പ്രധാനമന്ത്രി കിസാൻ നിധിയുടെ 11-ാം ഗഡുവായി, 10.45 കോടി കർഷകർക്കാണ് കഴിഞ്ഞ വർഷം മെയ് 31 ന് കേന്ദ്രം 22,552 കോടി രൂപ വിതരണം ചെയ്തത്. പദ്ധതിക്കു കീഴിൽ ഇതുവരെ വിതരണം ചെയ്ത ഏറ്റവും ഉയർന്ന തുകയാണിത്. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ വിതരണം ചെയ്ത ഗഡുവിൽ ഈ തുക 17,443 കോടി രൂപയായി കുറഞ്ഞു. 8.42 കോടി കർഷകർക്കാണ് ഒക്ടോബറിൽ വിതരണം ചെയ്ത 12-ാം ഗഡു ലഭിച്ചത്. പല കർഷകരുടെ ഭൂമി സംബന്ധിച്ച രേഖകളും ആവശ്യമായ മറ്റ് രേഖകളും ഡാറ്റാബേസുകളിൽ അപ്‌ഡേറ്റ് ചെയ്യാത്തതാണ് ഇതിന് ഒരു പ്രധാന കാരണം. പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിനും തട്ടിപ്പുകൾ കുറയ്ക്കുന്നതിനുമായി കേന്ദ്രം ഇത് നിർബന്ധമാക്കിയിരുന്നു.
advertisement
വിവിധ സംസ്ഥാന സർക്കാരുകൾ ഇപ്പോൾ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു വരികയാണ്. നാല് വ്യവസ്ഥകൾ പാലിക്കുന്ന കർഷകർക്ക് മാത്രമേ പ്രധാനമന്ത്രി കിസാൻ നിധിയുടെ അടുത്ത ഗഡു, അതായത്, 13-ാമത്തെ ഗഡു ലഭിക്കൂ എന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്. കർഷകന് ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം എന്നതാണ് ആദ്യത്തെ വ്യവസ്ഥ. പിഎം-കിസാൻ പോർട്ടലിൽ കർഷകന്റെ ഇ-കെവൈസി രേഖകൾ പൂർത്തിയാക്കുന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തെ വ്യവസ്ഥ കർഷകന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം എന്നതാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണം എന്നതാണ് നാലാമത്തെ വ്യവസ്ഥ.
രാജ്യത്തെ രണ്ട് കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ നിധിയുടെ 12-ാം ഗഡു ലഭിക്കാതെ പോയതിന്റെ കാരണം ഈ രേഖകൾ അപ്ഡേറ്റ് ചെയ്യാത്തതാകാം എന്നാണ് അനുമാനം.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം സംസ്ഥാനത്തെ അർഹരായ എല്ലാ കർഷകർക്കും 13-ാം ഗഡു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാർ എല്ലാ ഗ്രാമങ്ങളിലും പ്രത്യേക ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കർഷകരെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ റവന്യൂ, അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥരോട് ഗ്രാമങ്ങളിൽ ക്യാമ്പ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിൽ, 1.01 കോടി കർഷകർക്കാണ് 11-ാം ഗഡു ലഭിച്ചതെങ്കിൽ വെറും 89.87 ലക്ഷം പേർക്കു മാത്രമാണ് 12-ാം ഗഡു ലഭിച്ചത്. പഞ്ചാബിൽ 17 ലക്ഷത്തോളം കർഷകർക്ക് 11-ാം ഗഡു ലഭിച്ചിരുന്നു. എന്നാൽ 12-ാം ഗഡു ലഭിച്ചത് 2.05 ലക്ഷം കർഷകർക്ക് മാത്രമാണ്. രാജസ്ഥാനിൽ 71 ലക്ഷം കർഷകർക്ക് 11-ാം ഗഡു ലഭിച്ചെങ്കിൽ 12-ാം ഗഡു ലഭിച്ചത് 54.7 ലക്ഷം കർഷർക്കു മാത്രമാണ്.
പ്രധാനമന്ത്രി കിസാൻ നിധിയുടെ അടുത്ത ഗഡു പരമാവധി കർഷകർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.