സര്‍ക്കാര്‍ പുറത്തുവിട്ട കരാറിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ ഒരു വിവരവും അറിയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വെബ്‌സൈറ്റ് തിരുത്തിയെങ്കിലും ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇതുവരെയും വന്നിട്ടില്ല. മാറ്റം വരുത്തിയാലും വിവരങ്ങള്‍ സ്പ്രിങ്ക്‌ളറിന്റെ വെബ്‌സൈറ്റിലേക്കാണ് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്പനിയെ എങ്ങനെയാണ് തെരഞ്ഞെടുത്തത് എന്നത് ആര്‍ക്കും അറിയില്ല. ആരോഗ്യവകുപ്പിനെങ്കിലും ഇതിനെക്കുറിച്ച് അറിവുണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ ഐടി വകുപ്പിനോ ആരോഗ്യ വകുപ്പിനോ റവന്യൂ വകുപ്പിനോ സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും അറിയില്ല എന്നാണ് ഈ വകുപ്പുകളില്‍ നിന്നും അറിയാന്‍ സാധിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.
advertisement
You may also like:ലോകാരോഗ്യ സംഘടന ഉത്തരവാദിത്തം മറന്നു'; സാമ്പത്തിക സഹായം നിർത്തുന്നതായി ട്രംപ്‍ [NEWS]കോഴിക്കോട് കോവിഡ് സ്ഥീരികരിച്ചത് വിദേശത്ത് നിന്നും നാട്ടിൽ എത്തി ഇരുപത്തിയെട്ടാം ദിവസം [NEWS]മേഘാലയയിൽ ആദ്യ കേസ് സ്ഥിരീകരിച്ച് 24 മണിക്കൂറിനകം രോഗി മരിച്ചു [NEWS]
തദ്ദേശ സ്വയം ഭരണ വകുപ്പാണ് സ്പ്രിങ്ക്‌ളറിനു വേണ്ടി ഡാറ്റ ശേഖരിക്കുന്നത്, അവര്‍ക്കും ഇതിനെപ്പറ്റി യാതൊരു ധാരണയും ഇല്ല. സാധാരണ ഗതിയില്‍ അന്തര്‍ദേശീയ കരാറുകള്‍ ഒപ്പിടുമ്പോള്‍ ബന്ധപ്പെട്ട് വകുപ്പിലുള്ള മന്ത്രി അതിനു വേണ്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തും. മുഖ്യമന്ത്രി ഇതിനു വേണ്ടി ഐടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ഫയലുകള്‍ ഇല്ല. സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന രേഖകള്‍ ഇമെയില്‍ സന്ദേശങ്ങള്‍ മാത്രമാണ്. ഈ വിവരങ്ങളല്ല മറിച്ച് സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കാന്‍ അതാത് വകുപ്പുകളെ ചുമതലപ്പെടുത്തിയ ഫയലുകള്‍ മുഖ്യമന്ത്രി പുറത്തു വിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വ്യക്തികളുടെ വിവരങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് കൈമാറാനുള്ള അനുവാദം സംസ്ഥാന സര്‍ക്കാരിനില്ല. കരാറില്‍ ഏര്‍പ്പെടുമ്പോള്‍ സംസ്ഥാന ക്യാബിനറ്റിന്റെയും കേന്ദ്രത്തിന്റെയും അനുമതി വേണം. എന്നാല്‍ ഇതൊന്നും ഈ കേസില്‍ പാലിച്ചതായി കാണുന്നില്ല. നിലവില്‍ പുറത്തു വിട്ടിരിക്കുന്ന കരാറിൽ സ്‌കോപ്പ് ഓഫ് വര്‍ക്ക്, പീനല്‍ പ്രൊവിഷന്‍സ് എന്നിവയെക്കുറിച്ചൊന്നും പരാമര്‍ശിച്ച് കാണാത്തതില്‍ നിന്നും തന്നെ ഇതൊരു തട്ടിക്കൂട്ട് കരാറാണെന്ന നിഗമനത്തിലാണ് എത്തിച്ചേരാന്‍ സാധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
350 കോടിയുടെ ഡാറ്റാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ രണ്ട് വര്‍ഷമായി കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിങ്ക്‌ളര്‍. ഡാറ്റ തട്ടിയെടുത്തു എന്നാരോപിച്ച ഈ കമ്പനിയുടെ പാര്‍ട്ണർ ആയിരുന്ന മറ്റൊരു കമ്പനി 50 ദശലക്ഷം ആവശ്യപ്പെട്ടുകൊണ്ട് കേസ് കൊടുത്തിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അമേരിക്കയില്‍ രണ്ട് വര്‍ഷമായി ഡേറ്റാ തട്ടിപ്പിന് കേസില്‍ അകപ്പെട്ടിരിക്കുന്ന ഒരു കമ്പനിയ്ക്ക് നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ഉടമ്പടി ഒപ്പിട്ടത് അതീവ ഗുരുതരമായ പ്രശ്‌നമാണ്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരുങ്ങളും വ്യക്തിഗത ഡാറ്റയും കച്ചവടം ചെയ്തു കൊടുത്തിരിക്കുകയാണ്. ഇതു അഴിമതിയാണന്നും ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടായാല്‍ കേസ് കൊടുക്കാന്‍ നമ്മള്‍ ന്യൂയോര്‍ക്കില്‍ പോകേണ്ടി വരുമെന്നും ഇന്ത്യയില്‍ കേസ് നില്‍ക്കില്ല എന്നും ചെന്നിത്തല പറഞ്ഞു.
ഈ ഡാറ്റാ കച്ചവടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി അറിയാതെയാണ് സ്പ്രിങ്ക്‌ളറുമായുള്ള ഉടമ്പടി ഒപ്പിട്ടിരിക്കുന്നതെന്ന് വിശ്വസിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
