ്. അതിന് എതിരായി പറഞ്ഞത് കൊണ്ടാണ് എന്നെ പിടിച്ച് ജയിലിലിടാന്‍ നോക്കിയത്''- പി സി ജോർജ് പ്രതികരിച്ചു.
യൂസഫലിയുടെ കാര്യത്തിൽ സംസാരത്തിനിടയിൽ മനസിലുള്ള ആശയവും സംസാരിച്ചതും രണ്ടായിപ്പോയെന്നാണ് വിശദീകരണം. യൂസഫലി ഒരു വളരെ മാന്യനാണ്. പക്ഷേ മാള് തുടങ്ങിയാൽ എല്ലാവരും അവിടെ പോയി സാധനം വാങ്ങും. ചെറുകിടക്കാർ പട്ടിണിയാകും. അത് കൊണ്ട് യൂസഫലിയുടെ സ്ഥാപനത്തിൽ കയറയരുത് സാധാരണക്കാരന്‍റെ കടയിൽ കയറി സാധനം വാങ്ങണമെന്ന് പറഞ്ഞു. അത് യൂസഫലിയെ അപമാനിക്കാൻ പറഞ്ഞതല്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിൻവലിക്കുന്നു. കുത്തകകളുടെ കൈയ്യിലേക്ക് കച്ചവടം പോകുന്നത് സാധാരണക്കാരന് തിരിച്ചടിയാണെന്നതിൽ ഉറച്ച് നിൽക്കുന്നു- പി സി ജോർജ് പറഞ്ഞു.
